ബൂമാറാംഗ് എന്ന സിനിമയുടെ പ്രമോഷന് വരാതിരുന്ന നടി സംയുക്തയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. ചെയ്ത ജോലി പൂർത്തീകരിക്കാനുള്ള കടമ എല്ലാവർക്കുമുണ്ടെന്നും പ്രമോഷന് വരാതിരുന്നിട്ട് എന്തൊക്കെ പേര് മാറ്റിയാലും നന്നാകില്ലെന്നും ഷൈൻ പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിലായിരുന്നു ഷൈൻ ടോം ചാക്കോയുടെ പരസ്യ പ്രതികരണം.
പേരിനൊപ്പം ജാതിപ്പേര് ഉപയോഗിക്കില്ലെന്നു പറഞ്ഞ സംയുക്തയുടെ തീരുമാനത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ഷൈൻ ടോം ചാക്കോയുടെ പ്രതികരണം.
ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരുന്നിട്ട് എന്തൊക്കെ പേര് മാറ്റിയാലും നന്നാകില്ല. എന്ത് മേനോന് ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം.
മനുഷ്യനെ തിരിച്ചറിയണം. പേരൊക്കെ ഭൂമിയിൽ വന്നതിനുശേഷം കിട്ടുന്നതല്ലേ. ചെറിയ സിനിമകൾക്കൊന്നും അവർ വരില്ല. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ. കമ്മിറ്റ്മെന്റ് ഇല്ലായ്മയല്ല. ചെയ്ത ജോലി മോശമായി പോയി എന്ന ചിന്തകൊണ്ടാകും അവർ വരാത്തത്. ഷൈൻ ടോം പറഞ്ഞു.
ഷൂട്ടിംഗ് സമയത്ത് നന്നായി സഹകരിച്ച നടി, തന്റെ കരിയറിന് ഈ പ്രമോഷൻ ആവശ്യമില്ലെന്ന നിലപാടിലാണെന്ന് നിർമാതാവും പ്രതികരിച്ചു. മലയാള സിനിമ ഇനി ചെയ്യുന്നില്ലെന്നാണ് എന്നോട് പറഞ്ഞത്. ഞാൻ ചെയ്യുന്ന സിനിമകൾ വലിയ റിലീസാണ്.
35 കോടി സിനിമ ചെയ്യുകയാണ്. എനിക്ക് എന്റേതായ കരിയർ ഉണ്ട്. അത് നോക്കണം, എന്നൊക്കെയാണ് എന്നോട് അവർ പറഞ്ഞത്. ഈ സിനിമയിലെ ലീഡ് കഥാപാത്രം ആണ്. വളരെ നന്നായി അഭിനയിക്കുകയും ചെയ്തു.
സിനിമയുടെ എഗ്രിമെന്റിൽ തന്നെ പ്രമോഷന് വരണമെന്ന് പറയുന്നുണ്ട്. പക്ഷേ ഈ സിനിമയുടെ റിലീസിംഗ് പല തവണ മാറ്റിവച്ചിരുന്നു. എന്നിരുന്നാലും അവർക്ക് വരാമായിരുന്നു. ഷൈൻ ചേട്ടൻ ഉണ്ടല്ലോ, മീഡയയ്ക്കു വേണ്ട കണ്ടന്റ് അദ്ദേഹം കൊടുത്തോളും എന്നും പറഞ്ഞു. നിർമാതാവ് പറഞ്ഞു.
സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ഡെയ്ൻ ഡേവിസ്, എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന സിനിമയാണ് ബൂമറാംഗ്. ചിത്രത്തിൽ വിവേക് വിശ്വം, അഖിൽ കവലയൂർ, ഹരികുമാർ, നിധിന, മഞ്ജു സുഭാഷ്, സുബലക്ഷ്മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവി തുടങ്ങിയവരും അഭിനയിക്കുന്നു.
ഗുഡ് കമ്പനി അവതരിപ്പിച്ച് ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ. എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനു സുധാകരനാണ്. ചിത്രം ഫെബ്രുവരി 24ന് പ്രദർശനത്തിനെത്തും.