ക്ലാസ് മുറിയില്‍ നിന്നും പാട്ടു പാടി സിനിമയില്‍ പാടാന്‍ അവസരം ലഭിച്ച മിലനെ അഭിനന്ദിച്ച് ഗായകന് ഷഹ്ബാസ് അമന്. പാട്ടുകള്‍ പലവഴിക്കും ആളുകളിലേക്ക് എത്തുന്നുണ്ടെന്നും എന്നാല്‍ മിലന് പാടിയ പാട്ട് പലരും സ്വന്തം യൂട്യൂബ് ചാനലില്‍ വരെ ഇടുകയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
നന്ദി പ്രവീണ്‍ ജി. മിലൻ, എത്ര ഹൃദ്യമായാണു 'ആകാശമായവളേ..' പാടുന്നത്. ഉള്ളില്‍ തട്ടുന്നു. എത്ര ശ്രദ്ധയോടെയാണു കൂട്ടുകാര്‍ മിലനെ കേള്‍ക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത്. വളരെ,വളരേ സന്തോഷം തോന്നുന്നു. കൂടെ സുഖമുള്ള ഒരു ചെറിയ നോവും കൂടി അനുഭവപ്പെടുന്നുണ്ട്. ഹൃദയം നിറഞ്ഞ് കവിയുന്നു.
കുട്ടിക്കാലത്ത് ഇത് പോലെ സ്വന്തം മനസ്സില്‍ അറിയാതെ പതിഞ്ഞു പോയ വാക്കുകളാണല്ലൊ പാടിയിരുന്നത് എന്ന ഓര്‍മ്മ അതില്‍ നനഞ്ഞ് കുതിരുന്നു.നന്ദി മിലന്.നിറയേ നിറയേ സ്നേഹം
മിലന്റെ 'ആകാശമായവളേ' കേട്ട്, അതിനു താഴെ ആദ്യം കുറിച്ചിട്ട കമന്റ് ഇതായിരുന്നു.
ബിജി അതിനു മുന്‍പേ മൂന്ന് ഹൃദയ ചിഹ്നങ്ങള്‍ അവിടെ പതിച്ച് വെച്ചിട്ടു പോയത് ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് പ്രവീണ്‍ മാഷ് അതിന്റെയൊക്കെ സ്ക്രീന്‍ ഷോട്ട് ഒരു പോസ്റ്റ് ആക്കി ഇടുകയും ഞങ്ങള്‍ മിലനെ അഭിനന്ദിച്ചതിന്റെ സന്തോഷം പത്രക്കാരെ അറിയിക്കുകയും അവര്‍ അത് പ്രത്യേക തലക്കെട്ടോടെ വാര്‍ത്തയില്‍ കൂട്ടിച്ചേര്‍ക്കുകയുമൊക്കെ ചെയ്തു.
മാഷെ ഫോണില്‍ വിളിച്ചിരുന്നു. മിലന് അടുത്തുള്ളപ്പോള്‍ എപ്പൊഴെങ്കിലുമൊന്ന് വിളിക്കാന്‍ പറഞ്ഞിട്ടുണ്ട്. എല്ലാം വളരെ സന്തോഷം നല്കുന്ന കാര്യങ്ങള്‍ തന്നെ. എന്നാല്‍ ഇതിലെല്ലാം അമിതമായി ആഹ്ലാദിക്കാനോ അതിരു കവിഞ്ഞ് അല്‍ഭുതം കൂറാനോ പഴയപോലെ കഴിയുന്നില്ല.
അനുഭവഗുരുവിന്റെ പഠനക്കളരിയില്‍ നിന്ന് കിട്ടിയ പാഠമാണ്. ഭാഗ്യവശാല്‍ മിലന്റെ മുഖത്തും കണ്ടത് ഒരു ഇളം മന്ദഹാസം മാത്രം. ഈ പ്രായത്തില്‍ എളുപ്പമല്ലാത്ത വിധത്തിലുള്ള മിതത്വമാര്‍ന്ന വാക്കുകളാലാണു തന്നെ സമീപിച്ച മാധ്യമപ്രവര്‍ത്തകരോട് ആ കുട്ടി പ്രതികരിച്ചു കണ്ടത്. അതൊക്കെ അവന്റെ പാടല്‍ പോലെത്തന്നെ മധുരോദാരമായാണു അനുഭവപ്പെട്ടത്. ഒരു പക്ഷേ,അവന്റെ ജീവിതം അവനു നല്കിയ ഉള്‍ക്കാഴ്ച അത്തരത്തിലുള്ളതാവാം. അറിയില്ല.
എന്നാല്‍ സമൂഹം ഒന്നാകെ മിലന്റെ 'ആകാശമായവളേ' കേട്ട് കണ്ട്രോള് പോയ അവസ്ഥയിലാണു ഇപ്പോഴും. നമ്മള് എങ്ങാനും കേട്ടിട്ടില്ലെങ്കിലോ കണ്ടിട്ടില്ലെങ്കിലോ എന്ന് കരുതി തലങ്ങും വിലങ്ങും ആ വീഡിയോ ഷെയര്‍ ചെയ്ത് തരുന്നവരെക്കൊണ്ടുള്ള വമ്പിച്ച ട്രാഫിക് ബ്ലോക്കില്പ്പെട്ടുഴലുകയാണു കുറേ ദിവസങ്ങളായിട്ട്.
