ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ലിജോ ജോസ് പെല്ലിശേരി ചിത്രം ‘ജല്ലിക്കട്ടി’ൽ നായികയായതിന്റെ സന്തോഷത്തിലാണ് യുവ അഭിനേത്രി ശാന്തി ബാലചന്ദ്രൻ. കേരളത്തിലെ ഒരു മലയോരഗ്രാമത്തിൽ കശാപ്പിനുകൊണ്ടുവന്ന പോത്ത് വിരണ്ടോടുന്നതും തുടർന്ന് ആ നാട്ടിൽ ആ ദിവസം സംഭവിക്കുന്നതുമായ കാര്യങ്ങളുമാണ് ഈ സിനിമയുടെ കഥാപശ്ചാത്തലം. ചെന്പൻ വിനോദ് ജോസ്, ആന്റണി വർഗീസ്, സാബുമോൻ അബ്ദുസമദ്, ശാന്തി ബാലചന്ദ്രൻ എന്നിവർ നിർണായക വേഷങ്ങളിൽ. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ. ശബ്ദസംവിധാനം രംഗനാഥ് രവി. സംഗീത സംവിധാനം പ്രശാന്ത് പിള്ള. എഡിറ്റിംഗ് ദീപു ജോസഫ്. കലാസംവിധാനം ഗോകുൽ ദാസ്. ചമയം റോണക്സ് സേവ്യർ.
“പോത്ത് ഓടുന്പോൾ അത് ബാധിക്കുന്ന മനുഷ്യരെയാണ് ഈ സിനിമയിൽ നമ്മൾ കണ്ടുമുട്ടുന്നത്. പോത്തിന്റെ ഓട്ടം ആ ഗ്രാമജീവിതത്തിന്റെ താളത്തെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നാണ് ഈ സിനിമ പറയുന്നത്. ആ ഗ്രാമത്തിന്റെ രൂപം, രീതികൾ, അവിടത്തെ പ്രധാനപ്പെട്ട കുറേ കഥാപാത്രങ്ങൾ.. ആ ഗ്രാമത്തിന്റെ ഒരു ചിത്രം തന്നെ ആ ദിവസത്തെ ചില സന്ദർഭങ്ങളിലൂടെ നാമറിയുന്നു. ഒരു പ്രാദേശിക സന്ദർഭത്തെ മുൻനിർത്തി മനുഷ്യനും മൃഗവും തമ്മിൽ എന്തെങ്കിലും അന്തരമുണ്ടോ എന്ന് അന്വേഷിക്കുകയാണ് ഈ സിനിമ... ”
ഒ. തോമസ് പണിക്കർ നിർമിച്ച ‘ജല്ലിക്കട്ടി’ൽ സോഫി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി ബാലചന്ദ്രൻ സംസാരിക്കുന്നു...
ജല്ലിക്കട്ടിലേക്ക് എത്തിയത്..?
എനിക്കു തൃപ്തി തോന്നുന്ന പ്രോജക്ടുകൾ മാത്രം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ജല്ലിക്കട്ടിന്റെ കാസ്റ്റിംഗ് കോൾ വന്നപ്പോൾ ഓഡിഷനുള്ള ഫോട്ടോസ് അയച്ചുകൊടുത്തു. പക്ഷേ, മറുപടിയൊന്നും വന്നില്ല. കിട്ടിക്കാണില്ല എന്നു വിചാരിച്ചു. അതിനിടെ ‘തമാശ’യുടെ ഓഡിഷൻ വന്നപ്പോൾ അതിനുപോയി. ചെന്പൻ വിനോദും ലിജോ ജോസ് പെല്ലിശേരിയുമൊക്കെയാണു തമാശയുടെ നിർമാതാക്കൾ. ‘തമാശ’യ്ക്കു വേണ്ടി എടുത്ത എന്റെ ഓഡിഷൻ വീഡിയോ ചെന്പൻ സാർ കണ്ടു. അങ്ങനെയാണ് എന്നെ ‘ജല്ലിക്കട്ടി’ലേക്കു വിളിച്ചത്.
രാജ്യാന്തരതലത്തിൽ അംഗീകാരവും ആദരവും നേടിയ ലിജോ ജോസ് പെല്ലിശേരി എന്ന മാസ്റ്റർ ക്രാഫ്റ്റ്മാന്റെ സിനിമ. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകൾ ചെയ്യുന്ന സംവിധായകൻ. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുക എന്നതുതന്നെ വലിയ അവസരമാണ്. ലിജോ സാറിന്റെ പ്രതിഭാധനരായ കാസ്റ്റ് ആൻഡ് ക്രൂവിനൊപ്പം വർക്ക് ചെയ്യാനാകുന്നതും വലിയ ഭാഗ്യം.
