തമിഴ് സിനിമ അടക്കമുള്ള ഇന്ത്യൻ സിനിമയിലെ ഹീറോയിസത്തെ പൊളിച്ചെഴുതിയ ചിത്രമാണ് ജയ്ഭീമെന്ന് നടി ജ്യോതിക. ജ്ഞാനവേൽ എന്ന സംവിധായകൻ അത്തരം ധാരണകളൊക്കെ മാറ്റിയെന്നും ഒരു നായകൻ പാട്ടുപാടി നൃത്തം ചെയ്യണം, പ്രണയിക്കണം ഇതൊക്കെയാണ് ഹീറോയിസം എന്നുള്ള പൊതു ധാരണ മാറ്റിയ സംവിധായകന് നന്ദിയെന്നും താരം കൂട്ടിചേർത്തു.
മികച്ച തമിഴ് സിനിമയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് നേടിയ ശേഷം സംസാരിക്കുകയായിരുന്നു ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ജ്യോതിക.
ഞാൻ വളരെ അഭിമാനത്തോടെ പറയുന്നു ജയ് ഭീം ഈ അവാർഡ് അർഹിക്കുന്നു. ഒരു നല്ല സിനിമ ആയതുകൊണ്ടു മാത്രമല്ല തമിഴ് സിനിമയിലെ ഒരുപാട് ക്ലീഷേകൾ പൊളിച്ച സിനിമകൂടിയാണ് ജയ് ഭീം.
ദീപാവലി ദിവസമാണ് ഈ സിനിമ റിലീസ് ചെയ്തത്. ഒരു ഉത്സവ ദിവസം ജയ് ഭീം പോലെ ഒരു സീരിയസ് സിനിമ കാണാൻ പ്രേക്ഷകർ തയാറാകുമോ എന്ന കാര്യത്തിൽ നിർമാതാക്കളായ ഞങ്ങൾ വളരെ ആശങ്കാകുലരായിരുന്നു.
പക്ഷേ ഞങ്ങൾക്ക് തെറ്റിപ്പോയി എന്ന് പ്രേക്ഷകർ തെളിയിച്ചു. അവർ ഈ സിനിമ ഒരു ആഘോഷമാക്കുക തന്നെ ചെയ്തു. ഇത്തരമൊരു അതിശയകരമായ പ്രതികരണം ഈ ചിത്രത്തിനു തന്ന തമിഴ് നാട്ടിലെയും ഈ രാജ്യത്തെയും ചെറുപ്പക്കാരോട് ഞങ്ങൾ നന്ദി പറയാൻ ആഗ്രഹിക്കുന്നു.
ഹീറോയിസം എന്ന ക്ലീഷേ തകർത്തു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. എല്ലാവരും ആരാധിക്കുന്ന ഒരു നായകൻ പാട്ടുപാടി നൃത്തം ചെയ്യണം, പ്രണയിക്കണം ഇതൊക്കെയാണ് ഹീറോയിസം എന്നാണു പൊതുവെയുള്ള ധാരണ.
പക്ഷേ നമ്മുടെ സംവിധായകൻ ജ്ഞാനവേൽ ഇത്തരം ചട്ടങ്ങളെയെല്ലാം കാറ്റിൽ പറത്തി. ഇതൊന്നുമല്ല ഹീറോയിസം എന്ന് അദ്ദേഹം തെളിയിച്ചു. സൂര്യ അദ്ദേഹത്തിന്റെ പുരികം പൊക്കിക്കൊണ്ട് ആ ചെറിയ പെൺകുട്ടിയോട് ‘നിനക്ക് ഇഷ്ടമുള്ളത്രയും പഠിക്കാം’ എന്ന് പറഞ്ഞതാണ് എന്നെ സംബന്ധിച്ച് ഹീറോയിസം.
സ്ക്രിപ്റ്റിൽ ഉള്ളതുപോലെ തന്നെ, ചിത്രത്തിലെ നായികയെ ആധാരമാക്കി കഥ പറഞ്ഞു എന്നുള്ളതാണ് ഞാൻ കണ്ട മറ്റൊരു ഹീറോയിസം. സിനിമയുടെ നന്മയ്ക്ക് വേണ്ടി നമ്മൾ ഹീറോയിസത്തെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് എനിക്ക് പറയാനുള്ളത്.
ജനപ്രീതിയുള്ള ഒരു നായകനെത്തന്നെ കാസ്റ്റ് ചെയ്തുകൊണ്ട് തമിഴ് സിനിമയിലെ ഹീറോയിസത്തെ ആകെ പൊളിച്ചെഴുതിയ നമ്മുടെ സംവിധായകൻ ജ്ഞാനവേലിനോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. വജ്രം എങ്ങനെയിരുന്നാലും പരിശുദ്ധമായിരിക്കും എന്ന് അദ്ദേഹം തെളിയിച്ചു.’’–ജ്യോതിക പറഞ്ഞു.