ഹിഗ്വിറ്റ സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദത്തിൽ വിലക്ക് നീക്കാതെ ഫിലിം ചേംബർ. ചിത്രത്തിന്റെ പേര് മാറ്റണമെന്ന ചേംബറിന്റെ ആവശ്യം സംവിധായകൻ അംഗീകരിക്കാൻ തയ്യാറാകാത്തതിനാൽ വിലക്കുമായി മുന്നോട്ട് നീങ്ങി ഫിലിം ചേംബർ.
അതേസമയം വിലക്ക് തുടരുന്ന സാഹചര്യത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ചിത്രത്തിന്റെ സംവിധായകൻ ഹേമന്ത് ജി നായർ വ്യക്തമാക്കി. കൊച്ചിയിൽ ഫിലിം ചേബറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹേമന്തിന്റെ പ്രതികരണം. എൻ. എസ്. മാധവന്റെ അനുമതിയോടുകൂടി മാത്രമേ പേര് അനുവദിക്കൂവെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്.
ഹിഗ്വിറ്റ എന്ന കഥ മോഷ്ടിച്ചുവെന്ന പരാതിയും എൻ എസ് മാധവൻ ഫിലിം ചേംബറിന് നൽകിയിട്ടുണ്ട്. എന്നാൽ സിനിമയും കഥയുമായി യാതൊരുവിധ ബന്ധവും ഇല്ല. കഥാ മോഷണം എന്ന രീതിയിലേക്കുള്ള ചർച്ചകൾ വേദനാജനകമാണെന്നും ഈ പേരുമായി മാത്രമേ മുന്നോട്ടുപോകൂ എന്നും ഹേമന്ത് പറഞ്ഞു. ഇതിനായി നിയമപരമായി ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യുമെന്നും സംവിധായകൻ പറഞ്ഞു.