ബംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിൽ വിനോദസഞ്ചാരികൾ യാത്രചെയ്ത വാഹനത്തെ സിംഹങ്ങൾ ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. വിനോദസഞ്ചാരികളുമായി പോയ ഇന്നോവ കാറിന്റെ ഡ്രൈവർ പ്രകോപിപ്പിച്ചതിനെ തുടർന്നാണ് സിംഹങ്ങൾ അക്രമാസക്തരായതെന്നാണ് പാർക്ക് അധികൃതർ നല്കിയ വിവരം. ഇതേ വാഹനത്തിനു നേരെ മുന്പും ആക്രമണമുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവർ രമേശ് കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. സിംഹങ്ങൾക്കു സമീപം കാർ നിർത്തിയിടുകയും അവയെ പ്രകോപിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. രമേശിനെ സ്ഥലംമാറ്റിയിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാർക്കിലെ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. സഫാരിക്കെത്തുന്ന സഞ്ചാരികളുടെ സുരക്ഷയെ മുൻനിർത്തി കർണാടക ടൂറിസം വകുപ്പിന്റെ ഇരുന്പുവല ഘടിപ്പിച്ച വാനിലാണ് പാർക്കിനുള്ളിലേക്കു കൊണ്ടുപോകുന്നത്. ഇത്തരത്തിലുള്ള 25 ബസുകൾ പാർക്കിലുണ്ട്. സ്വകാര്യ വാഹനങ്ങളെ പാർക്കിലേക്കു കടത്തിവിടാറില്ല. എന്നാൽ, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെയാണ് ചിലർ സ്വകാര്യവാഹനങ്ങളിൽ സഫാരിക്കെത്തുന്നത്. സിംഹങ്ങളുടെ ആക്രമണമുണ്ടായ സാഹചര്യത്തിൽ ചെറുവാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനത്തിനുനേരെ സിംഹങ്ങളുടെ ആക്രമണം
05:59 PM Feb 08, 2017 | Deepika.com