ആഗോളപ്രസക്തിയുള്ള വിഷയമാണോ സിനിമ പങ്കുവയ്ക്കുന്നത്..?
കേരളത്തിലെ ഒരു ചെറിയ മലയോര ഗ്രാമത്തിൽ സംഭവിക്കുന്ന കഥ ആയതിനാൽ ഈ സിനിമയ്ക്ക് അത്തരമൊരു പ്രാദേശികത്വത്തിന്റെ ഗന്ധമുണ്ടാവാം. ആ പ്രദേശത്തിന്റെ സംസ്കാരത്തിൽ വേരൂന്നിനിൽക്കുന്ന സിനിമയാണിത്. പക്ഷേ, ഈ സിനിമ പറയുന്ന വിഷയം ലോകത്തെവിടെയും പ്രസക്തവുമാണ്.
നമ്മളിലെ മൃഗീയ വാസനകളെ പ്രദർശിപ്പിക്കുകയാണ് ഈ സിനിമയിൽ; ബൈബിളിൽ ഏഴു പാപങ്ങൾ എന്നു പരാമർശിക്കപ്പെടുന്നതൊക്കെയും. മനുഷ്യനിലെ മൃഗം എന്നൊക്കെ പറയാറില്ലേ. രണ്ടു കാലിൽ നടക്കുന്ന മൃഗമാണു മനുഷ്യൻ എന്ന സൂചന ട്രെയിലറിൽ തന്നെ ഉണ്ട്.
മനുഷ്യരുടെ ഗ്രേ ഷേഡ്സാണ് ഈ സിനിമയിലുള്ളത്. ഈ സിനിമയിലെ ഒരു കഥാപാത്രവും പൂർണമായും ബ്ലാക്കോ വൈറ്റോ അല്ല. എല്ലാവരും ഗ്രേ സ്പേസിൽ നിലകൊള്ളുന്നവരാണ്. സോഫി ഉൾപ്പെടെ എല്ലാ കഥാപാത്രങ്ങൾക്കും അത്തരം ഒരു ഡെപ്ത്തുണ്ട്. പരിശുദ്ധ നായക കഥാപാത്രം എന്ന രീതിയിൽ ആരും പരാമർശിക്കപ്പെടുന്നില്ല.
എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ അവലംബമാക്കി ചെയ്ത സിനിമയാണിത്. എങ്കിലും തികച്ചും സ്വതന്ത്രമായ വഴികളിലൂടെയാണു സിനിമയുടെ സഞ്ചാരം. എസ്. ഹരീഷും ആർ. ജയകുമാറും ചേർന്നാണു തിരക്കഥയൊരുക്കിയത്. ലിജോ ജോസ് പെല്ലിശേരി എന്ന ഫിലിംമേക്കറുടേതായ കാഴ്ചപ്പാടുകളും വ്യത്യസ്തമായ സമീപനവും ഈ സിനിമയ്ക്കു ചെറുകഥയിൽ നിന്നു വേറിട്ട മുഖം നല്കി.
സോഫിയെക്കുറിച്ച്..?
എന്റെ കഥാപാത്രം സോഫി കശാപ്പുകാരൻ കാലൻ വർക്കിയുടെ പെങ്ങളാണ്. ചെന്പൻ സാർ ചെയ്യുന്ന കഥാപാത്രത്തിന്റെ സഹോദരി. ആന്റണിയുടെ കഥാപാത്രത്തിനു സോഫിയോട് ഇഷ്ടമുണ്ട്, അവളെ ജീവിതപങ്കാളിയാക്കാൻ ആഗ്രഹമുണ്ട്. സോഫിക്ക് തിരിച്ചുള്ള സമീപനമെന്തെന്ന് സിനിമ കണ്ടുതന്നെയറിയാം.
ഓരോ കഥാപാത്രത്തിനൊപ്പവും കുറേ സമയം ചെലവഴിച്ച് അവരെ അടുത്തറിയുക എന്നതിനു പകരം ആ ദിവസം ആ ഗ്രാമത്തിൽ ചുരുൾ നിവരുന്ന ചില സംഭവങ്ങളിലൂടെയാണ് ഇതിലെ കഥാപാത്രങ്ങളെ നാമറിയുന്നത്. നാട്ടിലെ ആണുങ്ങളല്ലാം ആ പോത്തിനു പിന്നാലെ ഓടുന്പോൾ ആ ബഹളങ്ങളിൽ നിന്നെല്ലാം ഇടംമാറിനിൽക്കുന്ന കഥാപാത്രമാണു സോഫി.
