“അഭിനയം...അതു തന്നെയാണ് എന്റെ ഇഷ്ടം. സിനിമ, നാടകം എന്നിങ്ങനെ വേർതിരിച്ചു കാണുന്നില്ല. എവിടെയാണെങ്കിലും രസമുള്ള കഥാപാത്രങ്ങൾ വരുന്പോൾ ചെയ്യും...” ധന്യ അനന്യയുടെ വാക്കുകളിൽ അഭിനയത്തോടു പ്രണയം. ധന്യ അനന്യ - 25-ാമതു ലാൽജോസ് ചിത്രം ‘41’ ലെ
നായികമാരിൽ ഒരാൾ.
പുതുമുഖം ശരണ്ജിത്തിന്റെ കഥാപാത്രം വാവാച്ചിക്കണ്ണന്റെ പെയറായിട്ടാണ് ധന്യയുടെ അരങ്ങേറ്റം. നാല്പത്തിയൊന്നിൽ ബിജു മേനോന്റെ നായിക നിമിഷയുടെ കഥാപാത്രത്തിനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷം. തയ്യൽക്കാരിയും വീട്ടമ്മയുമാണ് ധന്യയുടെ കഥാപാത്രം സുമ. പൊളിറ്റിക്കൽ സറ്റയർ നാല്പത്തിയൊന്നിലെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് പുതുമുഖ നായിക ധന്യ അനന്യ...
സിനിമയിലേക്കുള്ള വഴി..?
തിരുവനന്തപുരം മാർ ഇവാനിയോസിൽ ജേണലിസം പഠിക്കുന്പോൾ ഒരു സുഹൃത്തിന്റെ ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരുന്നു. തുടർന്ന് മ്യൂസിക് വീഡിയോസിലും ഷോർട്ട് മൂവീസിലും പെർഫോം ചെയ്തു. നാടകത്തോടുള്ള ഇഷ്ടം കാരണം തിയറ്റർ പെർഫോമൻസ് കാണാനും നാടകങ്ങളുടെ ഓഡിഷനും പോകുമായിരുന്നു. തുടർന്ന് കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റിയിൽ എംഎ തിയറ്റർ ആൻഡ് ഡ്രാമയ്ക്കു ചേർന്നു.
അക്കാലത്ത് ചില സ്വതന്ത്ര സിനിമകളിലൊക്കെ വർക്ക് ചെയ്തു. കോളജിൽ തിയറ്റർ പെർഫോമൻസ് ചെയ്തിരുന്നു. അവസാനവർഷം നാടകം ഡയറക്ട് ചെയ്യാനും പ്രൊഡ്യൂസ് ചെയ്യാനുമുള്ള അവസരമുണ്ടായി. കൊച്ചി ബിനാലെയിൽ ചിൽഡ്രൻസ് തിയറ്ററിൽ വർക്ക് ചെയ്തു. ഇറാനിയൻ - ഒറിയൻ സംയുക്തസംരംഭമായ ‘ചെക്ക്പോസ്റ്റ്’എന്ന ഹിന്ദി മൂവിയിൽ വേഷമിട്ടു.
ഇയോബിന്റെ പുസ്തകത്തിന്റെ സ്ക്രിപ്റ്റ് റൈറ്റേഴ്സിൽ ഒരാളായ ഗോപൻ ചിദംബരൻ മാഷിന്റെ ‘തുറമുഖം’ എന്ന നാടകത്തിൽ മൂന്നു സ്ത്രീ കഥാപാത്രങ്ങളിലൊന്നു ചെയ്തതു ഞാനാണ്. അതിലെ ഒരു ഫോട്ടോ ഉൾപ്പെടെ ചില സ്റ്റിൽസ് എന്റെ സുഹൃത്ത് റിഗിൽ നാല്പത്തിയൊന്നിന്റെ തിരക്കഥാകൃത്ത് പ്രഗീഷ് ചേട്ടന് അയച്ചുകൊടുത്തു. ലാലുവേട്ടനെ നേരിൽക്കാണാമോ എന്ന് പ്രഗീഷേട്ടൻ ചോദിച്ചപ്പോൾ എനിക്കു രണ്ടാമതൊന്നു ചിന്തിക്കേണ്ടിവന്നില്ല. ചാൻസ് കിട്ടിയാൽ ചെയ്യണം എന്ന ചിന്തയേ ഉണ്ടായിരുന്നുള്ളൂ.
