പ്രതാപ് പോത്തനെന്ന അഭ്രാപാളിയിലെ അഭിനയപ്രതിഭക്ക് യാത്ര മൊഴി. സിനിമയെ സ്നേഹിക്കുന്നവർക്ക് ഈ വിയോഗം ഒരു വലിയ നഷ്ടം തന്നെയാണ്.
പ്രതാപ് പോത്തൻ മലയാളത്തിൽ അഭിനയിച്ച സിനിമകളുടെ എണ്ണം അല്ല, അതിനപ്പുറം അഭിനയിച്ച വേഷങ്ങൾ ആണ് ഓർത്തെടുക്കേണ്ടത്. ഭാരതന്റെ കൈ പിടിച്ചെത്തിയ അദ്ദേഹം പിന്നീട് ആ ലോകത്ത് നിറഞ്ഞു നിൽക്കുകയായിരുന്നു.
പ്രതാപ പോത്തന്റെ മുഖം കാണുമ്പോൾ പോലും അതിലൊരു പ്രത്യേകയുണ്ട്. ഓരോ ശ്വാസത്തിലും അഭിനയം എന്ന വാക്കിന്റെ നേർക്കാഴ്ചയാണ് പ്രതാപ് പോത്തൻ തന്റെ സിനിമകളിൽ കാഴ്ച വച്ചത്. തകര എന്ന ഭരതൻ സിനിമയാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം.
ബിസിനസ് കുടുംബത്തിൽ നിന്നുമാണ് അദ്ദേഹം സിനിമലോകത്തേക്ക് എത്തിപ്പെട്ടത്. മദ്രാസ് ക്രിസ്ത്യൻ കോളജിലെ ബിരുദ പഠനത്തിനിടെ നാടകവേദികളിൽ സജീവമായി. 1978ൽ പുറത്തിറങ്ങിയ ആരവം എന്ന സിനിമയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് മലയാളി മനസിൽ ചേക്കേറിയ എത്രയെത്ര ചിത്രങ്ങൾ.
മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം നിർമാതാവ്, എഴുത്തുകാരൻ എന്നീ മേഖലകളിലും കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. മീണ്ടും ഒരു കാതല്‍ കഥൈയിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുങ്കിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെട്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം ഏകദേശം മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സംവിധാനം ചെയ്തു.
1985ൽ നടി രാധികയെ വിവാഹം ചെയ്തുവെങ്കിലും ഈ ബന്ധം അധികകാലം നീണ്ടു നിന്നില്ല. പിന്നീട് തുടർന്ന് സീനിയർ കോർപ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെ 1990ൽ അദ്ദേഹം വിവാഹം കഴിച്ചു.
ദമ്പതികൾക്ക് കേയ എന്ന ഒരു മകളുണ്ട്. 22 വർഷത്തിന് ശേഷം ഈ വിവാഹവും 2012ൽ അവസാനിച്ചു. തിരുവനന്തപുരം കുളത്തുങ്കല്‍ കുടുംബാംഗമാണ്. നിർമാതാവ് ഹരിപോത്തൻ സഹോദരനാണ്.