ഒന്നു പോ സാറേ എന്ന ഒറ്റ സംഭാഷണം മാത്രം മതി ഈ നടിയെ ഓര്‍ക്കാന്‍. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ പോലീസ് സ്റ്റേഷനില്‍ നിവിന്‍ പോളിക്കൊപ്പം അഭിനയിച്ചപ്പോള്‍ മേരി എന്ന നടി പറഞ്ഞ ഒറ്റ ഡയലോഗ് അത്രയ്ക്ക് ഹിറ്റായിരുന്നു. നാണത്തോടെയുള്ള ആ ചിരി ആരാധകര്‍ ഏറ്റെടുത്തിരുന്നു.
എന്നാല്‍ ഇന്ന് ആ ചിരിയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്. ഉപജീവനത്തിനായി അഭിനയത്രിയില് നിന്നും ലോട്ടറി വില്‍പ്പനക്കാരിയായി മാറിയിരിക്കുകയാണ് എരമല്ലൂര്‍ സ്വദേശിനി മേരി. സിനിമകള്‍ പിന്നീട് അധികമൊന്നും തേടിവരാതിരുന്നതിനാല് മേരി ലോട്ടറി വില്‍ക്കാനിറങ്ങുകയായിരുന്നു. കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ മറ്റു വഴികളൊന്നും മേരിക്ക് മുന്നില്‍ ഇല്ലായിരുന്നു. ചേർത്തല അരൂർ ദേശീയപാതയ്ക്ക് സമീപമാണ് മേരി ലോട്ടറി വിൽക്കുന്നത്.
സിനിമയിൽ കൂടുതൽ അവസരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിൽ പുതിയ വീട് വയ്ക്കാനായി ജില്ലാ സഹകരണ ബാങ്കിൽ നിന്നും മേരി ലോൺ എടുത്തിരുന്നു. എന്നാൽ പ്രതീക്ഷിച്ചതുപോലെയായില്ല കാര്യങ്ങൾ. സിനിമ കുറഞ്ഞതോടെ തിരിച്ചടവ് മുടങ്ങി. ഇപ്പോൾ ജപ്തി നോട്ടീസുമെത്തി. സിനിമാക്കാരാരും തന്നെ വിളിക്കുന്നില്ല. എന്തെങ്കിലും വഴി നോക്കണ്ടേ എന്നോർത്ത് ലോട്ടറി വിൽക്കുന്നത്. മേരി മാധ്യമങ്ങളോട് പറയുന്നു.
ആലപ്പുഴ എഴുപുന്ന ചാണിയിൽ ലക്ഷംവീട് കോളനി വീട്ടിലാണ് മേരി താമസിക്കുന്നത്. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സമയത്താണ് ആക്ഷൻ ഹീറോ ബിജുവിൽ അവസരം ലഭിക്കുന്നത്. മകളെ വിവാഹം കഴിച്ചയച്ചു. ഒപ്പമുള്ള മകന് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ട്. രാവിലെ 6.30ന് വീട്ടിൽ നിന്നിറങ്ങും. ഉച്ചവരെ ദേശീയപാതയോരത്തെ പൊരിവെയിലത്ത് ലോട്ടറി വിൽക്കും. 300 രൂപ വരെ കിട്ടുമെന്ന് മേരി പറയുന്നു.