അടുത്തദിവസം റിഗിലിനൊപ്പം ലാലുവേട്ടനെ കാണാൻ പോയി. സിനിമാറ്റാഗ്രഫർ എസ.് കുമാർ ഏട്ടൻ, പ്രഗീഷേട്ടൻ എന്നിവരും അവിടെയുണ്ടായിരുന്നു. എന്നെക്കൊണ്ട് എതെങ്കിലും സീൻ ചെയ്യിപ്പിക്കും എന്നാണു വിചാരിച്ചത്. പക്ഷേ, അങ്ങനെയൊന്നുമുണ്ടായില്ല. ലാലുവേട്ടൻ ഒരാളെ കാണുന്പോൾ അവരിൽ കഥാപാത്രത്തെയാണു നോക്കുന്നതെന്ന് പിന്നീട് ഞാനറിഞ്ഞു. എന്നോടു വെറുതേ റിലാക്സ്ഡ് ആയി സംസാരിക്കാൻ പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ കഥാപാത്രത്തെക്കുറിച്ചു പറഞ്ഞു. പിന്നീട് ഏറെ സിംപിളായി ഇതാണു സുമ എന്നും പറഞ്ഞു. അങ്ങനെ നമുക്കു സുമയെ കിട്ടി എന്ന് അദ്ദേഹം മറ്റുള്ളവരോടു പറഞ്ഞതു കേട്ടപ്പോൾ എനിക്കു വിശ്വസിക്കാനായില്ല. ഇത്രയും വലിയൊരു കാര്യം ഒരാൾ ഇത്ര സിംപിളായി പറയുന്പോൾ എങ്ങനെ പെട്ടെന്നു വിശ്വസിക്കും. പോയി കാരക്ടറിന് ചെയ്യാനുള്ളതൊക്കെ പ്രാക്ടീസ് ചെയ്യൂ എന്നുകൂടി പറഞ്ഞപ്പോൾ ഇതിലേക്ക് എന്നെ സെലക്ട് ചെയ്തുവെന്ന് ബോധ്യമായി.
എന്നിൽ വിശ്വാസമുണ്ടായിട്ടാണ് ഏറെ എക്സ്പീരീയൻസ്ഡ് ആയ ലാലുവേട്ടൻ അങ്ങനെ പറഞ്ഞതെന്ന് ഞാനൊർത്തു. കാര്യങ്ങൾ പറഞ്ഞുതന്ന് അഭിനയിപ്പിക്കാനും സഹായിക്കാനും ലാലുവേട്ടൻ ഉണ്ടല്ലോ എന്ന വിശ്വാസം എന്റെ ടെൻഷൻ കുറച്ചു.
ശബരിമലയുമായി ബന്ധമുള്ള പ്രമേയമാണല്ലോ. വിവാദസാധ്യതകളുണ്ടോ..?
പൊളിറ്റിക്കൽ സറ്റയറാണ് നാൽപ്പത്തിയൊന്ന്. വ്യത്യസ്ത ചിന്തകളുള്ള രണ്ടുപേർ - ബിജുവേട്ടന്റെ കഥാപാത്രം ഉല്ലാസ് മാഷും ശരണേട്ടന്റെ കഥാപാത്രം വാവാച്ചിക്കണ്ണനും - ഒരുമിച്ചു നടത്തുന്ന ഒരു യാത്രയെക്കുറിച്ചാണു പറയുന്നത്. ഒരാൾ യുക്തിവാദിയും മറ്റേയാൾ വിശ്വാസിയും. അവരുടെ യാത്രയാണു സിനിമ. സിനിമ ഒരു പോയിന്റിൽ അവസാനിക്കുകയാണ്. പ്രേക്ഷകർക്കു ചിന്തിച്ച് അവരവരുടെ അഭിപ്രായം അതിലേക്കു കൂട്ടിച്ചേർക്കാം.
ഇന്ന രീതിയിൽ ആളുകൾ ചിന്തിക്കണം എന്നു പറയുന്ന സിനിമയല്ല ഇത്. ഈ സിനിമ ഒന്നും അടിച്ചേൽപ്പിക്കുന്നില്ല. അതിനാൽ പലരും പേടിക്കുന്നതുപോലെ ഈ സിനിമയ്ക്കു വിവാദസാധ്യതകളില്ല. പലരും പറയുംപോലെ പ്രശ്നസാധ്യതയുള്ള സിനിമയുമല്ല. ഈ സിനിമ കാണുന്നതോടെ അക്കാര്യത്തിൽ ആളുകൾക്കു കുറേക്കൂടി വ്യക്തത കൈവരും.
