അമിതാഭ് ബച്ചനെ പോലെയിരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെ പോലെ ആയി എന്ന മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ നടത്തിയ പരാമർശത്തിൽ തനിക്ക് വിഷമം ഇല്ലെന്ന് നടൻ ഇന്ദ്രൻസ്. മന്ത്രി അങ്ങനെ പറഞ്ഞതിൽ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ല. ഇന്ത്യാ രാജ്യത്ത് എല്ലാവർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല.
അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ. ഞാൻ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയ്മിംഗ് ഒന്നും തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്. ഇന്ദ്രൻസ് പറഞ്ഞു.
‘‘പാർട്ടികൾ ക്ഷീണിച്ച കാര്യം പറഞ്ഞാൽ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിൽ നിന്ന് നിങ്ങൾക്ക് (കോൺഗ്രസിന്) ഭരണം കൈമാറുകയായിരുന്നു. ഇപ്പോ എവിടെയെത്തി. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതായി.
ഹിമാചൽപ്രദേശിൽ അധികാരം കിട്ടിയപ്പോൾ രണ്ടു ചേരിയായി. മുഖ്യമന്ത്രിയുടെ മുന്നിൽ മുദ്രാവാക്യം വിളിക്കുകയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്. കോൺഗ്രസിന്റെ സ്ഥിതി എടുത്താൽ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോൺഗ്രസ് മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലുപ്പത്തിലെത്തി’’– ഇതായിരുന്നു മന്ത്രി വാസവന്റെ വാക്കുകൾ.
മന്ത്രിയുടെ പരാമർശം ബോഡി ഷെയ്മിംഗ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടുകയും തുടർന്ന് മന്ത്രിസഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുകയും ആയിരുന്നു.