ആന്റണിയുടെയും സാബുച്ചേട്ടന്റെയും കഥാപാത്രങ്ങൾ തമ്മിലുള്ള ഇടപെടലുകളുടെ പിന്നാന്പുറക്കഥകളിൽ സോഫിക്ക് ഏറെ പ്രാധാന്യമുണ്ട്. സോഫി ഒരു കാറ്റലിസ്റ്റാണ്. ഇവർ തമ്മിലുള്ള ഡൈനമിക്സിനെ സ്വാധീനിക്കുന്ന കഥാപാത്രം.
കട്ടപ്പനയിലായിരുന്നു ഷൂട്ടിംഗ്. എനിക്കു 12 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ചെന്പൻ ചേട്ടൻ, ആന്റണി, സാബുച്ചേട്ടൻ എന്നിവരുമായിട്ടായിരുന്നു എന്റെ കോംബിനേഷൻ സീനുകൾ. എല്ലാവരുടെയും സഹായവും പിന്തുണയും ഉണ്ടായിരുന്നു. സെറ്റ് അനുഭവങ്ങളെല്ലാം പോസിറ്റീവായിരുന്നു.
ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകനൊപ്പം..?
ഷൂട്ടിംഗിനു മുന്പുതന്നെ ലിജോ സാർ എനിക്കു സ്ക്രിപ്റ്റ് വായിക്കാൻ തന്നു. ‘മാവോയിസ്റ്റ്’ എന്ന ചെറുകഥ മുന്പു വായിച്ചിരുന്നതിനാൽ കഥാപാത്രവും കഥയും പരിചിതമായിരുന്നു. ഏറെ തയാറെടുപ്പുകളോടെ റിഹേഴ്സൽ ചെയ്തശേഷമുള്ള പെർഫോമൻസല്ല അദ്ദേഹത്തിനു വേണ്ടിയിരുന്നത്. മൃഗങ്ങളെപ്പോലെ അഭിനയിക്കാനാണ് ഞാനുൾപ്പെടെയുള്ള അഭിനേതാക്കൾക്കു കിട്ടിയ നിർദേശം.
അപരിഷ്കൃതമായും വന്യമായും പെർഫോം ചെയ്യാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പെട്ടെന്നുണ്ടാകുന്ന ഉൾപ്രേരണയാൽ സ്വമേധയാ പെരുമാറുന്ന രീതിയിലാവണം അഭിനയം. പെർഫോം ചെയ്യുന്നതിനിടെ സ്പോട്ടിൽ ഡെവലപ്പാകുന്ന സംഗതികൾ ഇഷ്ടമായാൽ അദ്ദേഹത്തിന്റെ പിന്തുണ കിട്ടിയിരുന്നു.
പക്ഷേ, ആ സീനിൽ നിന്ന് എന്താണു കിട്ടേണ്ടത് എന്താണു തനിക്ക് ആവശ്യമുള്ളത് എന്നതിനെക്കുറിച്ചൊക്കെ അദ്ദേഹത്തിനു വ്യക്തമായ ധാരണയുണ്ടായിരുന്നു. അതു കിട്ടുന്പോഴാവും അദ്ദേഹം ഹാപ്പിയാവുക.
ഇതു ഫിലിം മേക്കേഴ്സ് ഫിലിമാണ്. അസാമാന്യ മേധാശക്തിയുള്ള ഒരു ചലച്ചിത്രകാരന്റെ കാഴ്ചപ്പാടുകളുടെ വ്യാഖ്യാനമെന്ന രീതിയിലാണ് ഈ സിനിമ.
‘ജല്ലിക്കട്ട് ’ടൊറന്റോയിൽ...