ഉറപ്പായും കുടുംബങ്ങൾക്കു കാണാവുന്ന സിനിമയാണിത്. ഏറെ രസകരമായ കുറേ കഥാപാത്രങ്ങളുണ്ട് ഇതിൽ. രസകരമായ കുറേ അവസ്ഥകളുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട കഥയായതുകൊണ്ടാണ് നാല്പത്തിയൊന്ന് എന്ന ടൈറ്റിൽ.
സുമയെക്കുറിച്ച്..?
ഒറ്റവാക്കിൽ പറഞ്ഞാൽ സുമ എന്നാൽ സ്നേഹമാണ്. അതുപോലെ ഒരാളെ നമുക്കു റിയൽ ലൈഫിലും കാണാനാവും. സുമയ്ക്ക് ഒരുപാടു പ്രശ്നങ്ങളുണ്ട്. പക്ഷേ, ദിവസം തീരുന്പോഴേക്കും അതെല്ലാം സ്നേഹമായിപ്പോവുകയാണ്. വാവാച്ചിക്കണ്ണൻ എന്തു ചെയ്താലും സുമ സ്നേഹത്തോടെയാണ് അതൊക്കെ കൈകാര്യം ചെയ്യുന്നത്. അതിനുമുന്പുള്ള അവരുടെ ജീവിതത്തിൽ നിന്നുണ്ടായ സ്നേഹവും ബന്ധവുമൊക്കെയാണ് അതിനുള്ള പ്രേരണ.
സുമയ്ക്കൊരു മകളുണ്ട് - ജെനി. ആലിയ എന്ന കുട്ടിയാണ് ആ വേഷം ചെയ്തത്. വാവാച്ചിക്കണ്ണനും ജെനിയുമുൾപ്പെടെ എല്ലാവരോടും സുമയ്ക്കു തികഞ്ഞ സ്നേഹമാണ്.
സുമയിലേക്കുള്ള മാറ്റം അനായാസമായിരുന്നോ..?
ആക്ടിംഗിൽ ഏതു കാരക്ടറെടുത്താലും അതിനായി കുറച്ചു തയാറെടുപ്പുകൾ ചെയ്യാറുണ്ട്. എന്റെ കഥാപാത്രം സുമയ്ക്കു ഭർത്താവും മകളുമുണ്ട്. വീട്ടമ്മയുടെ ലുക്ക് കിട്ടുംവിധം ഞാൻ കുറച്ചു വണ്ണം കൂട്ടി. എറണാകുളത്തു ഞാൻ താമസിക്കുന്ന സ്ഥലത്തിനടുത്ത് ഒരു ചേച്ചിയുടെ അടുത്തു പോയി 10-15 ദിവസം തയ്യൽ പ്രാക്ടീസ് ചെയ്തു.
ഷൂട്ടിംഗിന് ഒരാഴ്ചമുന്പ് ഞാനും ശരണ്ചേട്ടനും തലശേരിയിൽ ശരണ്ചേട്ടന്റെ സുഹൃത്തുക്കളുടെ വീട്ടിൽ പോയി. അവിടത്തെ ആളുകളുമായി സംസാരിക്കാനും അവിടത്തെ സംസാരശൈലി അറിയുന്നതിനുമായി അഞ്ചുദിവസം അവിടെ തങ്ങി. സിനിമയിൽ കണ്ണൂർ ഭാഷയാണ്. കാലടി ശങ്കരയിൽ പഠിച്ച ഒരു ചേച്ചിയും ചേട്ടനും അവിടെയുണ്ടായിരുന്നു. അങ്ങനെ എന്റെ ഡയലോഗ്സ് കണ്ണൂർ ഭാഷയിൽ പ്രാക്ടീസ് ചെയ്തു. അത്തരത്തിൽ കഥാപാത്രത്തിനു വേണ്ട രീതിയിൽ എഫേർട്ട് എടുത്തിരുന്നു.
ശരണ്ജിത്തിന്റെ കഥാപാത്രത്തെക്കുറിച്ച്..?