എല്ലാം ആത്മാര്‍ത്ഥത നിറഞ്ഞ സന്ദേശങ്ങള്‍! എല്ലാവരുടെ മനസ്സും ശുദ്ധം. പലര്‍ക്കും പാട്ട് എവിടെ നിന്ന് വന്നു എന്ന് പോലും അറിയില്ല. കിട്ടിയ വശം ഷെയര്‍ ചെയ്യുകയാണു. അറിയുന്നവര്‍ക്കൊക്കെ പ്രവീണ്‍ മാഷിന്റെ പേജിലേക്കുള്ള വഴി കാണിച്ച് കൊടുത്തു. വേറൊന്നിനുമല്ല ഒരു വാര്‍ത്തയുടെ യഥാര്‍ത്ഥ ശ്രോതസ്സ് ഒരിക്കലെങ്കിലും അറിഞ്ഞ് വെക്കുന്നത് ഒരു മിനിമം നന്മയാണ്.
ശരിയായ അന്വേഷണത്തിന്റെ ഒരു സാമാന്യ യുക്തിയും അറ്റ്ലീസ്റ്റ് കോമണ്‍സെന്‍സും കൂടിയാണ്. ചിലരൊക്കെ വീഡിയോ അങ്ങനേ എടുത്ത് സ്വന്തം നിലക്ക് യൂ റ്റിയൂബിലൊക്കെ ഇട്ടിട്ടുണ്ട്. അത്ര ശരിയല്ല അതൊക്കെ എന്ന് നമ്മള് അറിയേണ്ടതുണ്ട്.സാരമില്ല.പെട്ടെന്നുണ്ടായ ഒരു എക്സൈറ്റ്മന്റ് കൊണ്ടാണല്ലൊ! പിന്നീട് തിരുത്തിയാല്‍ മതി.
ഇതില്‍ സ്വന്തം നിലപാട് ഇപ്പോള്‍ തന്നെ വ്യക്തമാക്കാം. 'ആകാശമായാളേ' പാടിയ ആള് എന്ന അഡ്രസ്സും പ്രയോറിട്ടിയും പിന്നീട് ആരത് പാടുമ്പോഴും നിങ്ങള്‍ എനിക്ക് തരുന്നത് പഴയ ഒരു ധാര്‍മ്മികതയുടെ ഭാഗമായാണെന്നറിയാം. ഒരു പരിധി വരെ നാട്ടുനടപ്പും. നല്ല കാര്യം തന്നെ; പക്ഷേ അത്രക്കങ്ങോട്ട് നല്ലതുമല്ല!
ആകാശമായവളേ എവിടെ കേള്‍ക്കുമ്പോളും ഓര്‍ക്കുന്ന എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെങ്കിലും അതിനേക്കാള്‍ ന്യായമായും നിങ്ങള്‍ ഓര്‍ക്കേണ്ടതും ടാഗ് ചെയ്യേണ്ടതും ഗാനരചയിതാവിനെയും സംഗീതസംവിധായകനെയുമാണ്. യഥാക്രമം നിതീഷ് നടേരിയും ബിജിബാലും.
എന്നിരിക്കിലും പറയട്ടെ, മിലന് പാടിയത് മിലന്റെ 'ആകാശമായവളേ ' ആണ്. ആ കൊത്തുപണികള്‍ അവൻറേതാണു. അതിനുള്ള അഭിനന്ദനങ്ങള്‍ അവനിലേക്ക് തന്നെയാണു എത്തിച്ചേരേണ്ടത്! അതിന്റെ മുഴുവന്‍ കായ്ഫലങ്ങളും അവനുള്ളതാണു. ബാക്കി എല്ലാവരും അതിനുള്ള നിമിത്തങ്ങളായി എന്ന് മാത്രം. പ്രവീണ്‍ മാഷ് അത് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുമുണ്ട്.
ഓരോ പുതിയ ആള് മിലനെ കേള്‍ക്കുമ്പോഴും ഷഹബാസിലേക്ക് ഓടിപ്പോകുന്നതിനു പകരം മിലനിലേക്ക് തന്നെ ചെല്ലൂ. ഓരോരുത്തരെയും അവരവരായിത്തന്നെ കേള്‍ക്കൂ.താരതമ്യവും താവഴിപോരിമയും വേണ്ട. അതാണു നല്ല കേള്‍വി. അതാണു പുതിയ നീതി! ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം.
ഇന്ന് നമ്മള് ഇഷ്ടപ്പെട്ടു എന്നുള്ള ഒറ്റക്കാരണത്താല്‍ നാളെ സ്വന്തം അഭിപ്രായമുള്ള ഒരു വക്തിയായി മാറുമ്പോള്‍ മിലനെ 'അഹങ്കാരി' എന്ന് മുദ്ര കുത്താതിരിക്കുവാനും കൂടിയുള്ള അറിവും ഹൃദയവിശാലതയും നമുക്ക് ഉണ്ടാവട്ടെ . പ്രിയപ്പെട്ട മിലന് കൊടുക്കാന്‍ ഉപദേശങ്ങള്‍ ഒന്നും തന്നെയില്ല. നിറയേ സ്നേഹം മാത്രം. നിറയേ. പാടുക മിലന്,പാടൂ.
മിലന്മാരും മിലത്തികളും മാത്രമല്ല,പലനിറങ്ങളാല്‍ മാനം നിറയുന്ന മഴവില്ലഴകോലട്ടെ ലോകം. പലനിറപ്പൂക്കള്‍ വിടരുന്ന സ്വര്ഗ്ഗാരാമമാകട്ടെ നമ്മുടെ ഹൃദയം. എല്ലാവരോടും സ്നേഹം...