ലോകപ്രശസ്തമായ ടൊറന്റോ ഫിലിം ഫെസ്റ്റിവലിന്റെ പ്ലാറ്റ് ഫോമിലായിരുന്നു ജല്ലിക്കട്ടിന്റെ ആദ്യ വേൾഡ് പ്രീമിയർ. ആ അനുഭവത്തിന്റെ ഭാഗമാകാനായത് വലിയ ഭാഗ്യം. അവിടത്തെ പ്രേക്ഷകരിൽ നിന്നു ചിത്രത്തിനു മികച്ച അഭിപ്രായമാണു കിട്ടിയത്. ഏറെ ലോക്കൽ ഫ്ളേവറുള്ള സിനിമയാണെങ്കിലും അവിടത്തെ പ്രേക്ഷകർക്കും ഈ സിനിമയുടെ പ്രമേയവും അതിന്റെ ആഗോളസ്വഭാവവും അതിലെ നർമവും ഉൾക്കൊണ്ട് ആസ്വദിക്കാനായി.
നമ്മുടെ സംസ്കാരവുമായി ബന്ധമില്ലാത്ത ആളുകൾ ഇതിനെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നതു കാണുന്പോൾ ഭാഷയ്ക്കുമപ്പുറമാണ് സിനിമ നല്കുന്ന അനുഭവമെന്നു തിരിച്ചറിയുന്നു. കാമറ, ആർട്ട്, സൗണ്ട് ഡിസൈൻ, മ്യൂസിക്, എഡിറ്റിംഗ്...എല്ലാ വിഭാഗവും ഒറ്റക്കെട്ടായി വർക്ക് ചെയ്തതിന്റെ റിസൾട്ടാണ് സ്ക്രീനിൽ നമുക്കു കിട്ടിയിരിക്കുന്നത്. ഇതു തീർച്ചയായും തിയറ്റർ അനുഭവം ആവശ്യമുള്ള ഒരു സിനിമയാണ്. ഇതിലെ സൗണ്ട് ഡിസൈന്റെ ഭംഗിയും അതിന്റെ അറ്റ്മോസ്ഫിയറും അനുഭവിക്കണമെങ്കിൽ തിയറ്ററിൽ തന്നെ പോകണം. ആ കഥാപാത്രങ്ങൾക്കൊപ്പം നമ്മളും അവരുടെ ലോകത്തിലെത്തുന്ന അനുഭവമാണത്.
പോത്തിനെ ഉപയോഗിച്ചുള്ള ഷൂട്ടിംഗ് ആവേശജനകമാണല്ലോ..?
ലൊക്കേഷനിൽ ജീവനുള്ള രണ്ടു പോത്തുകളെ കൊണ്ടുവന്നിരുന്നുവെങ്കിലും ഏറെ ഷോട്ടുകളിലും പല സീക്വൻസുകളിലും ഉപയോഗിച്ചിരിക്കുന്നത് ആർട്ട് വിഭാഗം നിർമിച്ച പോത്തിന്റെ റിയലിസ്റ്റിക് മോഡലുകളാണ്. പോത്തിന്റെ മോഡലുകളെ പ്രവർത്തിപ്പിക്കുന്ന കാഴ്ചയും രസാവഹമാണ്. മോഡലുകളെ ഉപയോഗിക്കുന്പോൾത്തന്നെ റിയലിസം നിലനിർത്തി അതു ഷൂട്ട് ചെയ്യുന്നതിന് ഏറെ വൈദഗ്ധ്യവും വേണം.
മൃഗങ്ങളുമായി വർക്ക് ചെയ്തപ്പോൾ ആക്ടേഴ്സിനു മുറിവേറ്റില്ലേ, അനിമൽ റൈറ്റ്സ് നോക്കേണ്ടെ എന്നൊക്കെ ടൊറന്റോയിൽ പലരും ചോദിച്ചിരുന്നു. ജീവനുള്ള പോത്തിനെ വച്ച് ഷൂട്ട് ചെയ്ത സീക്വൻസ് ഏതാണ് പോത്തിന്റെ മോഡലുകളെ വച്ച് ഷൂട്ട് ചെയ്ത സീക്വൻസ് ഏതാണ് എന്നൊക്കെ തിരിച്ചറിയുക പ്രയാസമാണ്. അത്രയും റിയലിസ്റ്റിക്കായാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. അധികമായും അനാവശ്യമായും ഗ്രാഫിക്സ് ഉപയോഗിക്കുന്നതിൽ ലിജോ സാറിനു താത്പര്യമില്ലായിരുന്നു. അതുകൊണ്ടുകൂടിയാണ് പോത്തുകളുടെ മോഡൽ നിർമിച്ച് ഉപയോഗിച്ചത്.
ആദ്യചിത്രം ‘തരംഗം’ കരിയറിൽ എത്രത്തോളം സഹായകമായി..?