ശരണ്ചേട്ടന്റെ കഥാപാത്രം വാവാച്ചിക്കണ്ണൻ മകളോട് ഒരുപാടു സ്നേഹമുള്ള അച്ഛനും ഭാര്യയോട് ഒരുപാടു സ്നേഹമുള്ള ഭർത്താവുമാണ്. മോട്ടോർ റിപ്പയറിംഗ് മുതൽ ഗ്രാമങ്ങളിൽ പതിവുള്ള എന്തു ജോലിയും ചെയ്യും. ആളുകളോട് എറെ സ്നേഹമാണെങ്കിലും അതു പുറമേ കാണിക്കാറില്ല. അതൊക്കെ കുറേക്കൂടി പ്രകടിപ്പിക്കുന്ന കൂട്ടത്തിലാണ് സുമ.
സുമ വാവിച്ചിക്കണ്ണന് സപ്പോർട്ടാണ്. സുമയ്ക്കറിയാം വാവാച്ചിക്കണ്ണനു സുമ എന്താണെന്ന്. വാവാച്ചിക്കണ്ണനറിയാം സുമയ്ക്കു വാവാച്ചിക്കണ്ണൻ എന്താണെന്നും. ഇവരുടേത് പ്രണയവിവാഹമായിരുന്നു.
ശരണ്ജിത്തിനൊപ്പമുള്ള അനുഭവങ്ങൾ..?
ലാലുച്ചേട്ടനെ കാണാൻ പോയ ദിവസം സംഭാഷണങ്ങൾക്കൊടുവിൽ ശരണിന്റെ പെയറായിട്ടാണ് ആക്ട് ചെയ്യേണ്ടതെന്നു പ്രഗീഷേട്ടൻ പറഞ്ഞു. പരസ്പരം അറിയാമായിരുന്നുവെങ്കിലും മുന്പ് ഞങ്ങൾ ഒന്നിച്ചു നാടകവും ചെയ്തിട്ടില്ല. സെറ്റിൽ എനിക്ക് എന്തു പ്രശ്നമുണ്ടെങ്കിലും ശരണ്ചേട്ടനോടും കൂടി പറഞ്ഞ് പരിഹാരം കണ്ടെത്താം എന്നും വിചാരിച്ചു. ഒന്നിച്ചു വർക്ക് ചെയ്യുന്നതിൽ സന്തോഷം തോന്നി.
ശരണ് ചേട്ടനും കാലടി യൂണിവേഴ്സിറ്റിയിലാണു പഠിച്ചത്. എന്നെക്കാൾ സീനിയറാണ്. തിയറ്റർ വർക്ക്ഷോപ്പുകൾ നടത്താറുണ്ട്. വളരെ രസകരമായി പെർഫോം ചെയ്യുന്ന ആളാണ് എന്നും കേട്ടിരുന്നു. ഈ സിനിമയിൽ ഞങ്ങൾ ദന്പതികളായി വേഷമിടുന്നു. എനിക്കു കൂടുതൽ കോംബിനേഷനുകളും ശരണ്ചേട്ടനുമായിട്ടാണ്.
നിമിഷയുടെ കഥാപാത്രത്തെക്കുറിച്ച്..?
എന്റെ കഥാപാത്രം സുമയുടെ കൂട്ടുകാരിയാണു നിമിഷയുടെ കഥാപാത്രം ഭാഗ്യസൂയം. സുമയെ സപ്പോർട്ട് ചെയ്യുന്ന, സഹായിക്കുന്ന കഥാപാത്രം. ഉല്ലാസ് മാഷിന്റെയും ഭാഗ്യസൂയത്തിന്റെയും ഇഷ്ടകാലം സിനിമയിലുണ്ട്. ആ ഇഷ്ടത്തിനു പിന്നീടു കുറച്ചു മാറ്റങ്ങൾ വരുന്നുണ്ട്. അങ്ങനെ അവരുടെ രണ്ടു കാലങ്ങൾ സിനിമയിലുണ്ട്.
ഞാൻ ആദ്യമായിട്ടാണ് നിമിഷയുടെ കൂടെ വർക്ക് ചെയ്യുന്നത്. നിമിഷയുമായി എനിക്കു കോംബിനേഷൻസ് ഉണ്ട്. എനിക്കു വ്യക്തിപരമായി ഇഷ്ടമുള്ള ഒരാക്ടറാണു നിമിഷ. നിമിഷ ഏറെ ഫ്രണ്ട്ലിയാണ്, ഹെൽപ്ഫുൾ ആണ്.
ബിജുമേനോൻ, ശരണ്ജിത്ത് എന്നിവരുടെ കഥാപാത്രങ്ങൾക്കു തുല്യപ്രാധാന്യമാണോ..?
