മലയാള ചിത്രത്തിന് ഹിഗ്വിറ്റ എന്നു പേരിട്ടതിൽ എൻ.എസ്. മാധവൻ ഉയർത്തിയ വിവാദത്തിന് പിന്നാലെ ഫിലിം ചേംബർ സ്വീകരിച്ച നിലപാടിനെ രൂക്ഷമായി വിമർശിച്ച് സംവിധായൻ വേണു. ചെറുകഥക്ക് എൻ.എസ്. മാധവൻ ഹിഗ്വിറ്റയെന്ന പേരിട്ടത് ആരോട് ചോദിച്ച് അനുവാദം വാങ്ങിയിട്ടാണോയെന്ന് വേണു ചോദിച്ചു.
ഹേമന്ദ് ജി. നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതിന് പിന്നാലെയാണ് ആരോപണവുമായി എൻ. എസ്. മാധവൻ എത്തിയത്. എൻഎസ് മാധവനില്ലായിരുന്നുവെങ്കിൽ ഹിഗ്വിറ്റയെ കേരളത്തിലാരും ആരുമറിയില്ലായിരുന്നുവെന്ന അവസ്ഥയിലേക്കെല്ലാം വിവാദം മാറുകയാണ്.
എൻ.എസ്. മാധവനാണ് ഹിഗ്വിറ്റയെന്ന പേരിന്റെ അതോരിറ്റിയെന്ന നിലപാട് അംഗീകരിച്ച് നൽകാനാകില്ല. ഫിലിം ചേംബർ എങ്ങനെയാണ് അത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമല്ല. ഹിഗ്വിറ്റയെ അറിയുന്ന എത്രയോ പേർ ഈ കേരളത്തിലുണ്ട്.
ഇത് ഒരു തരം കെട്ടിയേൽപ്പിക്കലാണ്. ചിലർക്കാണ് ഇതിന്റെയെല്ലാം അവകാശമെന്ന രീതിയിലുള്ള കെട്ടിയേൽപ്പിക്കൽ. മലയാളത്തിൽ ഹിഗ്വിറ്റയുടെ പിതൃത്വാവകാശം എൻ.എസ്. മാധവനാണോയെന്ന് ഫിലിംചേംമ്പറിനോടാണ് ചോദിക്കേണ്ടതെന്നും വേണു പറയുന്നു.
അതേസമയം ചിത്രത്തിന് മൂന്നുവർഷം മുമ്പ് പണം അടച്ച് പേര് ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നുവെന്നും കാലാവധി കഴിഞ്ഞതിനാൽ വീണ്ടും രജിസ്റ്റർ ചെയ്തെന്നും സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു.
സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് ഹിഗ്വിറ്റ എന്നു പേരിട്ടതിൽ എൻ.എസ്. മാധവൻ അമർഷം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഫിലിം ചേംബറിന്റെ നിർദേശം വന്നത്.
ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരന് എന്ന നിലയില് എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദുഃഖകരമാണ് എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വന്നതിന് പിന്നാലെ എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തത്.