കമലിന്റെ സംവിധാനസഹായിയായി സിനിമയിലെത്തിയ ലാൽജോസിന്റെ ഇരുപത്തഞ്ചാമതു സ്വതന്ത്ര ചിത്രമാണ് ‘നാല്പത്തിയൊന്ന്’. ബിജുമേനോനും നിമിഷയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ഇവർക്കൊപ്പം അതേ പ്രാധാന്യത്തോടെ രണ്ടു പുതുമുഖങ്ങൾ കൂടി കഥാപാത്രങ്ങളാകുന്നു; ശരണ്ജിത്തും ധന്യ അനന്യയും. രചന പുതുമുഖം പി.ജി.പ്രഗീഷ്. ഛായാഗ്രഹണം എസ്. കുമാർ. സംഗീതസംവിധാനം ബിജിബാൽ.
“ഇതു നേരിട്ട് രാഷ്ട്രീയം പറയുന്ന ഒരു സിനിമയല്ല. പക്ഷേ, രാഷ്ട്രീയം ഇതിന്റെ പശ്ചാത്തലത്തിലുണ്ട്. പക്ഷേ, അതിനേക്കാൾ വലിയ ഒരു വിഷയം... വെറും രാഷ്ട്രീയത്തിനപ്പുറത്തുള്ള ഒരു വിഷയം ഈ സിനിമയിൽ ചർച്ച ചെയ്യുന്നുണ്ട്...” സംവിധായകൻ ലാൽ ജോസ് സംസാരിക്കുന്നു.
പി.ജി. പ്രഗീഷ് എന്ന പുതുമുഖ എഴുത്തുകാരന്റെ സ്ക്രിപ്റ്റിലേക്ക് എത്തിയത്...?
പണ്ടൊക്കെ അഭിനയിക്കാൻ ചാൻസ് ചോദിക്കുന്ന ആളുകളാണ് എന്നെ വിളിച്ചിരുന്നത്. വല്ലപ്പോഴുമൊരിക്കലാവും ഒരു കഥ പറയാനുണ്ട് എന്നു പറഞ്ഞ് ഒരാൾ വിളിക്കുക. പക്ഷേ, നാലഞ്ചു വർഷമായി കാര്യങ്ങൾ മാറി. സിനിമ ഡിജിറ്റലൈസ്ഡായി. സ്ക്രിപ്റ്റ് എഴുതുന്ന ആളുകളുടെ എണ്ണം വല്ലാതെ കൂടിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി ഒരു തിരക്കഥയുണ്ട് പറയാൻ വരട്ടെ എന്നു ചോദിച്ചാണ് ഏറെ ആളുകളും വിളിക്കുന്നത്.
ഞാൻ ഒരുപാടു പുതിയ റൈറ്റേഴ്സിനൊപ്പം വർക്ക് ചെയ്തിട്ടുള്ളതു കണ്ടിട്ടാവാം അവർ അങ്ങനെ ചോദിക്കുന്നത്. അങ്ങനെ ഒരുപാടു പേർ വിളിക്കാൻ തുടങ്ങിയപ്പോൾ അവരൊടെല്ലാം എന്റെ ഓഫീസിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യാനും ഒഴിവുള്ളപ്പോൾ ഞാൻ നിങ്ങളെ വിളിക്കാം എന്നും പറഞ്ഞു. അങ്ങനെ 100 പേരുടെ ലിസ്റ്റ് ആയപ്പോൾ ഓഫീസിൽ നിന്നു സ്റ്റാഫ് എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു - ‘ ഈ നൂറു പേരോട് ഞങ്ങൾ മറുപടിപറഞ്ഞ് തോറ്റു. എപ്പോഴെങ്കിലും കുറച്ചുപേരുടെയെങ്കിലും കഥകൾ കേൾക്കണം.’
