സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് ഹിഗ്വിറ്റ എന്നു പേരിട്ടതിൽ അമർഷം രേഖപ്പെടുത്തി എഴുത്തുകാരൻ എൻ.എസ്. മാധവൻ. ഇദ്ദേഹം എഴുതിയ പ്രശ്സതമായ കഥയാണ് ഹിഗ്വിറ്റ.
ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരന് എന്ന നിലയില്‍ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദുഃഖകരമാണ് എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വന്നതിന് പിന്നാലെ എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തത്.
ഹിഗ്വിറ്റ എന്ന പേരിൽ ഒരു സിനിമ പുറത്തിറങ്ങുമ്പോള്‍ തന്റെ പ്രശസ്തമായ കഥയുടെ പേരിനു മേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നതിലുള്ള ദുഃഖമാണ് എന്‍.എസ്. മാധവൻ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഒരു എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഇത്രയെ പറയാനുള്ളൂ: ഇത് ദുഃഖകരമാണു. https://t.co/1ds5tybxxJ
— N.S. Madhavan (@NSMlive) November 29, 2022
‘‘മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകള്‍ അവരുടെ സ്കൂള്‍ തലത്തില്‍ പഠിച്ച എന്റെ കഥയുടെ തലക്കെട്ടിൽ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെ ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല.എഴുത്തുകാരന് എന്ന നിലയില്‍ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദുഃഖകരമാണ്.;’ എൻ.എസ്. മാധവൻ ട്വിറ്ററിൽ കുറിച്ചു.
ഹേമന്ത് ജി.നായരാണ് ഹിഗ്വിറ്റ എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ആലപ്പുഴയിലെ ഫുട്ബോള്‍ പ്രേമിയായ ഒരു ഇടതുപക്ഷ യുവാവിന് ഇടതു നേതാവിന്റെ ഗണ്‍മാനായി നിയമനം ലഭിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധ്യാന്‍ ശ്രീനിവാസന് ഗണ്‍മാനായും സുരാജ് വെഞ്ഞാറമൂട് നേതാവായും വേഷമിടുന്നു.