മലയാളികളുടെ ചുണ്ടുകളിൽ നിത്യഹരിത ഗാനങ്ങളുടെ ഈണം തീർത്ത പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. കിട്ടിയാൽ ഊട്ടി എന്നു പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയാണ് അദ്ദേഹം വീണ്ടും സംഗീതമഴയായി എത്തുന്നത്.
എസ്.പി. വെങ്കിടേഷിന്റെ പിറന്നാൾ ദിനമായ ഞായറാഴ്ച സംഗീത ആൽബം റിലീസ് ചെയ്യും. വിന്റേജ് അനുഭൂതി ഉണർത്തുന്ന ഗാനങ്ങളാണ് ഇത്തവണ അദ്ദേഹം ഒരുക്കിയിരിക്കുന്നത്.
കിലുക്കം, മിന്നാരം, ദ്രുവം, വാത്സല്യം, സ്ഫടികം അങ്ങനെ മലയാള സിനിമയുടെ സംഗീത ലോകത്തിന് എന്നും അഭിമാനിക്കാവുന്ന സംഭാവനകൾ നൽകിയ അദ്ദേഹത്തെ പുതുതലമുറ വീണ്ടും ഓർമ്മിച്ചത് സ്ഫടികം റീ റിലീസിനോട് അനുബന്ധിച്ചു നടന്ന ചടങ്ങുകളിൽ ആണ്.
മലയാളം കൂടാതെ, തമിഴ് തെലുഗ് ഹിന്ദി കന്നഡ ബംഗാളി എന്നീ ഭാഷകളിലായി കഴിഞ്ഞ 30 വർഷത്തിൽ ആയിരത്തോളം സിനിമകൾക്ക് സംഗീതവും പശ്ചാത്തല സംഗീതം നൽകിയ സംഗീത സംവിധായകനാണ് മലയാളികളുടെ സ്വന്തം എസ്.പി. വെങ്കിടേഷ്.
ജോ ജോസഫ് ആണ് സംഗീത ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകാന്ത് ഹരിഹരൻ. അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ മകൾ എലിസബത്ത് ഡെന്നിസ് ആണ് ആൽബത്തിനായി തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം സൂസൻ ലെഡ്സൺ എന്ന ബ്രിട്ടീഷ് ഛായാഗ്രാഹകയാണ്. ജോ ജോസഫ്, അമര രാജ, ക്ലെയർ സാറ മാർട്ടിൻ, അനുമോദ് പോൾ, സുഹാസ് പാട്ടത്തിൽ, അളഗ റെജി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഒരു തെറ്റിദ്ധാരണയിൽ നിന്നും ഉടലെടുക്കുന്ന രസകരമായ ഒരു ദിവസത്തെ കഥയാണ് കിട്ടിയാൽ ഊട്ടി മികവാർന്ന ദൃശ്യഭംഗിയോടുകൂടി പ്രേക്ഷകർക്ക് നൽകുന്നത്. തമിഴിലും മലയാളത്തിലും ഗാനം പുറത്തിറങ്ങും.
തമിഴ് മലയാളം എന്നീ ഭാഷകളിൽ ആയി ഇറങ്ങുന്ന വീഡിയോയുടെ പകർപ്പവകാശം സ്വന്തമാക്കിയിരിക്കുന്നത് സൈന മ്യൂസിക് ആണ്.