വി. ശ്രീകാന്ത്
"അയ്യപ്പനും കോശിയും' ദേശീയ തലത്തിലേക്ക് കയറി വിജയഭേരി മുഴക്കിയതും ആകാശമേലെ "രണ്ട് ഉയിർ' (സച്ചിയും അനിൽ നെടുമങ്ങാടും) ചിരിതൂകി സന്തോഷം മഴയായി ഭൂമിയിലേക്ക് പറഞ്ഞയച്ചു. സച്ചി തൊടുത്തുവിട്ട അന്പ് നാലായി പിളർന്ന് ദേശീയ തലത്തിൽ ചെന്ന് തറച്ചപ്പോൾ മലയാളക്കരയിലേക്ക് 2020-ലെ ദേശീയ പുരസ്കാരങ്ങൾ ഒരു മാലയിൽ കോർത്ത മുത്തുമണികൾ പോലെ നിരനിരയായി വിരുന്നെത്തി.
അഭിനയത്തികവിലും പാട്ടിലും സംഘട്ടന രംഗങ്ങളിലും പൂർണത പുലർത്തി സച്ചിയും കൂട്ടരും ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയെടുത്തപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ഒരുപോലെ മനസിൽ ഉരുവിട്ടു "ഇത് ഇവർ അർഹിച്ച വിജയം തന്നെ'.
സച്ചിയുടെ ഉയിർ
സംവിധാനത്തിലെ തന്റെ രണ്ടാം ഊഴം പ്രേക്ഷക സമക്ഷം എത്തിച്ച് കൈയടിയും നേടി ഈ ഭൂമിയോട് വിടപറയുന്പോൾ സച്ചി കരുതിയിട്ടുണ്ടാകണം ഇത് എന്റെ ഉയിരാണ്. ഈ ഉയിർ തേടി നേട്ടങ്ങൾ പല വഴി വന്നേക്കാമെന്ന്.
അയ്യപ്പനും കോശിയിലെ ഓരോ രംഗങ്ങളും... അതിപ്പോൾ പോലീസ് സ്റ്റേഷന് അകത്തുള്ളതാകട്ടെ, പുറത്തുള്ളതാകട്ടെ, അയ്യപ്പന്റെ ഭാര്യയുടെ തന്റേടവും കോശിയുടെ ഭാര്യയുടെ അമർഷവും കോശിയുടെ അപ്പന്റെ അഹങ്കാരവും വനിതാ പോലീസിന്റെ ദയനീയ അവസ്ഥയും സിഐ സതീഷ് കുമാറിന്റെ (അനിൽ നെടുമങ്ങാട്) കൈയടക്കവുമെല്ലാം സ്ക്രീനിൽ പ്രതിഫലിച്ചപ്പോൾ ആ കഥയിലെ ഓരോരുത്തരും ജനഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.
അത്രമേൽ മനസറിഞ്ഞാണ് ഓരോ രംഗവും കോർത്തിണക്കിയിരിക്കുന്നത്. മനസംഘർഷങ്ങളിലൂടെയുള്ള അയ്യപ്പന്റെയും കോശിയുടെയും യാത്രയും ഒടുവിൽ തല്ലി തീർക്കാനുള്ള വെന്പലുമെല്ലാം ഇപ്പോഴും ഓർമയുടെ സ്ക്രീനിൽ തെളിഞ്ഞു നിൽക്കുന്നു.
അത്രമേൽ സ്പഷ്ടമായിട്ടാണ് അയ്യപ്പനെയും കോശിയേയും സച്ചി ഒരുക്കിയിട്ടുള്ളത്. പിന്നെങ്ങനെ ദേശീയ ചലച്ചിത്ര ജൂറിക്ക് സച്ചിയുടെ സംവിധാന മികവിനെ കണ്ടില്ലായെന്ന് നടിക്കാനാവും.
മുണ്ടൂർ മാടൻ
പോലീസിന്റെ കുപ്പായമിട്ട് തന്റെ ഉള്ളിലെ കാടനെ ഒതുക്കിവച്ച് ജീവിക്കുന്പോഴാണ് കോശി തന്റെ അഹങ്കാര തിളപ്പ് അയ്യപ്പന്റെ മുന്നിൽ കാട്ടുന്നത്. പിന്നീട് അങ്ങോട്ട് മുണ്ടൂർ മാടന്റെ അഴിഞ്ഞാട്ടമാണ് ചിത്രത്തിൽ കാണാനാവുക. ഈ അഴിഞ്ഞാട്ടം കണ്ടവരെല്ലാം നിസംശയം പറയും ഇത് ബിജു മേനോന്റെ കരിയർ ബെസ്റ്റ് പ്രകടനം തന്നെയെന്ന്.
