"ചെക്കലുദിക്കും മുന്‍പേ തെയ്യം താര തക താര തകധിമി' എന്ന ഗാനം സംഗീതത്തെ സ്നേഹിക്കുന്നവരെല്ലാം നെഞ്ചോട് ചേര്‍ത്ത ഗാനമാണ്. എന്നാല്‍ ഈ ഗാനത്തിന്റെ യഥാര്‍ഥ സൃഷ്ടാവ് തൈക്കുടം ബ്രിഡ്ജോ മറ്റു ബാന്‍ഡുകളോ ഒന്നുമല്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു കുറിപ്പില്‍ പറയുന്നത്.
രാഹുല്‍ ഹമ്പിള്‍ സനല്‍ എന്നയാളാണ് ഫേസ്ബുക്കിൽ ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഈ ഗാനത്തിന്റെ സൃഷ്ടാവ് എം.എന്‍.തങ്കപ്പന് മാസ്റ്റർ എന്ന കവിയാണെന്നാണ് അദ്ദേഹം പറയുന്നത്.
മണ്മറഞ്ഞ തങ്കപ്പന് എന്ന മനുഷ്യന്റെ തൂലികതുമ്പില്‍ പിറന്ന ഗാനത്തിനെയാണ് യാതൊരു പരാമര്‍ശവും നല്‍കാതെ പല ബാന്‍ഡുകളും സ്വന്തമെന്ന പോലെ ഉപയോഗിക്കുന്നതെന്നും 1970കളില്‍ ആകാശവാണിക്ക് വേണ്ടിയാണ് അദ്ദേഹം ഈ പാട്ട് എഴുതിയതെന്നും രാഹുൽ കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
തൈക്കുടംബ്രിഡ്ജും അവിയൽ എന്ന ബാൻഡും സ്ഥിരം പാടി നടന്ന പാട്ടാണ്. ചെക്കേലുദിക്കും മുമ്പേ തെയ്യംതാരാ... തക താര തകധിമി " എന്ന ഗാനം..ഇതേ ഗാനം വരികൾ വ്യത്യസ്തമായി സഞ്ചാരം എന്ന സിനിമയിലും കേൾക്കാം... ഐസക് തോമസ് കോട്ടുകപള്ളിയുടെ പേരാണ് സംഗീത സംവിധായകന്റെ സ്ഥാനത്ത് കാണിക്കുന്നത്...
മലയാളത്തിൽ സംഗീത ആൽബം ഇറങ്ങിയ സമയത്ത് ഏഷ്യാനെറ്റിൽ കാണിച്ചിരുന്ന ഒരു ആൽബം ആയിരുന്നു Jigsaw Puzzle ന്റെ "തീക്കനൽ വാരി എറിയുന്നു സൂര്യൻ " എന്ന ഗാനം..ഇതും താര തകധിമി എന്ന പാട്ടിന്റെ ട്യൂണിൽ വരികൾ മാറ്റി പാടിയ പാട്ടായിരുന്നു...
എന്നാൽ ശരിക്കും ഈ "താര തകധിമി " എന്ന പാട്ട് അവിയൽ ബാൻഡിന്റെയോ, തൈക്കുടം ബ്രിഡ്ജിന്റെയോ ജിഗ്സോ പസിൽസിന്റെയോ അല്ല... യഥാർത്ഥത്തിൽ ഈ പാട്ടിന്റെ സൃഷ്ടാവ് എം എൻ തങ്കപ്പൻ മാസ്റ്റർ ആണ്...
പ്രത്യക്ഷ രക്ഷാ ദൈവ സഭ (PRDS) സ്ഥാപിച്ച പൊയ്കയില്‍ അപ്പച്ചന്റെ ചിന്താധാരയില്‍ വളരുകയും പ്രവര്‍ത്തിക്കുകയും ചെയ്ത അനുഗൃഹീത സാഹിത്യകാരനും കവിയും നാടകകാരനും കാഥികനുമായിരുന്ന,മണ്മറഞ്ഞ എം.എന്‍. തങ്കപ്പന് എന്ന മനുഷ്യനാണ് ഈ പാട്ട് 1970 കളിൽ ആകാശവാണിക്ക് വേണ്ടി എഴുതി പാടിയത്...