തരംഗം എന്ന വേറിട്ട എക്സ്പിരിമെന്റലായ ഒരു സിനിമയിലൂടെ കരിയർ തുടങ്ങാനായതിൽ ഞാൻ സന്തോഷിക്കുന്നു. ഓഫറുകൾ വരുന്പോൾ പ്രമേയം, കഥാപാത്രം, ടീം എന്നിവയാണു ശ്രദ്ധിക്കാറുള്ളത്. കഥ പറയാൻ എന്റെ കഥാപാത്രത്തിന്റെ സാന്നിധ്യം എത്രത്തോളം ആവശ്യമാണ് എന്നും നോക്കാറുണ്ട്.
ഇതുവരെയുള്ള എന്റെ എല്ലാ തെരഞ്ഞെടുപ്പുകളിലും ഞാൻ തൃപ്തയാണ്. തരംഗം ഒരു സാധാരണ സിനിമ ആയിരുന്നില്ല. എല്ലാവരെയും അതിനു തൃപ്തിപ്പെടുത്താനുമായില്ല. എഡിറ്റിംഗിലും കഥ പറച്ചിലിലുമൊക്കെ പുതുമകളോടെ ഒരു കഥ വളരെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുകയായിരുന്നു. ഹിറ്റായോ അല്ലയോ എന്നതിനപ്പുറം ധാരാളംപേർക്ക് ആ സിനിമ ഇഷ്ടമായി. അതിലെ മിന്നുന്നുണ്ടേ മുല്ല പോലെ... എന്ന പാട്ടും അതിന്റെ വിഷ്വലും ജനപ്രിയമായി. ആ പാട്ട് ഇഷ്ടമാണെന്നുള്ള മെസേജുകൾ ഇപ്പോഴും കിട്ടാറുണ്ട്.
തരംഗത്തിന്റെ കൂടെത്തന്നെ ഷൂട്ട് ചെയ്ത, പ്രേംശങ്കർ സംവിധാനം ചെയ്ത ‘രണ്ടുപേർ’ ഐഎഫ്എഫ്കെയിൽ കോന്പറ്റീഷൻ കാറ്റഗറിയിൽ പ്രദർശിപ്പിച്ചിരുന്നു.
തരംഗത്തിനുശേഷമുള്ള ഇടവേളയിൽ..?
ആ ഇടവേളയിൽ ഞാൻ നടൻ റോഷൻ മാത്യു സംവിധാനം ചെയ്ത ‘എ വെരി നോർമൽ ഫാമിലി’ എന്ന നാടകത്തിൽ അഭിനയിച്ചു. അതിന്റെ ഏഴ് ഷോ കഴിഞ്ഞു. എന്റെ സുഹൃത്ത് അഭിഷേക് നായർ സംവിധാനം ചെയ്ത ‘മീനവിയൽ’ എന്ന വെബ് സീരീസിൽ അസിസ്റ്റന്റ് ഡയറക്ടറായി. അർച്ചന കവിയും അരുണ് കുര്യനുമാണ് അതിൽ അഭിനയിച്ചത്.
അതിനിടെ തരംഗത്തിന്റെ ഡയറക്ടർ ഡൊമിനിക് അരുണും ഞാനും ഒരു സ്ക്രിപ്റ്റ് എഴുതി. അത് ഒരു വെബ് സീരീസായി ചെയ്യണമെന്നാണ് ആഗ്രഹം.
പുതിയ സിനിമകൾ..?
ശംഭു പുരുഷോത്തമൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. വിനയ് ഫോർട്ട്, അരുണ് കുര്യൻ, ശ്രിന്ദ, അനുമോൾ തുടങ്ങിയവരും അതിൽ വേഷമിടുന്നു. ഒരു മനസമ്മതത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണത്. മണവാട്ടിയുടെ വേഷമാണ് എനിക്ക്.
ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ‘ആഹാ’ എന്ന സിനിമയുടെ പൂജ കഴിഞ്ഞു. ഇന്ദ്രജിത്ത് കേന്ദ്രകഥാപാത്രമാകുന്ന ചിത്രം. വടംവലിയുടെ പശ്ചാത്തലത്തിലുള്ള ഒരു സിനിമ. അതിൽ എന്റെ കഥാപാത്രം ഇന്ദ്രജിത്ത് ഏട്ടന്റെ ഭാര്യയാണ്. ടാലന്റഡായ ഒരുപാട് ആക്ടേഴ്സും ടെക്നീഷൻസും ഒരുമിക്കുന്ന ചിത്രമാണ് ‘ആഹാ.
ടി.ജി.ബൈജുനാഥ്