ബിജുവേട്ടന്റെയും ശരണ്ചേട്ടന്റെയും കഥാപാത്രങ്ങൾക്കാണ് സിനിമയിൽ ഏറ്റവും പ്രാധാന്യം. ബിജുവേട്ടന്റെ ഉല്ലാസ് മാഷ് ട്യൂട്ടോറിയൽ കോളജിൽ മാഷാണ്. ഉല്ലാസ് മാഷ് യുക്തിവാദിയാണ്, കമ്യൂണിസ്റ്റാണ്. ശരണ്ജിത്തിന്റെ കഥാപാത്രം വാവാച്ചിക്കണ്ണൻ വിശ്വാസിയാണ്, പക്ഷേ, കമ്യൂണിസ്റ്റുമാണ്. വാവാച്ചിക്കണ്ണനുമായി മാഷിനു കുറച്ച് ചേർച്ചക്കുറവുണ്ട്. പക്ഷേ, പയ്യെപ്പയ്യെ അതിൽ മാറ്റങ്ങൾ വരുന്നുണ്ട്.
സെക്കൻഡ് ഹാഫിൽ അവരുടെ ഒരു യാത്ര തുടങ്ങുകയാണ്. അവർ എങ്ങനെയാണു പോകുന്നത്, അവർ എന്തുകൊണ്ട് യാത്ര പോകുന്നു, ആ യാത്ര എങ്ങനെയൊക്കെ പോകുന്നു, ആ യാത്രയിലെ സംഭവങ്ങൾ, ആ യാത്ര എങ്ങനെ തീരുന്നു... സെക്കൻഡ് ഹാഫിൽ അതാണു സിനിമ പറയുന്നത്. ആ യാത്രയിലാണ് ഈ രണ്ടു കഥാപാത്രങ്ങൾക്കും കുറേ മാറ്റങ്ങൾ സംഭവിക്കുന്നത്.
ആദ്യ സിനിമയാണല്ലോ. സെറ്റ് അനുഭവങ്ങളെക്കുറിച്ച്..?
ആദ്യത്തെ ഷോട്ടിലൊക്കെ കുറച്ചു ടെൻഷനുണ്ടായിരുന്നു. കാരണം, ഫസ്റ്റ് ഷോട്ടാണ്, ഫസ്റ്റ് ടേക്കാണ്, ആദ്യമേ എടുത്തതു തന്നെ ഡയലോഗ് കൂടുതലുള്ള ഒരു സീനാണ്. ബിജുവേട്ടന്റെയും നിമിഷയുടെയും കൂടെയുള്ള സീനായിരുന്നു അത്. രണ്ടുപേരും ഏറെ സപ്പോർട്ടീവാണ്.
സെറ്റിൽ എത്തുന്പോൾ അവിടെ എല്ലാവരും അപരിചിതരെപ്പോലെ പെരുമാറിയാൽ നമുക്ക് അത്രയും രസമായി വർക്ക് ചെയ്യാനാവില്ല. എന്നാൽ, സീനിയർ ജൂണിയർ എന്നൊന്നുമില്ലാതെ എല്ലാവരും നമ്മുടെ ആൾക്കാരാണ് എന്ന പരിഗണനയാണു കിട്ടുന്നതെങ്കിൽ നമുക്കു പെർഫോം ചെയ്യാൻ എളുപ്പമായിരിക്കും. നമുക്ക് അവിടെ കുറച്ചു രസമായി നമ്മുടെ അഭിനയത്തിൽ കൂടുതൽ കൊടുക്കാനാവും.
ശരണ്ചേട്ടൻ, ബിജുവേട്ടൻ, നിമിഷ... ഇവരുടെയെല്ലാം കൂടെ വർക്ക് ചെയ്യുന്പോൾ അപരിചിതത്വമില്ലായ്മ തോന്നി. ഏറെ രസമായി, കംഫർട്ടബിളായി വർക്ക് ചെയ്യാനായി. ഏറെ ഫ്രണ്ട്ലിയായി, റിലാക്സ്ഡ് ആയിട്ടാണ് ഞങ്ങളെല്ലാം അത്രയും ദിവസം അവിടെ നിന്നതും ഞങ്ങളെയെല്ലാവരെയും ലാലുവേട്ടൻ അവിടെ നിർത്തിയതും. തലശേരിയിലായിരുന്നു ചിത്രീകരണം.
നാടകത്തിൽ നിന്നു സിനിമയിലെത്തിയപ്പോൾ..?
