ഏറെ ചിരികൾ നൽകി കാണുന്നവരിലെല്ലാം സന്തോഷം പരത്തി സുബി സുരേഷ് വിട പറഞ്ഞു. ഏതു സന്ദർഭത്തെയും നിറപുഞ്ചിരിയോടെ നേരിട്ട സുബി ഒടുവിൽ ചമയങ്ങളെല്ലാം അഴിച്ചുവച്ചു.
കുട്ടിത്തവും കുസൃതിയും ഒളിപ്പിച്ചു വച്ച സംസാരശൈലി, കേൾക്കുന്നവരിൽ ചിരി പടർത്തി, ചെയ്യുന്ന മേഖലയിൽ അങ്ങേയറ്റം ആത്മവിശ്വാസം നൽകിയ അഭിനേത്രിയും അവതാരികയും. സിനിമാല എന്ന പരിപാടി സുബിയെ ശ്രദ്ധേയമാക്കി. എന്തിനോടും പൊരുതി നിന്ന് അസാധ്യടൈമിംഗിൽ കോമഡി വാരി വിതറി.
ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തിൽ നിന്നാണ്. എല്ലാവരെയും വീണ്ടും കാണാം. എന്ന് അവസാനമായി സുബി സുരേഷിന്റെ സമൂഹമാധ്യമത്തിൽ അഡ്മിൻ പങ്കുവച്ചതു പോലും അതുകൊണ്ടാകാം.
എല്ലാവരെയും വീണ്ടും കാണുന്പോൾ ഇനിയും മനസ് നിറയെ ചിരിപ്പിക്കാൻ എവിടെയെങ്കിലുമുണ്ടാകുമെന്ന് സൂചിപ്പിച്ച് പോകുന്നപോലാണ്. പുരുഷ മേൽക്കോയ്മയുള്ള ഹാസ്യ വേദികളിൽ നമ്മളെ ചിരിപ്പിക്കാൻ സുബിയ്ക്ക് കഴിഞ്ഞുവെങ്കിൽ അതിനർഥം തന്റെ ഇടം നേടാൻ അവർക്കായി എന്നതാണ്.
ഹാസ്യരംഗത്ത് ഏവരുടെയും പ്രീതി പിടിച്ചു പറ്റിയ നടിയാണ് സുബി സുരേഷ്. തന്റേതായ തനതുശൈലിയിൽ സംസാരിച്ച് രസകരമായി കാര്യങ്ങളെ മാറ്റിയെടുക്കാനുള്ള അസാധ്യമായ കഴിവുള്ള ചുരുക്കം ചില നടിമാരിൽ ഒരാളായിരുന്നു സുബി.
ടെലിവിഷന്‍ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്കിറ്റുകളില് വിവിധതരത്തിലുള്ള കോമഡി റോളുകള്‍ സുബി ചെയ്തു. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയുടെ അവതാരകയായും സുബി തിളങ്ങി.
എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചു.
ചിരിച്ചും ചിരിപ്പിച്ചും ഒപ്പമുണ്ടായിരുന്ന ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ വേർപാട്. ഇനിയും ഏറ്റവും സുന്ദരമായി തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കാനും ചിരിപ്പിക്കുവാനും സുബി നമുക്കൊപ്പമുണ്ടാകും.
ഓർമകൾക്ക് മരണമില്ലല്ലോ....!