വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി വി.സി.അഭിലാഷ് സംവിധാനം ചെയ്ത ചിത്രം സബാഷ് ചന്ദ്രബോസിനെ കുറിച്ചും വിഷ്ണു ഉണ്ണികൃഷ്ണന്റെ അഭിനയത്തെക്കുറിച്ചും വൈകാരിക കുറിപ്പുമായി നടനും സംവിധായകനുമായ ബിബിന്‍ ജോര്‍ജ്.
സിനിമ സ്വപ്നം കണ്ട് നടന്ന നമുക്ക് ആ സ്വപ്നങ്ങളുടെ ഒരു അറ്റത്തെങ്കിലും തൊടാന്‍ സാധിക്കുന്നല്ലോ എന്നും നടന് കുറിച്ചു. വിഷ്ണുവിന്റെ ഉറ്റ സുഹൃത്തുകൂടിയാണ് ബിബിൻ.
""ഇത് എഴുതാന്‍ തുടങ്ങുമ്പോള്‍ അല്പം കണ്ണ് നനയുന്നുണ്ട് എനിക്ക്. ഇന്നലെ സബാഷ് ചന്ദ്രബോസ് ഒരിക്കല്‍ കൂടി കണ്ടു. വിഷ്ണുവിന്റെ ചന്ദ്രബോസായുള്ള പരകായ പ്രവേശവും ജോണിച്ചേട്ടന്റെ യതീന്ദ്രനും അഭിലാഷേട്ടന്റെ എഴുത്തും സംവിധായക മികവും ഒക്കെച്ചേര്‍ന്ന് ഒരു നെടുമങ്ങാടന് ഗ്രാമത്തിലായിരുന്നു കുറേ നേരം. തീയറ്ററില്‍ ആളുകള്‍ വരുന്നില്ല എന്ന സങ്കടം സബാഷ് ചന്ദ്രബോസ് മാറ്റുകയാണ്.
തീയറ്ററിലെ കൂട്ടച്ചിരിയും ഒടുവില്‍ പടം കഴിയുമ്പോളുള്ള നിറഞ്ഞ കയ്യടികളും കണ്ടപ്പോള്‍ ഞാന്‍ ഞങ്ങളുടെ പഴയ കാലം ഓര്‍ത്ത് പോയി. സിനിമ മാത്രം സ്വപ്നം കണ്ട് കൊച്ചി നഗരത്തിലൂടെ ഞങ്ങള്‍ വിഷ്ണുവും റിതിനും ഞാനുമൊക്കെ സൈക്കിളുമോടിച്ച് നടന്ന ഒരു പൂര്‍വ്വ കാലം ഓര്‍ത്ത് പോയി.
അവിടെ നിന്ന് ഒരുപാട് ഉയരങ്ങളിലേക്കൊന്നും പോയിട്ടില്ലെങ്കിലും ആഗ്രഹിച്ച ഏതൊക്കെയോ സ്വപ്നങ്ങളുടെ അറ്റങ്ങളിലെങ്കിലും ഒന്ന് തൊടാന്‍ പറ്റുന്നുണ്ടല്ലോ എന്ന് ചിന്തിയ്ക്കുമ്പോള്‍ കണ്ണ് നിറയാതിരിയ്ക്കുന്നതെങ്ങനെ ?
ആ സൈക്കിളില്‍ ഇനിയും ഞങ്ങള്‍ക്ക് ഒരുപാട് ദൂരം പോകാനുണ്ട്. അതിനുള്ള പ്രചോദനം പ്രേക്ഷകരുടെ ഈ പിന്തുണയാണ്. വിഷ്ണു നായകനായ സിനിമയാണ് സബാഷ് ചന്ദ്രബോസെങ്കിലും ഈ സിനിമയുടെ വലിയ വിജയത്തിന് എന്നെയും തേടിവരുന്നുണ്ട് ഒരുപാട് വിജയാശംസകള്‍.
എന്ത് കൊണ്ടായിരിയ്ക്കും അത്? ആലോചിച്ചപ്പോള്‍ ഒരുത്തരമേ കിട്ടുന്നുള്ളൂ. ഞങ്ങളുടെ കലര്പ്പിലാത്ത സൗഹൃദത്തിന് കൂടിയാണ് ആ അഭിനന്ദനങ്ങള്‍. ഈ കുറിപ്പ് എഴുതിക്കൊണ്ടിരിയ്ക്കുമ്പോള്‍ ചന്ദ്രബോസിന്റെ കാള്‍ വരികയാണ്. അഭിനന്ദനങ്ങള്‍ ഷെയര്‍ ചെയ്യാനാണ്''. ബിബിന്‍ കുറിച്ചു.