അങ്ങനെ ഒരു സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞിട്ടുണ്ടായ ഇടവേളയിൽ രണ്ടാഴ്ച തുടർച്ചയായി ദിവസം നാലു കഥ വീതം കേട്ടു. ഒരു കഥ കേൾക്കാൻ രണ്ടര മണിക്കൂർ. അങ്ങനെ ഒരു ദിവസം പത്തു മണിക്കൂർ കഥ കേട്ടു. ആ ദിവസങ്ങളിലൊന്നിൽ മാതൃഭൂമിയിലെ ജേണലിസ്റ്റ് രതീഷ് എന്നെ വിളിച്ചു. രതീഷിന്റെ സുഹൃത്തായ പ്രഗീഷിന് ഒരു സ്ക്രിപ്റ്റ് പറയാനുണ്ടെന്നും നല്ല തിരക്കഥയാണെന്നും പറഞ്ഞു. അങ്ങനെ പ്രഗീഷിന്റെ കഥയും കേട്ടു.
പ്രഗീഷ് ഉൾപ്പെടെ നൂറിനടുത്ത് ആളുകളുടെ തിരക്കഥകൾ ഞാൻ കേട്ടു. അതിൽ നിന്നു കിട്ടിയ ഒരേയൊരു തിരക്കഥാകൃത്താണു പ്രഗീഷ്. പ്രഗീഷ് അന്നു പറഞ്ഞ കഥ ലാലേട്ടനുമായി സംസാരിച്ചു. അതു ചെയ്യുന്നതിൽ കുറച്ചു സാങ്കേതിക പ്രശ്നങ്ങൾ അവർക്കു തോന്നിയതിനാൽ അതു വർക്കൗട്ട് ആയില്ല. ആ സബ്ജക്ട് ഇപ്പോഴും കൈയിലുണ്ട്. കുറച്ചു മാറ്റങ്ങളൊക്കെ വരുത്തി മറ്റാരെയെങ്കിലും വച്ച് ചെയ്യാൻ ആലോചനയുണ്ട്. (അന്നു പെട്ടെന്ന് അവർക്ക് ഇഷ്ടമായ ഒരു കഥ ലാലേട്ടനുമായി ചെയ്തു. അതാണു ‘വെളിപാടിന്റെ പുസ്തകം’.)
പിന്നീടു പ്രഗീഷ് മറ്റൊരു കഥ പറഞ്ഞു. അതു തിരക്കഥയാക്കി. അതൊരു പീര്യേഡ് ഫിലിമാണ്. 1928 മുതൽ 1935 വരെ നടക്കുന്ന കഥയാണ്. അതിനു വലിയ പ്രൊഡക്ഷൻ ആവശ്യമുണ്ട്. അതു പൃഥ്വിരാജിനോടു പറഞ്ഞിട്ടുള്ള ഒരു കഥയാണ്. അദ്ദേഹം അതു സമ്മതിച്ച് സ്ക്രിപ്റ്റ് വാങ്ങിവച്ചിട്ടുണ്ട്. അതു നിർമിക്കാൻ താത്പര്യമറിയിച്ച പ്രൊഡ്യൂസറാണ് ‘മാമാങ്ക’വും ചെയ്യുന്നത്. മാമാങ്കം വലിയ പ്രൊഡക്ഷൻ ആയതിനാൽ അതു കഴിഞ്ഞിട്ടേ ഇതിനെക്കുറിച്ച് ആലോചിക്കാൻ പറ്റൂ.
ഇതും ഒരു വലിയ പ്രൊഡക്ഷനാണ്. അതിനിടെ പൃഥ്വിരാജ് ആടുജീവിതം തുടങ്ങിയ വലിയ പ്രോജക്ടുകളിലായി. അങ്ങനെ പ്രഗീഷിന്റെ രണ്ടാമത്തെ കഥയും തത്കാലത്തേക്കു മാറ്റിവയ്ക്കേണ്ടിവന്നു.
അങ്ങനെയിരിക്കെ, എന്റെയൊരു സുഹൃത്ത് പറഞ്ഞ ഒരു കഥയുടെ ക്ലൈമാക്സ് എനിക്ക് ഏറെ ഇഷ്ടമായി. അതിൽ എന്തെങ്കിലും സാധ്യതയുണ്ടോ എന്നു നോക്കാൻ ഞാൻ പ്രഗീഷിനോടു പറഞ്ഞു. ആ ക്ലൈമാക്സിൽ നിന്നു പുറകിലേക്ക് ഒരു പുതിയ കഥയുണ്ടാക്കണം. എന്റെ മനസിൽ ഒരു സിനിമയുണ്ടായിരുന്നു. ഞാൻ അതു പറഞ്ഞു. പ്രഗീഷ് അതൊന്നു ട്രൈ ചെയ്തു നോക്കി. ഞാൻ വിചാരിച്ച രീതിയിൽ അതു വർക്കൗട്ട് ആകുന്നില്ലെന്നു പിന്നീടു ഞങ്ങൾ രണ്ടുപേർക്കും മനസിലായി. അങ്ങനെ അതു വിട്ട് ഞാൻ മറ്റു ചില വർക്കുകളിലേക്കു പോയി.
