ആടുതോമയും ചാക്കോമാഷും പിന്നെ ഏഴുമല പൂഞ്ചോലയും...സിനിമയെ ഇഷ്ടപെടുന്നവർക്ക്, അത് ഹരമാക്കിയവർക്ക് ഈ പേരുകളോ നിമിഷങ്ങളോ മറക്കാൻ കഴിയില്ല. ഭദ്രൻ എന്ന സംവിധായകന്റെ ഹിറ്റ് ചിത്രം സ്ഫടികം. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് പറഞ്ഞ് പഠിപ്പിച്ച ചിത്രം.
ആ ഓർമകളെ വീണ്ടും വെള്ളിത്തിരയിലേക്ക് റീമാസ്റ്ററിംഗ് ചെയ്യുകയാണ് സംവിധായകൻ ഭദ്രനും ഒരു കൂട്ടം സാങ്കേതിക വിദഗ്ദരും. സ്ഫടികം റീമാസ്റ്ററിംഗ് ഈ വർഷം അവസാനം പുറത്തിറങ്ങുമെന്ന് സംവിധായകൻ ഭദ്രൻ പറഞ്ഞു.
10 മടങ്ങ് ക്വാളിറ്റിയിലും ടെക്നിക്കൽ എക്സലെൻസിയിലുമാകും ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. ഭദ്രനൊപ്പം ജിയോ മെട്രിക്സ് എന്ന കമ്പനിയാണ് റീമാസ്റ്ററിംഗിന് പിന്നിലുള്ളത്. ചിത്രത്തിന്റെ ഒറിജിനൽ നെഗറ്റീവിൽ നിന്നുള്ള പെർഫെക്ട് റീമാസ്റ്ററിംഗ് നിർമാതാവ് ആർ. മോഹനിൽ നിന്ന് വാങ്ങി തിയേറ്ററിൽ എത്തിക്കാനുള്ള അവസാന പണിപ്പുരയിലാണ് ഭദ്രനും സംഘവും.
ചെന്നൈയിലെ ഫോർ ഫ്രെയിംസ് സൗണ്ട് കമ്പനിയിൽ അതിന്റെ ഫോർ കെ അറ്റ് മോസ് മിക്സിങ്ങിന് പുറമേ ഏറെ പുതുമകളും ചേർത്ത് ആണ് തിയേറ്റർ റിലീസിലേക്ക് ഒരുക്കി കൊണ്ടിരിക്കുന്നത്.
1995-ൽ പുറത്തിറങ്ങിയ സ്ഫടികത്തിന്റെ കഥയും ഭദ്രൻ തന്നെയാണ് ഒരുക്കിയത്. തിലകൻ, രാജൻ പി. ദേവ്, ഇന്ദ്രൻസ്, ഉർവ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത, സ്ഫടികം ജോർജ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.