കോശിയെ ബുള്ളറ്റിൽ കയറ്റിയുള്ള പോക്കും ശത്രുവിനെ പിന്നിൽ നിന്ന് കുത്താതെ മുന്നിലിട്ട് വിമ്മിഷ്ടപ്പെടുത്തുന്ന മാടന്റെ രീതികളും കെങ്കേമം തന്നെ. പൃഥ്വിയും ബിജുവും വിട്ടുകൊടുക്കാതെ മത്സരാവേശം അഭിനയത്തിൽ കാട്ടിയപ്പോൾ ഒരുപടി മുന്നിൽ മുണ്ടൂർ മാടനാണെന്ന് ഏവരും സാക്ഷി പറഞ്ഞു.
അങ്ങനെ സച്ചി മനസറിഞ്ഞ് നൽകിയ മാടനെ ബിജു ഗംഭീരമാക്കിയപ്പോൾ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഇങ്ങ് മലയാളക്കരയിലേക്കെത്തി.
നാട്ടുപാട്ടിന്റെ ഉശിര്
ദ്രൗപദി മുർമുവിനെ 21ന് രാഷ്ട്രപതിയായി തെരഞ്ഞെടുത്തതിന്റെ തൊട്ടടുത്ത ദിവസം നഞ്ചിയമ്മയെ തേടി ദേശീയ പുരസ്കാരം എത്തിയത് കാലത്തിന്റെ ഒരു കൈയൊപ്പ് തന്നെയാണ്. വീട്ടകത്തിൽ ഒതുങ്ങി നാടൻ ഈരടികൾ പാടി കുട്ടികളെ ഉല്ലസിപ്പിച്ച നഞ്ചിയമ്മയെ സച്ചി
കളക്കാത്ത സന്ദന മാരോം
വെഗുവോക പൂത്തിറിക്കൊ
പൂ പറിക്ക പോകിലാമോ
വിമേനാത്തെ പാക്കിലാമോ...
എന്ന നാടൻ പാട്ട് പാടിച്ച് സിനിമയിലേക്കെടുക്കുന്പോൾ നഞ്ചിയമ്മയ്ക്ക് അതൊരു ചെറു സന്തോഷം മാത്രമായിരുന്നു. ഈ അമ്മ വീട്ടിലും നാട്ടിലും മാത്രം ഒതുങ്ങേണ്ട ആളല്ല ലോകം അറിയേണ്ട അമ്മയാണെന്ന് സച്ചി കണക്ക് കൂട്ടിയിട്ടുണ്ടാവണം.
അയ്യപ്പനും കോശിയുടെയും താളവും ഒഴുക്കുമെല്ലാം ഈയൊരു പാട്ടിലേക്ക് ആവേശിപ്പിക്കാൻ നഞ്ചിയമ്മയ്ക്ക് കഴിഞ്ഞതോടെ ദേശീയ പുരസ്കാരം തന്റെ വീട്ടുപടി കയറി വരുന്ന നിലയിലേക്കെത്തി. അതെ ഇപ്പോൾ നഞ്ചിയമ്മയെ ഈ നാടൊട്ടുക്കും അറിയുമാറ് സച്ചി മുന്നിൽ കൊണ്ട് നിർത്തിയിട്ടുണ്ട്.
മാസ് അല്ല ക്ലാസ് ഇടി
കുട്ടമണിയെ ജെസിബിയുടെ തുന്പിക്കൈയിലിട്ട് ആറാടിക്കുന്ന അയ്യപ്പനെ ആർക്കെങ്കിലും മറക്കാനാകുമോ... മുണ്ടൂർ മാടന്റെ പൂട്ട് ആർക്കെങ്കിലും മറക്കാനാകുമോ... മാസ് ഇടിക്ക് പകരം ക്ലാസ് ഇടി ക്ലൈമാക്സിൽ സമ്മാനിച്ച് അയ്യപ്പനും കോശിയും ആറാടിയപ്പോൾ അതൊരുക്കിയതാകട്ടെ മാഫിയ ശശിയും സംഘവും.
സച്ചിയൊരുക്കിയ മാനസിക സംഘർഷം ഒടുവിൽ സംഘട്ടനത്തിൽ കലാശിക്കുന്പോൾ ആരുടെയായാലും കണ്ണ് സ്ക്രീനിൽ തറച്ചിരുന്നു പോകും. സച്ചി മനസിൽ കണ്ടതിനേക്കാൾ കൈയടക്കത്തോടെ മാഫിയ ശശിയും സംഘവും സംഘട്ടന രംഗങ്ങളെ അയ്യപ്പനും കോശിക്കുമായി കോർത്തിണക്കിയിട്ടുണ്ട്.
സച്ചിയുടെ മനസ് നിറച്ച സംഘട്ടനരംഗങ്ങൾ ഒരുക്കിയവരെ തേടിയും ദേശീയ പുരസ്കാരമെത്തിയപ്പോൾ മാസിൽ അല്ല ക്ലാസിലാണ് കാന്പുള്ളതെന്ന് ഏവർക്കും മനസിലായി.