ഒരു ദിവസം എന്റെ സുഹൃത്തും കമ്മാരസംഭവം സിനിമയുടെ സംവിധായകനുമായ രതീഷ് അന്പാട്ട് എന്നെ വിളിച്ചു. ഞാൻ അന്നു പറഞ്ഞ കഥയിലെ ക്ലൈമാക്സ് പ്രഗീഷ് അദ്ദേഹത്തിന്റേതായ രീതിയിൽ വർക്കൗട്ട് ചെയ്തുവെന്നും അതു കേട്ടിട്ടു നല്ല രസമുണ്ടെന്നും ഒന്നു കേട്ടു നോക്കാനും എന്നോടു പറഞ്ഞു. അങ്ങനെ വീണ്ടും പ്രഗീഷുമായി കൂടുന്നു. പുതിയ സ്ക്രിപ്റ്റ് എനിക്ക് എനിക്കിഷ്ടമായി. അങ്ങനെ ഞങ്ങൾ അതു ചെയ്യാൻ തീരുമാനിച്ചു. അതാണു നാൽപ്പത്തിയൊന്ന്.
ശബരിമലയുമായി ബന്ധമുള്ള പ്രമേയമാണോ നാൽപ്പത്തിയൊന്ന്..?
ശബരിമലയും ഇതിൽ ഒരു വിഷയമാണ്. ഇതൊരു പൊളിറ്റിക്കൽ - റിലിജിയസ് സറ്റയറാണ്. വിശ്വാസവും അവിശ്വാസവുമൊക്കെ ഇതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതിനപ്പുറം, രണ്ടു വ്യത്യസ്ത വഴികളിലൂടെ പോകുന്ന രണ്ടു പുരുഷന്മാർ - ഉല്ലാസും വാവാച്ചി കണ്ണനും - അവർ രണ്ടുപേരുടെയും പ്രണയങ്ങൾ, അവരുടെ ജീവിതത്തിൽ അവരുടെ പിടിവാശികൾ, സദ്ഗുണങ്ങൾ, ദുശ്ശീലങ്ങൾ, അവർ തമ്മിലുള്ള റസ്പക്ട് ഇൻ ഹേറ്റ് റിലേഷൻഷിപ്പ് (ബഹുമാനവും വെറുപ്പും ഇടകലർന്ന നിശിതബന്ധം)... ഇതെല്ലാം പറയുന്ന സിനിമയാണ്. മനുഷ്യർ തമ്മിലുള്ള പലതരം ബന്ധങ്ങളുടെ കഥ കൂടിയാണിത്.
നമ്മുടെ രാഷ്ട്രീയ സാമൂഹിക ജീവിതത്തെ ഇളക്കിമറിച്ച ശബരിമല വിധി ഈ സിനിമയുടെ കഥാപശ്ചാത്തലത്തെ സ്വാധീനിക്കുന്നുണ്ടോ..?
അതൊക്കെ ആളുകൾ തിയറ്ററിൽ വന്നു കണ്ടു തീരുമാനിക്കട്ടെ. അത്തരം ട്രിക്കുകളൊക്കെ നമ്മുടെ വിപണനത്തിന്റെ കൂടി കാര്യമാണല്ലോ.
ബിജു മേനോനിലേക്ക് എത്തിയത്..?