മാസങ്ങളോളം പ്രാക്ടീസ് ചെയ്തശേഷമാണ് സ്റ്റേജിൽ നാടകം പെർഫോം ചെയ്യുന്നത്. സിനിമയിലാവട്ടെ നമ്മൾ ഒറ്റയ്ക്ക് എത്ര പ്രാക്ടീസ് ചെയ്താലും സെറ്റിൽ ആ ഗ്രൂപ്പിന്റെ കൂടെ ചെയ്യുന്പോൾ അതെല്ലാം മാറും. ആ സമയത്തു നാം ചെയ്യുന്നതാണ് അവിടെ എടുക്കുന്നത്. തുടക്കത്തിൽ എനിക്ക് അതെല്ലാം പുതിയ കാര്യമായിരുന്നു. പതിയെപ്പതിയെയാണ് ഞാൻ ആ ഫ്ളോയിലേക്കു വന്നത്.
മുന്പു ചെയ്ത ഏതു സീനും ഇപ്പോൾ കാണുന്പോൾ കുറേക്കൂടി നന്നാക്കാമായിരുന്നു എന്നു തോന്നും. മൂവിയിൽ ആക്ടേഴ്സ് അത്രത്തോളം സ്പൊണ്ടേനിയസ് ആവണം. ആക്ഷന് അപ്പപ്പോൾ റിയാക്ട് ചെയ്യണം. സ്റ്റേജിൽ നിൽക്കുന്നതുപോലെയൊന്നുമല്ല കാമറയ്ക്കു മുന്നിൽ നമ്മൾ കൊടുക്കുന്നതും വാങ്ങുന്നതുമൊക്കെ. പക്ഷേ, അതു രസമുള്ള ഒരു പ്രോസസ് ആയിരുന്നു.
വീട്ടിൽ നിന്നുള്ള സപ്പോർട്ട് എത്രത്തോളമാണ്..?
കുറച്ചു സ്ട്രഗിൾ ചെയ്തു തന്നെയാണ് ഞാൻ ഇവിടം വരെ എത്തിയിരിക്കുന്നത്. നമ്മൾ നാടകം, മൂവി എന്നൊക്കെ പറയുന്പോൾ ബാങ്ക് ജോലി, എംബിബിഎസ്, എൻജിനിയറിംഗ് എന്നൊക്കെയാവും വീട്ടുകാരുടെ ചിന്തകൾ. തങ്ങളുടെ കുട്ടികൾ സേഫ് ആവാനാണ് അവർ അങ്ങനെ പറയുന്നത്.
ഞാൻ ഈ വഴി പോകുന്നതിൽ എന്റെ അമ്മയ്ക്കും ടെൻഷനുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ എല്ലാവരും എന്നെ നന്നായി മനസിലാക്കുന്നു. അമ്മയുമായിട്ടാണ് എനിക്ക് കൂടുതലടുപ്പം. അമ്മയുടെ സപ്പോർട്ട് കൂടി കിട്ടിയതോടെ കുറച്ചുകൂടി എനർജി കിട്ടിയതുപോലെയായി. എന്റെ കഥാപാത്രം തിയറ്ററിൽ എങ്ങനെയാവും സ്വീകരിക്കപ്പെടുക എന്നതിൽ ടെൻഷനുണ്ട്.
പുതിയ സിനിമ..?
സച്ചിയേട്ടന്റെ ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. അതിൽ കാരക്ടർ റോളാണ്. ‘നാല്പത്തിയൊന്നു’ കഴിഞ്ഞപ്പോഴാണ് അതിലേക്കു വിളിച്ചത്. തുടർന്നാണു സച്ചിയേട്ടനെ പോയി കണ്ടതും ഓഡിഷനിൽ പങ്കെടുത്തതും. തിയറ്റർ പ്രൊഡക്ഷനും ആലോചനയിലുണ്ട്. അതിനുവേണ്ടി നാടകം എഴുതുന്നുണ്ട്.
വീട്ടുവിശേഷങ്ങൾ..?
കൊട്ടാരക്കര മൂഴിക്കോടാണു വീട്. അച്ഛൻ രാധാകൃഷ്ണൻ. അമ്മ ശൈലജ. ചേച്ചി നഴ്സാണ്. യുപിയിലെ മീററ്റിലാണു ഞാൻ ജനിച്ചുവളർന്നത്. അച്ഛനു ജോലി അവിടെ ആയിരുന്നു. ഏഴാം ക്ലാസ് കഴിഞ്ഞാണ് നാട്ടിലെത്തിയത്.
ടി.ജി.ബൈജുനാഥ്