ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ വിധു വിൻസന്റ്. രഞ്ജിത്ത്, നിങ്ങളെയോർത്ത് ലജ്ജിക്കുന്നു എന്നാണ് വിധു സമൂഹമാധ്യമത്തില്‍ കുറിച്ചത്. ചലച്ചിത്രമേളയിലെ ആൾക്കൂട്ട പ്രതിഷേധം നായ്ക്കൾ കുരയ്ക്കുന്നത് പോലെയാണെന്ന രഞ്ജിത്തി ന്റെ പ്രസ്താവന പങ്കുവച്ചായിരുന്നു വിധു പ്രതിഷേധം അറിയിച്ചത്.
ഞാൻ കോഴിക്കോട്ടാണ് ജീവിക്കുന്നത്. വയനാട്ടിൽ എനിക്കൊരു വീടുണ്ട്. വീട് നോക്കുന്ന ആൾ നാടൻ നായ്ക്കളെ പോറ്റാറുണ്ട്. അവ എന്നെ കാണുമ്പോൾ കുരക്കും. ഞാൻ വീടിന്റെ ഉടമസ്ഥനാണെന്ന യാഥാർഥ്യമൊന്നും അവക്കറിയില്ല. പരിചയമില്ലാത്തതിന്റെ പേരില്‍ കുരയ്ക്കാറുണ്ട്. അതുകൊണ്ട് നായയെ ഞാൻ തല്ലിപ്പുറത്താക്കാറില്ല, അത്രയേ ഞാനീ ചലച്ചിത്രമേളയിലെ അപശബ്ദങ്ങളെയും കാണുന്നുള്ളൂ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്ത് വിവാദ പരാമർശം നടത്തിയത്.
പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്. വെള്ളിയാഴ്ച സമാപന ചടങ്ങിൽ പ്രസംഗിക്കാനെത്തിയപ്പോഴാണ് ഡെലിഗേറ്റുകളിൽ ഒരുവിഭാഗം രഞ്ജിത്തിനെ കൂവിയത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്കം' സിനിമക്ക് റിസർവ് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതും റിസർവേഷൻ ആപ്പിലെ അപാകതകളുമായിരുന്നു പ്രതിഷേധത്തിന് കാരണം. കൂവൽ തനിക്ക് പുത്തരിയല്ലെന്ന് രഞ്ജിത്ത് വേദിയിൽ തുറന്നടിച്ചിരുന്നു.