എന്റെ എട്ടു സിനിമകളിൽ ഇതിനുമുന്പ് ബിജു അഭിനയിച്ചിട്ടുണ്ട്. ഇത് ഒന്പതാമത്തെ സിനിമയാണ്. ബിജു മേനോന്റെ കാരക്ടറിന്റെ പേര് സി.എസ്. ഉല്ലാസ് കുമാർ. സ്വന്തമായി ഒരു ട്യൂട്ടോറിയൽ നടത്തുകയാണ്. ട്യൂട്ടോറിയൽ അധ്യാപകനാണ്. ഇപ്പോൾ പഴയ ട്യൂട്ടോറിയൽ സാധ്യതകൾ ഇല്ലാത്തതിനാൽ പിഎസ് സി കോച്ചിംഗ് ഉൾപ്പെടെയുള്ള പരീക്ഷാപരിശീലനമാണു കൊടുക്കുന്നത്.
ഇടതുപക്ഷ സഹയാത്രികനാണ് ഉല്ലാസ്, സഖാവു തന്നെ. ആ റോളിനു ബിജു അല്ലാതെ മറ്റൊരാളില്ലെന്നു സിനിമ കാണുന്പോൾ മനസിലാവും. ബിജു ഇല്ല എന്നാണ് പറഞ്ഞിരുന്നതെങ്കിൽ ഞാൻ ഈ സിനിമ ഉപേക്ഷിക്കുമായിരുന്നു.
വീണ്ടും ഒന്നിച്ചു സിനിമ ചെയ്തപ്പോൾ ബിജു മേനോൻ എന്ന നടനിൽ എന്തു മാറ്റമാണു തോന്നിയത്..?
ഞങ്ങൾ ഏഴു വർഷത്തിനുശേഷമാണ് ഒരുമിച്ചു പടം ചെയ്യുന്നത്. ഒടുവിൽ ചെയ്തത് 2012ൽ, സ്പാനിഷ് മസാല. ആക്ടർ എന്ന രീതിയിൽ ബിജു ഒരുപാട് മുന്നോട്ടു പോയിട്ടുണ്ട്. ഒരുപാടു വളർന്നിട്ടുണ്ട്. ആ വ്യത്യാസം അനുഭവിക്കാനായി. അതു വളരെ പോസിറ്റീവായി മാറിയിട്ടുണ്ട്.
കുറേക്കൂടി കോണ്ഫിഡന്റായിട്ടുണ്ട്. ചെയ്യാൻ പോകുന്നത് എന്താണെന്നുള്ളതിനെക്കുറിച്ചു നല്ല ധാരണ ഉണ്ടായിട്ടുണ്ട്. അപ്പോൾ വർക്ക് ചെയ്യാൻ സുഖമാണ്. പിന്നെ, സുഹൃത്താണ്. അപ്പോൾ ഒരുപാടു സ്വാതന്ത്ര്യമുണ്ട്. ഒരുപാട് അവകാശങ്ങളുണ്ട്.
നിമിഷയിലേക്ക് എത്തിയത്..?
എല്ലാ സമയത്തും കഥാപാത്രത്തിനിണങ്ങുന്ന ആളുകളെ അന്വേഷിച്ചു പോയിട്ടുള്ള ഒരാളാണു ഞാൻ. ഭാഗ്യസൂയം എന്ന കാരക്ടറിനു നിമിഷ വളരെ കറക്ടായിരുന്നു.
നിമിഷയുടെ കഥാപാത്രത്തിന് രണ്ടു ഘട്ടങ്ങളുണ്ട്. ഒരു കോളജ് പഠനകാലവും പിന്നീടു വർക്കിംഗ് വുമണായ ഒരു കാലവും. ആ രണ്ടു കാര്യങ്ങൾക്കു മാച്ച് ചെയ്യുന്ന ഒരാളായിരിക്കണം. ഈ കാരക്ടറിന്റെ രൂപത്തിനും ഭാവത്തിനും പറ്റിയ ആളാണെന്നു തോന്നിക്കണം.
വളരെ കുസൃതിയായിട്ടുള്ള വളരെ ബബ്ളിയായിട്ടുള്ള ഒരു കാലഘട്ടം ആ കഥാപാത്രത്തിനുണ്ട്. നിമിഷയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മുഖമായിരിക്കും അത്. നിമിഷയുടെ മുൻ സിനിമകളിലൊക്കെ കണ്ടിട്ടുള്ളതുപോലെ ഇത്തിരി ഗൗരവമുള്ള ഒരു സ്റ്റേജും ഈ കഥാപാത്രത്തിനുണ്ട്.
