സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ രഞ്ജിത്ത് അവതരിപ്പിച്ച കഥാപാത്രം ചെയ്യേണ്ടിയിരുന്നത് താനായിരുന്നുവെന്ന് വെളിപ്പെടുത്തി നടൻ സിദ്ദീഖ്.
അപ്പോൾ അഭിനയിച്ചുകൊണ്ടിരുന്ന ചിത്രത്തിൽ നിന്നും മാറി നിൽക്കാൻ സാധിക്കാതെ ഇരുന്നതിനാലാണ് ആ വേഷം കൈവിട്ടു പോയതെന്നും അതിൽ ഇന്നും അതിയായ സങ്കടമുണ്ടെന്നും സിദ്ദീഖ് പറഞ്ഞു. എന്നാലും ന്റളിയാ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടയിലായിരുന്നു താരം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
അയ്യപ്പനും കോശിയിലും രഞ്ജിത്തിന്റെ റോള്‍ ചെയ്യേണ്ടത് ഞാനായിരുന്നു. അതിന് അഭിനയിക്കാനായിട്ട് കമ്മിറ്റ് ചെയ്തതാണ്. ഷൂട്ടിങ്ങ് ഡേറ്റും എല്ലാം ഓക്കെ ആയതാണ്. പക്ഷേ ആ സമയത്ത് ഞാന്‍ മോഹന്‍ കുമാര്‍ എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു.
ആ സിനിമ ഞാന്‍ പറഞ്ഞതിലും കുറച്ച് ലാഗായിട്ടാണ് തുടങ്ങിയത്. അതില്‍ വന്ന് ജോയിന്‍ ചെയ്തപ്പോഴും സംവിധായകനോട് ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കേണ്ടതിനെക്കുറിച്ച് പറയുന്നുണ്ട്. പക്ഷേ ഇക്ക പോയാല്‍ ഇവിടെ ശരിയാവില്ലെന്ന് തന്നെ അദ്ദേഹം പറഞ്ഞു.
രഞ്ജിത്തും ഇടക്കിടയ്ക്ക് വിളിക്കുന്നുണ്ട് കാരണം സിനിമയിലെ ഒരു സുപ്രധാന സീനാണ് അത്, വരുമോയെന്ന് ഇടക്കിടക്ക് ചോദിച്ചു. ഇതൊന്ന് ഒതുക്കിയിട്ട് വരാമെന്ന് ഞാന്‍ പറഞ്ഞു. കാരണം എനിക്ക് അത് ചെയ്യണമെന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു.
സച്ചി അത്രയും മനോഹരമായിട്ടാണ് അതിന്റെ കഥ എന്നോട് പറഞ്ഞത്. പക്ഷേ അവര്‍ക്ക് ഒരു ദിവസം പെട്ടെന്ന് എന്റെ കഥാപാത്രത്തിന്റെ ഷൂട്ട് എടുത്തെ മതിയാകൂ എന്ന ഘട്ടം വന്നു. അത് പൃഥ്വിരാജും കൂടിയുള്ള കോംബിനേഷന്‍ സീനാണ്.
അവര്‍ക്ക് അത് അന്ന് തന്നെ ചെയ്തെ മതിയാകൂ എന്നായിരുന്നു. നാളെ എത്തിയെ മതിയാകൂ എന്ന് എന്നോട് വിളിച്ചു പറഞ്ഞു. പക്ഷേ ഈ സിനിമയില്‍ നിന്ന് എനിക്ക് പോവാന്‍ പറ്റിയില്ല.
പിന്നീട് രഞ്ജിത്ത് ആ വേഷം അഭിനയിച്ചു. അത് അഭിനയിച്ച് കഴിഞ്ഞിട്ടും ഇടയ്ക്ക് രഞ്ജിത്ത് എന്നെ വിളിച്ച് ഓരോന്ന് പറയും. ചില ഡയലോഗൊക്കെ പറയുമ്പോള്‍ നിന്നെ തന്നെയാ ഓര്മ വന്നതെന്നും ചവിട്ടിയങ്ങ് കൊന്നേനെ നിന്നെ എന്നൊക്കെ പറയും.
ഇപ്പോഴും അത് ഇടയ്ക്ക് എന്നോട് പറയും. ഞാന്‍ അപ്പോഴും അദ്ദേഹം ചെയ്ത് നന്നായതിനെക്കുറിച്ച് പറയും. നീ കൂടുതല്‍ വര്‍ത്താനം പറയേണ്ട, നീ എന്നെ ചതിച്ചതല്ലേ എന്ന് എന്നോട് പറയും. ആ സിനിമ ചെയ്യാന്‍ കഴിയാത്തതില്‍ എനിക്ക് നല്ല വിഷമം തോന്നിയിട്ടുണ്ട്. ഇപ്പോഴും ഇടക്ക് തോന്നും. – സിദ്ദീഖ് പറഞ്ഞു.