ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ സംഗീത സംവിധായകൻ എം.എം. കീരവാണിയെ ആദ്യമായി പരിചയപ്പെട്ട നിമിഷം ഓർത്തെടുത്ത് വിനീത് ശ്രീനിവാസൻ. പേര് പറഞ്ഞ് ആദ്യമായി അദ്ദേഹം പരിചയപ്പെട്ടപ്പോൾ താൻ വിറച്ചുപോയന്നും വിനീത് പറയുന്നു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഞാൻ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിന്റെ നേരെ എതിർവശത്തുള്ള അപ്പാർട്ട്മെന്റിൽ ഒരു ഭാര്യയും ഭർത്താവും താമസിച്ചിരുന്നു. എളിമ നിറഞ്ഞ വളരെ നല്ല ആളുകളായിരുന്നു അവർ.
ഭർത്താവ് തലശ്ശേരിക്കാരനായിരുന്നു, ഭാര്യ ആന്ധ്രക്കാരിയും. കണ്ടുമുട്ടുന്പോഴൊക്കെ സംസാരിക്കാൻ ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞ് ഫ്ലാറ്റിലേക്ക് തിരിച്ചു വരുമ്പോൾ ഈ ചേച്ചി ഒരു മധ്യവയസ്കനൊപ്പം നടക്കുന്നത് ഞാൻ കണ്ടു.
കാർ പാർക്ക് ചെയ്ത ശേഷം ഞാൻ അവരുടെ അടുത്തേക്ക് പോയി. അവർ എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു, വിനീത് ,ഇത് എന്റെ സഹോദരനാണ്. അദ്ദേഹം എന്റെ നേർക്ക് തിരിഞ്ഞ് അദ്ദേഹത്തിന്റെ പേര് പറഞ്ഞു.
പേര് കേട്ടപ്പോൾ അക്ഷരാർഥത്തിൽ എനിക്ക് വിറയൽ വന്നു. ഒരു ദിവസം പാർക്കിംഗ് ലോട്ടിൽ വെച്ച് കണ്ടുമുട്ടിയ ആ മനുഷ്യൻ ഇന്നലെ തന്റെ അതിഗംഭീരമായ പാട്ടിന് ഗോൾഡൻ ഗ്ലോബ് നേടി.
എം എം കീരവാണി!!!