ഈ റോളിനു നിമിഷ അല്ലാതെ മറ്റു കാസ്റ്റിംഗ് ഒന്നും ആലോചിച്ചിട്ടേയില്ല. നാട്ടിൻപുറത്ത് അടുത്ത വീടുകളിലെവിടെയോ കണ്ടിട്ടുള്ള ഒരു കുട്ടിയെപ്പോലെ നമുക്കു പരിചിതയായിട്ടുള്ള ഒരാളാണു നിമിഷ.
നാൽപ്പത്തിയൊന്നിൽ ഇന്ദ്രൻസിന്റെ കഥാപാത്രം..?
ഇന്ദ്രൻസ് ചേട്ടന് ഇതിൽ ഇത്തിരി പ്രാധാന്യമുള്ള കഥാപാത്രമാണ്. കുട്ടനാശാരി എന്നാണു കഥാപാത്രത്തിന്റെ പേര്. ഗൗരവത്തിനൊപ്പം കുറച്ചു രസികത്വവുമുള്ള ഒരു കഥാപാത്രം.
നാൽപ്പത്തിയൊന്നിലെ പുതുമുഖങ്ങൾ..?
ബിജുവും നിമിഷയും കൂടാതെ സുരേഷ് കൃഷ്ണ, സുബീഷ് സുധി, വിജിലേഷ്... തുടങ്ങിയവരാണ് സിനിമയിൽ നിന്നുള്ളവർ. ബാക്കിയെല്ലാം പുതുമുഖങ്ങളാണ്. അന്പതിനടുത്ത് പുതിയ നടീ നടന്മാർ ഈ സിനിമയിൽ കാരരക്ടർ റോളുകൾ ചെയ്തിട്ടുണ്ട്. അവരൊക്കെ നല്ല പ്രതീക്ഷയുണർത്തുന്ന ആളുകളാണ്. അതിൽ പലരും വലിയ കാരക്ടറുകൾ ചെയ്തിട്ടുണ്ട്.
രണ്ടു പുതുമുഖങ്ങൾ ഈ സിനിമയിൽ മുഖ്യവേഷങ്ങളിൽ വരുന്നുണ്ട്. ശരണ്ജിത്ത് എന്ന നായകനും ധന്യ അനന്യ എന്ന നായികയും. ഇവർ ഓഡീഷനിലൂടെയല്ല വന്നത്. ശരണ്ജിത്ത് നാടകരംഗത്ത് കുറച്ച് പോപ്പുലറാണ്. ആധുനിക നാടകങ്ങളിലൊക്കെ അഭിനയിക്കുന്ന ആളാണ്. തമിഴ്നാട്ടിലുള്ള ഒരു ട്രൂപ്പിൽ അംഗമാണ്. നാടകവുമായി ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കുന്ന ആളാണ്. ഇപ്പോൾ തമിഴിൽ ഒരു നാടകത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു.
കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റിയിൽ നിന്നു നാടകാഭിനയം പഠിച്ചയാളാണ്. വാവാച്ചി കണ്ണൻ എന്നാണു ശരണ്ജിത്തിന്റെ കഥാപാത്രത്തിന്റെ പേര്. ധന്യയും കാലടി ശ്രീശങ്കരയിൽ നിന്നുള്ള കുട്ടിയാണ്. ഡ്രാമ ആക്ടറാണ്. ധന്യയുടെ കഥാപാത്രത്തിന്റെ പേര് സുമ.
പതിവുപോലെ തന്നെ പാട്ടുകൾക്കുള്ള പ്രാധാന്യമുള്ള ചിത്രമല്ലേ..?
ഈ സിനിമയുടെ പശ്ചാത്തലവുമായി ഇഴുകിച്ചേർന്നു പോകുന്ന തരത്തിലാണ് പാട്ടുകൾ വരുന്നത്. സംഗീതസംവിധാനം ബിജിബാൽ. മൂന്നു പാട്ടുകൾ എഴുതിയതു റഫീക് അഹമ്മദ്. മേലേ മേഘക്കൊന്പിൽ.. എന്നു തുടങ്ങുന്ന ഗാനം പാടിയതു ശ്രേയാഘോഷാൽ.
