സംവിധായകൻ ലിജു കൃഷ്ണയ്ക്കെതിരെ ഡബ്ല്യുസിസി നടത്തിയ പ്രസ്താവനയെ വിമർശിച്ച് പടവെട്ടിന്റെ അണിയറപ്രവർത്തകർ. ഗീതു മോഹൻദാസിനെതിരെ ലിജു വെളിപ്പെടുത്തിയ കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് ഡബ്ല്യുസിസി പൊതുജങ്ങളോട് പങ്കിടുന്നതെന്ന് വ്യക്തമാക്കണം.
പടവെട്ടിന്റെ അണിയറപ്രവർത്തകരോട് ചർച്ച ചെയ്യാതെ ഏകപക്ഷീയമായിട്ടാണ് ഡബ്ല്യുസിസി ഇത്തരമൊരു പ്രസ്താവന ഇറക്കിയതെന്നും ചർച്ചകളെ ഭയമില്ലാതെ സ്വാഗതം ചെയ്യുന്നുവെന്നും പടവെട്ട് ടീം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം
സത്യം WCC അറിയണം..!
ഗീതുമോഹൻദാസിനെതിരെ സംവിധായകൻ ലിജു കൃഷ്ണയും പടവെട്ടിന്റെ അണിയറ പ്രവർത്തകരും വെളിപ്പെടുത്തിയ സത്യങ്ങൾ കള്ളമാണെന്ന് പറയുന്നതിന്റെ ഔചിത്യം WCC വ്യക്തമാക്കണം.
എന്ത് അടിസ്ഥാനത്തിലാണ് ഈ മറുപടി ഒരു സംഘടന എന്ന നിലയിൽ നിങ്ങൾ പൊതുജങ്ങളോട് പങ്കിടുന്നത്..? ഒരു ആരോപണം ഉണ്ടാകുമ്പോൾ ആരോപണ വിധേയരെയും അത് ഉന്നയിക്കുന്നവരെയും ഒരുപോലെ കേൾക്കുക എന്ന മര്യാദ പാലിക്കപ്പെടേണ്ടതാണ്.
ഇന്നേവരെ പടവെട്ട് സിനിമയുടെ അണിയറ പ്രെവർത്തകരെ WCC എന്ന സംഘടനയുടെ ഭാഗത്തുനിന്നും ആരും വിളിക്കുകയോ ബന്ധപ്പെടുകയോചെയ്തിട്ടില്ല. തികച്ചും ഏകപഷീയമായ നിലപാടും വിചാരണയും ഒരു പൊതു സംഘടനയുടെ മര്യാദകളിൽ പെടുന്നതല്ല.
WCC എന്ന സംഘടനയുടെ ആശയങ്ങളെയും സിനിമ മേഖലയിൽ സംഘടനയുടെ ആവശ്യകതയെയും ഞങ്ങൾ എന്നും ബഹുമാനിക്കുകയും സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്നവരാണ്. മറുപക്ഷമാണെന്ന് പറഞ്ഞു ചാപ്പ കുത്തി മാറ്റിനിർത്തപ്പെടുത്താൻ ശ്രമിക്കേണ്ട. അത് ഒരു ജനാതിപത്യ ബോധമില്ലായ്മയാണ്. സംഘടന വിമർശനത്തിന് വിധേയമാകണം എങ്കിൽ അത് സ്വാഗതം ചെയ്യപ്പെടണം.
രേവതിച്ചേച്ചിയെ പൊലുള്ള മുതിർന്ന അംഗങ്ങൾ ഇതിനുവേണ്ട നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ്. ഗീതു മോഹൻദാസിനെ പോലുള്ള ശക്തർ സംഘടനയ്ക്ക് മുകളിൽ വളരുമ്പോൾ, അവരുടെ അധികാര ദുർവിനിയോഗത്തിലൂടെ കളങ്കപ്പെടുന്നത് WCC യിലൂടെ സ്ത്രീത്വത്തിന് പുരോഗതി എന്ന പ്രതീക്ഷകൂടിയാണ്.
വെളിപ്പെടുത്തിയ സത്യങ്ങൾ സംഘടനയ്ക്കും പൊതുജനത്തിനും ഒന്നുകൂടെ വ്യക്തമാക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഗീതുമോഹൻദാസ് ഒരു പുതുമുഖ സംവിധായകനിൽ വർഷങ്ങളായി നടത്തുന്ന വേട്ടയാടലിന്റെ യും പീഡനങ്ങളുടെയും സത്യങ്ങൾ അടങ്ങിയ പരാതി ഇവിടെ കൂട്ടിച്ചേർക്കുന്നു.
ഇത് ഇന്ത്യൻ സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകൾക്കും നിയമ സ്ഥാപങ്ങൾക്കും പടവെട്ടിന്റെ അണിയറ പ്രവർത്തകർ അയച്ചിരുന്ന പരാതിയുടെ പകർപ്പാണ്.We propose to raise a revolution against the lie that the privileged has the monopoly of the truth.ചർച്ചകളെ ഭയമില്ലാതെ സ്വാഗതം ചെയ്യുന്നു. സത്യം ജയിക്കട്ടെ..!