ചലച്ചിത്ര പ്രക്ഷകർക്ക് എന്നും ഹരമായിട്ടുള്ള "തൂവാനത്തുന്പികൾ'എന്ന ചിത്രത്തിലെ മോഹൻലാൽ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായ മണ്ണാറത്തൊടി ജയകൃഷ്ണനെന്ന കഥാപാത്രാവിഷ്കാരത്തിനു പ്രചോദനമായിട്ടുള്ള ഉണ്ണിമേനോനെ കാണാൻ രചയിതാവും സംവിധായകനുമായ പത്മരാജന്റെ മകൻ അനന്തപത്മനാഭൻ എത്തി.
തൃശൂർ ശങ്കരയ്യർ റോഡിലുള്ള പുതിയേടത്ത് ഉണ്ണിമേനോന്റെ വീട്ടിലെത്തിയാണു പരിചയം പുതുക്കിയത്. പദ്മരാജന്റെ വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഉണ്ണിമേനോൻ. പദ്മരാജൻ തൃശൂർ ആകാശവാണിയിൽ ഉദ്യോഗസ്ഥനായെത്തിയപ്പോഴാണ് ഇരുവരുടെയും സൗഹൃദം ആരംഭിക്കുന്നത്. ഉണ്ണിമേനോനും ഭാര്യ ഉഷയുമാണ് ഇവിടെ താമസം.
രണ്ടുവർഷം മുന്പ് അനന്തപദ്മനാഭന്റെ പുസ്തക പ്രകാശനത്തിനും ഉണ്ണിമേനോൻ സംബന്ധിച്ചിരുന്നു. പദ്മരാജനൊത്തുള്ള പഴയകാല അനുഭവങ്ങൾ ഉണ്ണിമേനോൻ പങ്കുവച്ചു.
കഥാകൃത്തും കഥാപാത്രങ്ങളും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന "തുമി' എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണത്തിനുവേണ്ടിയാണ് അനന്തപദ്മനാഭൻ പിതാവിന്റെ പ്രധാന നായകനെ കാണാനെത്തിയത്. ജോസ് മാന്പിള്ളി, കലാനിലയം സിനു, സി.ആർ. ശ്രീജിത്ത്, സി. വിനോദ് കൃഷ്ണൻ എന്നിവരും സംബന്ധിച്ചു.