വിജേഷ് ഗോപാൽ പാടിയ അരുതരുത്... എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്. വനിതയിലെ സബ് എഡിറ്ററായ ശ്രീരേഖ എഴുതിയ ഒരു ചെറിയ പ്രാർഥനാഗാനവും ഈ സിനിമയിലുണ്ട്.
പാർട്ട് 2 സിനിമകളുടെ കാലമാണല്ലോ. ഏതെങ്കിലും സിനിമയ്ക്കു പാർട്ട് 2 ആലോചനയിലുണ്ടോ..?
വിക്രമാദിത്യൻ പാർട്ട് 2 എടുക്കണമെന്ന് ആഗ്രഹമുണ്ട്. അതിനുള്ള ഒരാശയം ഡോ. ഇക്ബാൽ കുറ്റിപ്പുറം തയാറാക്കിയിട്ടുണ്ട്. പക്ഷേ, അതിൽ അഭിനയിച്ച നടന്മാരും അതിനു തയാറാവണം. അവരുമായൊന്നും സംസാരിച്ചിട്ടില്ല.
മമ്മൂട്ടിചിത്രത്തിലൂടെയാണല്ലോ സ്വതന്ത്രസംവിധായകനായത്. എപ്പോഴാണ് മമ്മൂട്ടിയുമായി അടുത്ത സിനിമ...?
മമ്മൂക്കയായിരുന്നു എന്റെ ആദ്യ സിനിമയിലെ നായകൻ. മമ്മൂക്കയുമായി ഞാൻ നാലു സിനിമകൾ വർക്ക് ചെയ്തിട്ടുണ്ട്. ഞാൻ ആദ്യമായി തിരക്കഥയെഴുതിയ കേരള കഫേയിലെ പുറംകാഴ്ചകളിൽ നായകൻ മമ്മൂക്കയാണ്. അങ്ങനെ അദ്ദേഹവുമായി ഒരുപാട് ‘ആദ്യങ്ങൾ’ ഉണ്ട്. എന്റെ കന്പനി ആദ്യമായി നിർമിച്ച വിക്രമാദിത്യനിൽ അദ്ദേഹത്തിന്റെ മകനാണു നായകൻ. എന്റെ എല്ലാ തുടക്കങ്ങളിലും ഒപ്പമുണ്ടായിട്ടുള്ളവരാണ് അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും.
അദ്ദേഹം ഇതുവരെ ചെയ്തിട്ടില്ലാത്ത എന്തെങ്കിലും വ്യത്യസ്തതയുള്ള ഒരു കഥാപാത്രം കിട്ടുന്പോൾ തീർച്ചയായും അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യും. അദ്ദേഹത്തിനും അതു സന്തോഷമായിരിക്കുമെന്നാണു വിചാരിക്കുന്നത്. അദ്ദേഹം എത്രയോ കാരക്ടേഴ്സ് ചെയ്തു കഴിഞ്ഞു. ഇനി കൊടുക്കേണ്ടത് എന്തെങ്കിലും സ്പെഷാലിറ്റിയുള്ള കഥാപാത്രം ആകണമല്ലോ. ഇനി ഒരു സിനിമ അദ്ദേഹവുമായി ചെയ്യുന്പോൾ ആളുകൾക്ക് രസകരമായ ഒരു സിനിമ ആയിരിക്കണമെന്നും ആഗ്രഹമുണ്ട്.
വിദ്യാസാഗറിനൊപ്പം 12 സിനിമകൾ. ഇനി എപ്പോഴാണ് താങ്കളുടെ ചിത്രത്തിനു വിദ്യാസാഗർ സംഗീതമൊരുക്കുന്നത്..?
എന്റെ അടുത്ത സിനിമയിൽ വിദ്യാസാഗറാണു സംഗീതസംവിധാനം നിർവഹിക്കുന്നത്. പൂർണമായും പുതുമുഖങ്ങൾ അഭിനയിക്കുന്ന ഒരു സിനിമയാണ് അടുത്തു ചെയ്യാൻ ആഗ്രഹിക്കുന്നത്. പ്രഗീഷ് തന്നെയാണ് അതിന്റെ രചന നിർവഹിക്കുന്നത്.
ശ്രീനിവാസനുമായി ചേർന്ന് സിനിമകൾ ആലോചനയിലുണ്ടോ..?
