മൈസൂരു: പക്ഷിപ്പനി ബാധയെത്തുടർന്ന് താത്കാലികമായി അടച്ചിട്ട മൈസൂരു മൃഗശാല വീണ്ടും സന്ദർശകർക്കായി തുറന്നുകൊടുത്തു. ഒരുമാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മൃഗശാല തുറന്ന വെള്ളിയാഴ്ച മാത്രം ആയിരക്കണക്കിനു സന്ദർശകരാണ് എത്തിയത്. കർണാടക മൃഗശാല അഥോറിറ്റി ചെയർപേഴ്സണ് മല്ലിംഗ വീരേഷ്, മൃഗശാല എക്സിക്യുട്ടീവ് ഡയറക്ടർ കമല കരികാലൻ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശകരെ സ്വീകരിച്ചു.
ബംഗളൂരുവിൽ ചേർന്ന വനംവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് ഉന്നത അധികൃതരുടെ യോഗത്തിലാണ് മൃഗശാല തുറക്കാൻ തീരുമാനിച്ചത്. പക്ഷിപ്പനിയെ തുടർന്ന് ജനുവരി നാലിനാണ് മൃഗശാല അടച്ചത്. മറ്റു മൃഗശാലകളിൽ നിന്ന് മൈസൂരുവിലേക്ക് മൃഗങ്ങളെ എത്തിക്കുന്നതും നിർത്തിവച്ചിരുന്നു. തുടർന്ന് മൃഗശാലയിലെ പക്ഷികളുടെ രക്തസാംപിൾ ഭോപ്പാലിലെ ദേശീയ മൃഗരോഗ കേന്ദ്രത്തിൽ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ റിപ്പോർട്ടിൽ പക്ഷിപ്പനി ബാധയില്ലെന്നു സ്ഥിരീകരിച്ചതോടെയാണ് മൃഗശാല വീണ്ടും തുറക്കാൻ തീരുമാനിച്ചത്. മൃഗശാല തുറന്ന സാഹചര്യത്തിൽ ശ്രീലങ്കയിൽ നിന്ന് അനാക്കൊണ്ടയെയും ഗുജറാത്തിൽ നിന്ന് ഒരു ഏഷ്യൻ സിംഹത്തെയും ചെന്നൈയിൽ നിന്നു സിംഹവാലൻ കുരങ്ങിനെയും എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ 28, 30 തീയതികളിലാണ് മൃഗശാലയിൽ ഏഴു ദേശാടനപ്പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഭോപ്പാലിലെ മൃഗരോഗ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പക്ഷികൾ ചത്തതിനു പിന്നിൽ പക്ഷിപ്പനിയാണെന്നു സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഫെബ്രുവരി നാലു വരെ മൃഗശാല അടച്ചിടാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
മൈസൂരു മൃഗശാല വീണ്ടും തുറന്നു
07:44 PM Feb 06, 2017 | Deepika.com