ക്ലാസ് മുറിയില്‍ നിന്നും സമൂഹമാധ്യമങ്ങളിലേക്ക് അവിടെ നിന്നും സിനിമയിലേക്ക്. പറഞ്ഞുവരുന്നത് മിലന് എന്ന ഒരു കൊച്ചു പാട്ടുകാരനെ കുറിച്ചാണ്. ക്ലാസ് മുറിയില്‍ മനോഹരമായി പാടിയ മിലനെ തന്റെ പുതിയ ചിത്രത്തില്‍ പാടിക്കും എന്ന് ഉറപ്പു പറഞ്ഞിരിക്കുകയാണ് സംവിധായകന് പ്രെജേഷ് സെന്‍.
സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രെജേഷ് സെന്‍ ഇക്കാര്യം അറിയിച്ചത്. ഷഹബാസ് അമന് പാടിയ വെള്ളം എന്ന ചിത്രത്തിലെ ആകാശമായവളേ എന്ന പാട്ടാണ് മിലന് ക്ലാസ് മുറിയിയില്‍ മനോഹരമായി പാടിതീര്‍ത്തത്.
കുറിപ്പിന്റെ പൂർണ്ണരൂപം
ക്ലാസ് മുറിയില്‍ മനോഹരമായി പാട്ട് പാടുന്ന കുട്ടി കൂട്ടുകാരുടെ വീഡിയോ പലതും കാണാറുണ്ട്. അത്തരത്തില്‍ കണ്ണൂരില്‍ നിന്നുള്ള ഒരു വിഡിയോ ശ്രദ്ധയില്‍ പെടുത്തിയത് സുഹൃത്തും മാധ്യമ പ്രവര്‍ത്തകയുമായ വിനിതയാണ്. അങ്ങനെയാണ് അന്ധതയെ അതിജീവിച്ച അനന്യക്കുട്ടിയെക്കൊണ്ട് വെള്ളത്തിലെ പുലരിയിലച്ഛന്റെ എന്ന പാട്ട് പാടിക്കുന്നത്. എല്ലാവരും നെഞ്ചേറ്റിയ ഒരു പാട്ടായിരുന്നു അത്.
കഴിഞ്ഞ ദിവസം അതുപോലെ ക്ലാസ് മുറിയില്‍ പാട്ട് പാടുന്ന മിലന് എന്ന കുട്ടിയുടെ വിഡിയോ അധ്യാപകന് പ്രവീണ്‍ ഷെയര്‍ ചെയ്തത് ശ്രദ്ധയില്‍ പെട്ടു . ആകാശമായവളേ പാടി പലരും അയച്ചു തരാറുണ്ട്. ഷഹബാസിന്റെ ശബ്ദത്തിന് പകരം വയ്ക്കാനാവില്ലെങ്കിലും എല്ലാവരും ആ പാട്ട് മൂളി നടക്കുന്നതില്‍ പരം സന്തോഷമെന്താണ്.
നിധീഷിന്റെ വരികളില്‍ ബിജിബാല്‍ ഈണമിട്ട് ആദ്യം പാടി തന്ന ആ നിമിഷത്തില്‍ തന്നെ എനിക്കേറ്റവും പ്രിയപ്പെട്ടതായി ആകാശമായവളേ മാറിയിരുന്നു. സത്യത്തില്‍ കുഞ്ഞു മിലന്റെ പാട്ട് വല്ലാതയങ്ങ് കണ്ണു നനയിച്ചു. മിലന്റെ അധ്യാപകനെയും മിലനെയും വിളിച്ചു. സന്തോഷം അറിയിച്ചു.
അടുത്ത സിനിമകളില്‍ മിലന് പാട്ട് പാടാന്‍ അവസരം നല്‍കുമെന്ന് അറിയിച്ചു, മിലന്റെസന്തോഷത്തിന് അതിരില്ലായിരുന്നു. ഇനിയും പാടട്ടെ ആഹ്ലാദിച്ചു പഠിച്ച് വളരെട്ടെ നമ്മുടെ കുട്ടികള്‍. എല്ലാം നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു. മിലന് ആശംസകള്‍.