2010 ജൂലൈ അഞ്ചിന് അന്തരിച്ച തങ്കപ്പൻ മാസ്റ്ററുടെ പേര് ഒരിടത്തും അദ്ദേഹത്തിന്റെ "ചെക്കേല " എന്ന ഗാനം സ്വന്തം പാട്ട് എന്ന പോലെ പാടി പേരെടുത്ത ബാൻഡുകൾ പറഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയം... ഇവരൊക്കെയാണ് പാട്ടുകളുടെ മൗലികതയെ കുറിച്ച് ഇപ്പോൾ മാധ്യമങ്ങളിൽ സംസാരിക്കുന്നത്...
രാഹുലിന്റെ മറ്റൊരു കുറിപ്പ്
തൈക്കുടം ബ്രിഡ്ജിന്റെ നവരസവും കേട്ടു, കന്താരയിലെ വരാഹ രൂപവും കേട്ടു...നമ്മളീ പോളിടെക്നിക്കിൽ ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്തത് കൊണ്ട് രാഗങ്ങളെ കുറിച്ചൊന്നുമറിയില്ല...
നവരസത്തിന്റെ റെഫറൻസിൽ തന്നെയാണ് വരാഹ രൂപം അജ്നീഷ് ലോകനാഥ് ചിട്ടപ്പെടുത്തിയിരിക്കുന്നത്... സത്യം പറഞ്ഞാൽ വരാഹ രൂപം ആണ് കേൾക്കാൻ ഒരു എനർജി ഉള്ളത്...
തൈ.ബ്രിഡ്ജ് ഇപ്പോൾ അവരുടെ പാട്ട് മോഷ്ടിച്ചു എന്നൊക്കെ പറഞ്ഞു വാർത്തയിൽ വരുന്നുണ്ട്...
ഇവർക്ക് ഇത് പറയാൻ ഉള്ള എന്ത് യോഗ്യതയാണ് ഉള്ളത്... മറ്റുള്ളവർ ചെയ്ത് വച്ച പാട്ടുകൾ വേറെ ഓർക്കസ്ട്രേഷനിൽ സ്വന്തം പാട്ടു പോലെ സ്റ്റേജിൽ പാടി നടക്കുന്ന ഇവരുടെ ഏതെങ്കിലും video യിൽ K രാഘവൻ മാസ്റ്റർ സംഗീതം നൽകിയ "അപ്പോഴും പറഞ്ഞില്ലേ " എന്ന പാട്ടിന്റെ യഥാർത്ഥ ശില്പികൾക്ക് കടപ്പാട് വച്ചിട്ടുണ്ടോ?
തറവാട്ട് സ്വത്ത് പോലെയാണ് അവർ ഈ പാട്ട് വേദിയിൽ പാടുന്നത്...സത്യം പറഞ്ഞൽ ഒരു സംഗീത സംവിധായകനും അവരുടെ പാട്ടുകൾ Cover versions മറ്റുള്ളവർ ചെയ്യുന്നത് പൊതുവേ ഇഷ്ടമല്ല... വിദ്യാസാഗർ ഒരു അഭിമുഖത്തിൽ "അതിന്റെ ആവശ്യമെന്താണ്" എന്നു ചോദിച്ചിട്ടുണ്ട്...
ഇളയരാജ റെക്കോർഡിംഗിൽ പോലും മനോധർമം അനുവദിക്കാറില്ല... "They are only Performers... not creators "എന്നാണ് ഇതിനെ കുറിച്ച് അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞത്..പച്ചക്കറിക്കായ തട്ടിൽ " എന്ന ഗാനം അടുത്ത കാലത്ത് അന്തരിച്ച സംഗീത സംവിധായകൻ S ബാലകൃഷ്ണന്റെതാണ്...
പാലം പണിക്കാർ ആ പാട്ട് പാടിയ ഒരിടത്തും അത് പറഞ്ഞ് കേട്ടിട്ടില്ല...കന്താര സിനിമയിലെ പാട്ടുകൾ ഇറങ്ങിയിട്ട് ആഴ്ചകൾ ആയി.. ഇന്നലെയാണത്രേ ബ്രിഡ്ജ്കാര് അവരുടെ പാട്ടിൻ്റെ മോഷണമാണിത് എന്ന് അറിഞ്ഞതത്രേ...
ഒരാൾ ചെയ്തു വച്ച പാട്ടിനെ ഒരു മര്യാദയും ഇല്ലാതെ വലിച്ച് നീട്ടിയവരും സ്വന്തം ഇഷ്ടം പോലെ മിനുക്കി സ്വന്തം ആക്കിയവരും ഇപ്പോഴെങ്കിലും അറിഞ്ഞല്ലോ അതിൻ്റെ ബുദ്ധിമുട്ട് എന്താണ് എന്ന്...