സഹോദരി അങ്കിതയ്ക്ക് ജൻമദിനാശംസകൾ നേർന്ന് നടി നമിത പ്രമോദ്. അമ്മ രണ്ടാമത് ഗർഭിണിയായപ്പോൾ താൻ പ്രതീക്ഷിച്ചത് ഒരു അനിയനെയായിരുന്നു എന്നും അനിയത്തി പിച്ച വച്ചു തുടങ്ങിയപ്പോൾ മുതൽ ആ ബന്ധം ദൃഢമായിയെന്നും നമിത കുറിച്ചു. സഹോദരി വിദേശത്തേക്ക് പോയതിന് ശേഷം ചിക്കന്റെ കാലിനായി തല്ലു കൂടാൻ സാധിക്കാതെ വന്നെന്നും ലോകത്തിലെ ഏറ്റവും ദയാലുവായ വ്യക്തിയാണ് അങ്കിതയെന്നും നമിത പറയുന്നു.
എന്റെ തങ്കത്തിന് 22ാം ജന്മദിന ആശംസകൾ. അമ്മ വീണ്ടും ഗർഭിണിയായിരുന്നപ്പോൾ ഞാൻ ഒരു സഹോദരനെയാണ് പ്രതീക്ഷിച്ചത്. നാലു വയസ്സുള്ള ഞാൻ എപ്പോഴും ഒപ്പം കളിക്കാൻ ഒരു ഇളയ സഹോദരനെ സ്വപ്നം കണ്ടിരുന്നു.
പക്ഷേ എന്റെ പ്രതീക്ഷയ്ക്കു വിരുദ്ധമായി നീ ജനിച്ചപ്പോൾ എനിക്ക് വലിയ നിരാശയായി. നീ ആദ്യ ചുവടു വയ്ക്കുന്നത് വരെ നിന്റെ വില എനിക്ക് മനസ്സിലായില്ല. പക്ഷേ നീ പിച്ചവച്ച നാൾ മുതൽ നമ്മുടെ ബന്ധം ദൃഢമായി. പിന്നീടെന്നും സുഖത്തിലും ദുഃഖത്തിലും നമ്മൾ ഒരുമിച്ചു നിന്നു.
ടിവി റിമോട്ട്, ചിക്കൻ ലെഗ് പീസ് തുടങ്ങി നിന്റെ യുകെയിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതുവരെയുള്ള കാര്യങ്ങൾക്ക് നമ്മൾ പോരടിച്ചു. അമ്മയും അച്ഛനും നമ്മളെ കയ്യോടെ പിടികൂടിയപ്പോഴെല്ലാം പരസ്പരം തുണയായി നിന്നു.
നമ്മൾ ഡ്രസ്സ് ഷെയർ ചെയ്തു ധരിച്ചിരുന്നത് കാരണം നീ യുകെയിൽ പോയത് മുതൽ എന്റെ വാർഡ്രോബ് ഏതാണ്ട് ശൂന്യമാണ്. എന്റെ വളയിലും ലിപ്സ്റ്റിക്കിലും നീ കൈവയ്ക്കുന്നത് എനിക്ക് എത്ര ദേഷ്യമുള്ള കാര്യമാണെന്ന് നിനക്കറിയാം. അതുപോലെ നിന്റെ ഷോർട്ട്സ് ഞാൻ ധരിക്കുന്നതും ബാത്ത് റൂം ഞാൻ ഉപയോഗിക്കുന്നതും നിന്നെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്.
നീയെപ്പോഴും യുകെയിൽ പോകുന്നത് സ്വപ്നം കണ്ടിരുന്നുവെന്ന് എനിക്ക് ഓർമ വച്ച കാലം മുതൽ ഞാൻ കാണുന്നതാണ്. സ്വപ്നത്തിന് പിന്നാലെ പോയ നീ എപ്പോഴും ധൈര്യമായി ചുവടു വച്ചിരുന്നു എന്നുള്ളതിൽ ഞാൻ അഭിമാനിക്കുന്നു.
ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയാലുവും നിസ്വാർത്ഥയുമായ വ്യക്തിയാണ് നീ. എന്റെ മകളും സഹോദരിയും, ഏറ്റവും അടുത്ത സുഹൃത്തും എന്റെ ലോകവും നീയാണ്. നീ പോയതിനു ശേഷം ചിക്കൻ കാലിന് വേണ്ടി അടികൂടാൻ ആരുമില്ലാത്തതിൽ ഞാൻ വിഷമിക്കാറുണ്ട്.
നിന്റെ എല്ലാ ബാഗി ഷോർട്ട്സും ഞാനിപ്പോൾ ധരിക്കുന്നു, നിന്റെ ബാത്ത് റൂം ഉപയോഗിക്കാറുമുണ്ട്. നിന്നെപ്പോലെ ഒരു കുസൃതിയെ എനിക്ക് തന്നതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു. നമ്മൾ ഒരുമിച്ചുള്ള നല്ല ചിത്രങ്ങളൊന്നും എന്റെ കയ്യിലില്ല. പക്ഷേ ലക്ഷക്കണക്കിന് ക്രെയ്സി പടങ്ങളും വിഡിയോകളുമുണ്ട്. നമിത പറയുന്നു.