കാരവാൻ വന്നതിന് ശേഷം സിനിമയിലെ സൗഹൃദങ്ങൾ കുറഞ്ഞുവെന്ന് നടൻ ബൈജു സന്തോഷ്. അഭിനിയിക്കുന്ന സമയം കഴിഞ്ഞാൽ എല്ലാവരും കാരവാനിലാണ് ഇരിക്കുക. സൗഹൃദകൂട്ടായ്മകൾ കുറഞ്ഞുവെന്നും ബൈജു പറയുന്നു. ആനന്ദം പരമാനന്ദം എന്ന ഷാഫിയുടെ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടയിലാണ് കാരവാൻ സംസ്കാരത്തെക്കുറിച്ച നടൻ തുറന്നു പറഞ്ഞത്.
പുതിയ കാലഘട്ടത്തിൽ സിനിമയിൽ ഒരുപാട് മാറ്റങ്ങൾ വന്നു. പ്രൊഡക്ഷൻ കോസ്റ്റ് ഒരുപാടു കൂടി, കാരവാൻ വന്നു, ആരും തമ്മിൽ സംസാരിക്കാതെയായി, സിനിമ റിയലിസ്റ്റിക്കായി, പഴയ തമാശകൾ കേട്ടാൽ ആരും ചിരിക്കാതെയായി, ആവിഷ്കാരത്തിന്റെ നിലവാരം മാറി. കാരവൻ വന്നതിനു ശേഷം ഓരോരുത്തർ ഓരോ റൂമിൽ ഇരിക്കുകയാണ്.
അഭിനയിക്കുന്ന സമയത്തു മാത്രമാണ് തമ്മിൽ സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമയിൽ പൊതുവെ സൗഹൃദം കുറഞ്ഞു. എനിക്ക് സ്വന്തമായി കാരവനില്ല. സെറ്റിൽ ചെല്ലുമ്പോൾ ഒരു കാരവാനിൽ ഒരു റൂം തരും. അതിന്റെ ആവശ്യമേ ഉള്ളൂ. അല്ലാതെ ഇതും കെട്ടിച്ചുമന്ന് പോകേണ്ട കാര്യമില്ല.
കാരവൻ ഉപയോഗിക്കാത്ത ഒരാൾ ഇന്ദ്രൻസാണ്. അദ്ദേഹത്തിന് കാരവാൻ എന്ന് കേട്ടാലേ വെറുപ്പാണ്. വസ്ത്രം മാറാൻ മാത്രമാണ് അദ്ദേഹം കാരവനിൽ കയറുന്നത്. അത് കഴിഞ്ഞാൽ കാണുന്നത് ഒരു പെട്ടിക്കടയുടെ തിണ്ണയിലോ ഒരു ബഞ്ചിലോ മറ്റോ ആയിരിക്കും.
അദ്ദേഹത്തിന്റെ ട്രിക്കാണ് അത്. ഓരോ സ്ഥലത്ത് ചെല്ലുമ്പോൾ അവിടെയുള്ള ആളുകളെ നിരീക്ഷിച്ച് അടുത്ത കഥാപാത്രത്തിന് വേണ്ടി തയാറെടുക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
കാരവന് അകത്തിരുന്നാൽ പുറത്തു നടക്കുന്നതൊന്നും കാണാൻ കഴിയില്ലല്ലോ. സനിമയിൽ സൗഹൃദം കുറയുന്നത് കാലഘട്ടത്തിന്റെ മാറ്റമാണ് അതിൽ കുറ്റം പറയാൻ പറ്റില്ല.’’– ബൈജു പറഞ്ഞു.