ചിത്രത്തിന്റെ പ്രദർശനം അവസാനിക്കുന്നതിന് മുൻപ് തന്നെ യുട്യൂബിൽ വ്യാജ റിവ്യൂവുമായി എത്തുന്നവർക്കെതിരെ നിർമാതാവ് വിജയ് ബാബു. സിനിമയുടെ നോക്കുകൂലിക്കാർ എന്ന തലക്കെട്ടോട് കൂടിയാണ് വിജയ് ബാബു പ്രതികരിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമിച്ച എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിനെതിരെ നടന്ന നെഗറ്റീവ് റിവ്യൂസിനെതിരെയാണ് വിജയ് ബാബു പ്രതികരിച്ചത്.
എങ്കിലും ചന്ദ്രികേ എന്ന ഞങ്ങളുടെ സിനിമയെക്കുറിച്ച് നല്ലതും മോശവും പറഞ്ഞ സത്യസന്ധരായ ആളുകളോട് നന്ദി പറയാന്‍ ഈ അവസരം ഉപയോഗിക്കുന്നു. നിങ്ങള്‍ പറയുന്ന പോസിറ്റീവുകളില്‍ നിന്നാണ് ഞങ്ങള്‍ പ്രചോദനം ഉള്‍ക്കൊള്ളാറ്.
നെഗറ്റീവുകളില്‍ നിന്ന് പഠിക്കാറുമുണ്ട്. ഏത് മാധ്യമത്തില്‍ കൂടിയും പറയുന്ന പോസിറ്റീവും നെഗറ്റീവുമായ അഭിപ്രായ പ്രകടനങ്ങള്‍ ചലച്ചിത്ര നിർമാതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ സ്വീകരിക്കാറുണ്ട്. പക്ഷേ ചുവടെ കാണുന്നതുപോലെയുള്ള ചില പ്രത്യേക വ്യക്തികള്‍ അതില്‍ നിന്ന് വ്യത്യസ്തരാണ്.
നോക്കുകൂലിക്കാരന്‍ എന്ന പ്രയോഗത്തിന് ഏറ്റവും നല്ല ഒരു ഉദാഹരണമാണ് ഇദ്ദേഹം. 15 മിനിറ്റുകള്‍ക്കുള്ളില്‍ നാല് യുട്യൂബ് ചാനലുകളില്‍ തന്റെ റിവ്യൂസുമായി ഇദ്ദേഹം പ്രത്യക്ഷപ്പെട്ടു, അതും ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം അവസാനിക്കുന്നതിനു മുന്‍പേ.
നാല് ചാനലുകളിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍! ഒരു യുക്തിയുമില്ലാതെ. ഇത് പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ചിത്രത്തിന്റെ ഇനിഷ്യല്‍ പ്രദര്‍ശനം അവസാനിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. സഹപ്രവര്‍ത്തകരേ, ഇത്തരം ഇത്തിള്‍ക്കണ്ണികളെ കരുതിയിരിക്കുക. ദൈവം അദ്ദേഹത്തെയും അനുഗ്രഹിക്കട്ടെ. വിജയ് ബാബു പറയുന്നു.
സുരാജ് വെഞ്ഞാറമൂട് ബേസിൽ ജോസഫും ആണ് എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. നവാഗതനായ ആദിത്യൻ ചന്ദ്രശേഖരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.