ഗാനമേളയ്ക്ക് ശേഷം ആരാധകരുടെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ഓടി രക്ഷപ്പെടുന്ന വിനീത് ശ്രീനിവാസന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ചേർത്തല വാരനാട് ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ വിനീതും സംഘവും അവതരിപ്പിച്ച ഗാനമേള ആസ്വാദിക്കാൻ എത്തിയത് നൂറുകണക്കിന് ആളുകളായിരുന്നു.
ഒടുവിൽ രണ്ടര മണിക്കൂർ നീണ്ടുനിന്ന ഗാനമേളയ്ക്ക് ശേഷം താരം ഓടി വണ്ടിയിൽ കയറുന്ന വീഡിയോയാണ് വൈറൽ. സംഭവത്തിന്റെ സത്യാവസ്ഥ ഇങ്ങനെയാണ്. ഗാനമേളയ്ക്ക് ശേഷം വിനീതിന്റെ കൂടെ സെൽഫി എടുക്കാനും സംസാരിക്കാനുമായി നിരവധി പേരെത്തി.
ബലമായി പിടിച്ചു നിർത്തി സെൽഫി എടുക്കാൻ വരെ ശ്രമമുണ്ടായി. ഒടുവിൽ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ സംഘാടകർ തന്നെയാണ് താരത്തെ പിൻവഴിയിലൂടെ വാഹനത്തിന് അടുത്തേക്ക് എത്തിച്ചത്.
ഗാനമേള മോശമായി വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന രീതിയിലാണ് വീഡിയോ പ്രചരിച്ചത്. ഇതിന്റെ വാസ്തവം എന്താണെന്ന് തിരക്കഥാകൃത്ത് സുനീഷ് വാരനാട് കുറിച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവം: വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു. രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും സംഘവും നടത്തിയത്. അത്ഭുതപൂർവ്വമായ തിരക്കായിരുന്നു.
ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു.
ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. ‘പ്രോഗ്രാം മോശമായി; വിനീത് ഓടിരക്ഷപ്പെട്ടു’ എന്ന പേരിലുള്ള ലിങ്കാകർഷണ ഷെയറുകൾ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ്’.– സുനീഷ് ഫേസ്ബുക്കിൽ കുറിച്ചു.