അന്ധ വിശ്വാസങ്ങൾ വളർത്തിയെടുക്കുന്ന നരബലി സംഭവങ്ങളിൽ ഗവർണർ നടപടി സ്വീകരിക്കണമെന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ. ഇലന്തൂരിലും പാറശാലയിലും അന്ധവിശ്വാസങ്ങളുടെ പേരിൽ നിരപരാധികളുടെ ജീവനെടുത്ത സംഭവത്തിലാണ് സംവിധായകന്റെ കുറിപ്പ്.
വിഷം നൽകി ഷാരോൺ എന്ന യുവാവിനെ കൊലപെടുത്തിയ ഗ്രീഷ്മയുടെയും ആസൂത്രിത കൊലപാതകമാണെന്നും അതിനാൽ തക്ക നടപടി വേണമെന്നും അൽഫോൻസ് പറയുന്നു.
ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍, ഒരു ഇന്ത്യന്‍ പൗരന് എന്ന നിലയില്‍, നീതീകരിക്കാൻ സാധിക്കാത്ത രണ്ട് അന്ധവിശ്വാസ കൊലപാതക കേസുകളില്‍ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ഞാന്‍ അങ്ങയോട് അഭ്യർഥിക്കുന്നു. ഇന്ന് സ്ഥിരീകരിച്ച ഷാരോണ്‍ വധകേസിലും നരബലി കേസിലും. രണ്ടും ആസൂത്രിത കൊലപാതകങ്ങളാണെന്ന് പൊലീസ് പറയുന്നു.
ആര്‍ട്ടിക്കിള്‍ 161ല്‍ പറയുന്നത് ഗവര്‍ണറുടെ അധികാരത്തെക്കുറിച്ചാണ്. ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ക്ക് മാപ്പ് നല്‍കാനോ, ശിക്ഷയില്‍ ഇളവ് നല്‍കാനോ അല്ലെങ്കില്‍ സസ്പെന്‍ഡ് ചെയ്യാനോ അധികാരമുണ്ട്. സാധാരണയായി എന്തെങ്കിലും ഒക്കെ നടന്നുകാണാൻ ആളുകൾ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. ബഹുമാനപ്പെട്ട ഗവര്‍ണര്‍, ഇവിടെ ഞാൻ പരേതരായ ആത്മാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി അങ്ങയോട് പ്രാർഥിക്കുകയും അപേക്ഷിക്കുകയുമാണ്.’’–അൽഫോൻസ് പുത്രൻ പറയുന്നു.