+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റഷ്യയ്ക്ക് പിഴച്ചെന്ന് യൂറോപ്യൻ കോടതി

സ്ട്രാസ്ബുർഗ് (ഫ്രാൻസ്): 2004 ലെ ബെസൻ കൂട്ടക്കൊല തടയുന്നതിൽ റഷ്യ പൂർണ പരാജയമായിരുന്നുവെന്ന് യൂറോപ്യൻ മനുഷ്യാവകാശ കോടതി. വിമതർ ബന്ദികളാക്കിയവരെ രക്ഷിക്കാൻ റഷ്യയുടെ ഇടപെടൽ പരാജയമായിരുന്നുവെന്നാണ് കോ
റഷ്യയ്ക്ക് പിഴച്ചെന്ന് യൂറോപ്യൻ കോടതി
സ്ട്രാസ്ബുർഗ് (ഫ്രാൻസ്): 2004 ലെ ബെസൻ കൂട്ടക്കൊല തടയുന്നതിൽ റഷ്യ പൂർണ പരാജയമായിരുന്നുവെന്ന് യൂറോപ്യൻ മനുഷ്യാവകാശ കോടതി. വിമതർ ബന്ദികളാക്കിയവരെ രക്ഷിക്കാൻ റഷ്യയുടെ ഇടപെടൽ പരാജയമായിരുന്നുവെന്നാണ് കോടതിവിധി. മരിച്ചവരുടെ ബന്ധുക്കൾക്കും ദുരന്തം അതിജീവിച്ചവർക്കും നഷ്ടപരിഹാരമായി 32 ലക്ഷം ഡോളർ നൽകണമെന്നും വിധിച്ചു. വടക്കൻ ഒസറ്റിയയിലെ സ്കൂൾ കേന്ദ്രീകരിച്ച് ചെച്ചൻ വിമതരുടെ ആക്രമണമുണ്ടാകുമെന്ന് വിവരം ലഭിച്ചിട്ടും റഷ്യൻ അധികൃതർ അതു തടയാൻ ശ്രമിച്ചില്ലെന്നും കോടതി വിലയിരുത്തി.

റഷ്യൻ സൈന്യം ചെച്നിയയിൽനിന്ന് പിൻവാങ്ങണമെന്നും ജയിലിൽ കഴിയുന്ന തങ്ങളുടെ സഹപ്രവർത്തകരെ മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ചെചൻ വിമതർ ബെസ്ലൻ സ്കൂളുകൾ ഉപരോധിക്കുകയായിരുന്നു. തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ വിദ്യാർഥികളുൾപ്പെടെ 334 പേരാണ് കൊല്ലപ്പെട്ടത്. വിധി തീർത്തും അസ്വീകാര്യമാണെന്നായിരുന്നു രോഷത്തോടെയുള്ള റഷ്യയുടെ പ്രതികരണം. വിധിക്കെതിരെ അപ്പീൽ നൽകുമെന്നും റഷ്യൻ നിയമമന്ത്രാലയം വ്യക്തമാക്കി.

2004 സെപ്റ്റംബർ ഒന്നിനായിരുന്നു സംഭവം. റഷ്യൻ റിപ്പബ്ലിക്കായ വടക്കൻ ഒസറ്റിയയിലെ ബെസ്ലാൻ നഗരത്തിലെ സ്കൂളുകളിൽ പ്രവേശനോത്സവമായിരുന്നു അന്ന്. ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ 20ഓളം വരുന്ന ചെചൻ വിമതർ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന 400 പേരെ ബന്ദികളാക്കി. പ്രൈമറി ക്ലാസുകളിലടക്കമുള്ള 200 കുട്ടികളും ബന്ദികളിലുണ്ടായിരുന്നു. ബന്ദികളുടെ ചെറുത്തുനില്പിനിടെ, ഒരു ചാവേറുൾപ്പെടെ 10 പേർ മണിക്കൂറുകൾക്കകം കൊല്ലപ്പെട്ടു. 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇനിയും ചാവേറുകൾ കൊല്ലപ്പെടുന്ന പക്ഷം, ഒരാൾക്കുപകരം 50 കുട്ടികളെ വധിക്കുമെന്ന് വിമതർ മുന്നറിയിപ്പ് നൽകിയതോടെ റഷ്യൻ ഭരണകൂടം ഭീതിയുടെ മുൾമുനയിലായി.

പിന്നീട്, ബന്ദികളുടെ മോചനത്തിനുള്ള ശ്രമമായിരുന്നു. മൂന്നു ദിവസത്തിനുശേഷം ബന്ദി പ്രതിസന്ധിക്ക് ചോരയിൽകുതിർന്ന അന്ത്യമാണ് സംഭവിച്ചത്. ബന്ദികളുടെ മോചനത്തിനായി ഒടുവിൽ സൈന്യം അറ്റകൈ പ്രയോഗം നടത്തുകയായിരുന്നു. സൈന്യത്തിന്‍റെ മിന്നൽ ഓപ്പറേഷനിലാണ് 334 പേർ കൊല്ലപ്പെട്ടത്. ഇതിൽ 184 പേരും വിദ്യാർഥികളായിരുന്നു. വിമതരെ ഫലപ്രദമായി ചെറുത്തുവെന്നായിരുന്നു റഷ്യൻ അധികൃതരുടെ അവകാശവാദം. എന്നാൽ, സുരക്ഷ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഇത്തരമൊരു ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ആരോപണം. തുടർന്ന് നീതി തേടി അവർ സ്ട്രോസ്ബർഗിലെ യേൂറാപ്യൻ കോടതിയെ സമീപിക്കുകയായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