ഞങ്ങൾ തമ്മിൽ ഒരു പ്രോജക്ട് ഉണ്ടായിരുന്നു. പക്ഷേ, അതു ശരിയായി വന്നില്ല. ആഗ്രഹമുണ്ട്. ഇപ്പോഴും അതിന്റെ ആലോചനകൾ നടക്കുന്നുണ്ട്. ശരിയാകുമായിക്കും.
എംടിയുടെ സ്ക്രിപ്റ്റിൽ നീലത്താമര പുനർനിർമിച്ചു. സി.വി. ശ്രീരാമന്റെ പുറംകാഴ്ചകൾ എന്ന കഥ കേരളകഫേയിൽ അതേ പേരിൽ ഷോർട്ട്ഫിലിമാക്കി. സാഹിത്യരചനകൾ സിനിമയാക്കണമെന്ന് ഇനിയും ആഗ്രഹമുണ്ടോ..?
ഇപ്പോൾ വായിച്ചിട്ടുള്ള കഥകളിൽ നിന്ന് ഞാൻ അങ്ങനെയൊന്നും സെലക്ട് ചെയ്തിട്ടില്ല. പക്ഷേ, സാഹിത്യത്തിൽ നിന്ന് സിനിമയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നയാളാണു ഞാൻ. ഇപ്പോൾ അത്തരം തീരുമാനങ്ങളൊന്നുമില്ല.
സിനിമയിൽ തുടരാനുള്ള പ്രചോദനം..?
ഇതാണു ജീവിതമാർഗം, ഇതാണു പാഷൻ, ഇതാണു ഹോബി, ഇതാണു തൊഴിൽ. ഇവിടെ പിടിച്ചുനിൽക്കുക എന്നുള്ളതു നമ്മുടെ ജീവന്മരണ പ്രശ്നമാണ്. നമ്മുടെ നിലനില്പ് എന്നതു തന്നെ സിനിമയാണ്. 22-ാമത്തെ വയസിൽ സിനിമയിലെത്തിയതാണ്. സിനിമയിൽ വന്നിട്ട് 30 വർഷങ്ങളായി. ഡയറക്ടറായിട്ട് 21 വർഷങ്ങൾ. ഈ കാലയളവിൽ ഞാൻ ചെയ്ത ഒരേയൊരു ജോലി സിനിമയാണ്.
സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി, അസോസിയേറ്റ് ഡയറക്ടറായി, പിന്നീടു ഡയറക്ടറായി. ഞാൻ ശ്വസിക്കുന്നതുപോലും സിനിമയാണ്. മരിക്കുന്നതുവരെ സിനിമയിലുണ്ടാവണം. സിനിമയിൽ സംവിധായകനായിത്തന്നെ ഉണ്ടാവണമെന്നൊന്നും നിർബന്ധമില്ല. ഏതെങ്കിലുമൊരുവിധത്തിൽ സിനിമയിൽ മരണംവരെ ഉണ്ടാവണമെന്നു തന്നെയാണ് ആഗ്രഹവും ലക്ഷ്യവും. അതിനുവേണ്ടിയുള്ള തീവ്രശ്രമങ്ങളുടെ ഭാഗമാണ് ഈ സിനിമകളൊക്കെ.
ഇവിടെ നിലനിൽപ്പ് എന്ന ഒരു കാര്യമുണ്ട്. പുതിയ തലമുറയിലെ ആളുകൾ വരുന്നു. പുതിയ ടെക്നോളജികൾ വരുന്നു. വളരെ മിടുക്കന്മാരും വ്യത്യസ്തമായ സിനിമകൾ ചെയ്യുന്നവരുമായ പുതിയ തലമുറ വരുന്നു. അവരോടൊപ്പമൊക്കെ ഇവിടെ പിടിച്ചുനിൽക്കുക എന്നതു വലിയ ദൈവാനുഗ്രഹവും വലിയ സ്കില്ലും തുടർ പഠനവും ആവശ്യമുള്ള കാര്യമാണ്. അതു ചെയ്തുകൊണ്ടിരിക്കുന്നു. പറ്റുന്നതുവരെ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നു.
ടി.ജി.ബൈജുനാഥ്