ഇന്ത്യന്‍ ഭരണഘടനയെ ആക്ഷേപിച്ചു നടത്തിയ വിവാദ പ്രസംഗത്തില്‍ രാജി വെയ്ക്കേണ്ടി വന്ന മന്ത്രി സജി ചെറിയാനെ പിന്തുണച്ച് നടന് സുബീഷ്. മന്ത്രിയാണെങ്കിലും അല്ലെങ്കിലും ചെങ്ങന്നൂരിന്റെ എംഎല്‍എയായി ജനഹൃദയങ്ങളില്‍ ജ്വലിക്കുമെന്നും നല്ലൊരു മനുഷ്യനും കമ്മ്യൂണിസ്റ്റുമാണ് സജി ചെറിയാനെന്നും സുബീഷ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
2013 ലെ ഒരു മെയ് മാസത്തില്‍ ഞാന്‍ ലാല്‍ജോസ് സാറിന്റെ പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന പടത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കിഴക്കിന്റെ വെനീസായ ആലപ്പുഴയാണ് ലൊക്കേഷന്‍.അതേ സമയത്താണ് ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ നടക്കുന്നത്.
അന്ന് ഡി.വൈ.എഫ.ഐ.യുടെ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷാണ്. പ്രസിഡണ്ട് സ്വരാജേട്ടനാണെന്നാണ് എന്റെ ഓര്‍മ്മ. എന്റെ ഓര്‍മ്മ ശരിയാകണമെന്നില്ല കാരണം ഹൃദയത്തില്‍ നിന്നുള്ള എഴുത്തുകള്‍ക്ക് പലപ്പോഴും തെറ്റുകള്‍ പറ്റാം.
ഞാന്‍ എപ്പോഴും ഹൃദയം കൊണ്ടുമാത്രമെ സംസാരിക്കാന്‍ ശ്രമിക്കാറുള്ളൂ. അത്തരം ഹൃദയത്തില്‍ തൊട്ട അനുഭവങ്ങളുണ്ടാകുമ്പോഴേ ഞാന്‍ സൈബറിടത്തില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. ഒരിക്കലും എന്റെ ലാഭത്തിനുവേണ്ടി ഞാന്‍ നിങ്ങളോട് കള്ളം പറയാറില്ല. ഇത് ഹൃദയത്തില്‍ നിന്ന് വരുന്ന സത്യസന്ധമായ വാക്കുകളാണ്.
എന്റെ ഓര്മ്മവച്ച് ഞാന്‍ തുടരുന്നു. അങ്ങനെയിരിക്കെ ഞാന്‍ ആലപ്പുഴ ലൊക്കേഷനിലുണ്ടെന്നറിഞ്ഞപ്പോള്‍ എന്റെ ജീവിതത്തില്‍ നിഴല്‍ പോലെ കൂടെയുള്ള ടി.വി.രാജേഷേട്ടന് സ്വരാജേട്ടനുമൊത്ത് സെറ്റില്‍ വന്നു.
ഇവര്‍ക്കൊപ്പം അന്നത്തെ സംഘാടകസമിതി ചെയര്മാന്(എന്റെ ഓര്‍മ്മ ശരിയല്ലെങ്കില്‍ ക്ഷമിക്കണം)സജി ചെറിയാന് എന്ന വ്യക്തിയും ഉണ്ടായിരുന്നു.ഞാന്‍ കൊണ്ടുവന്ന ടാക്സിക്കാറില്‍ ഇവര്‍ മൂന്നു പേരും കയറി. അന്നാണെങ്കില്‍ ഡിവൈഎഫ്ഐ സമ്മേളനത്തില്‍ പ്രധാനപ്പെട്ട ഒരു പരിപാടി നടക്കാനുമുണ്ട്.
യാത്രയിലുടനീളം മുഖം നോക്കാതെ കൃത്യമായ നിലപാടുകള്‍ പറയുന്ന,കര്‍ക്കശക്കാരനായ ഒരു മനുഷ്യനെ എനിക്ക് സജി ചെറിയാനില്‍ കാണാന്‍ കഴിഞ്ഞു.ശരിക്ക് പറഞ്ഞാല്‍ ആദ്യ കാഴ്ചയില്‍ സജി ചെറിയാനെ എനിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല.
കാര്‍ക്കശ്യക്കാരനായ സ്വന്തം കാര്യങ്ങള്‍ നോക്കുന്ന ഒരു മനുഷ്യനാണ് എന്നാണ് തോന്നിയത്. ലൊക്കേഷനിലെത്തിയപ്പോള്‍ ലാല്‍ജോസ് സാര്‍, ചാക്കോച്ചന്,ജോജു ഏട്ടന്,ഇര്‍ഷാദ്ക്ക എന്നിവരൊക്കെ ഇറങ്ങി വന്ന് ടി.വി.ആറിനെയും സ്വരാജേട്ടനെയും കാണുകയും സംസാരിക്കുകയും ചെയ്തു.
അപ്പോഴൊന്നും സ്വന്തം നാട്ടുകാരനായ ചാക്കോച്ചന് മുമ്പിലുണ്ടായിരുന്നിട്ട് പോലും സജി ചെറിയാന് അതിലൊന്നും വലിയ ആവേശമുള്ളതായി തോന്നിയില്ല. അദ്ദേഹം മാറി നിന്നുകൊണ്ട് സമ്മേളന കാര്യങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് വിളിച്ചന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഈ പറയുന്ന പരിപാടിക്ക് സംസ്ഥാന സെക്രട്ടറിയേയും പ്രസിഡണ്ടിനേയും എത്രയും പെട്ടെന്ന് പങ്കെടുപ്പിക്കുക എന്നല്ലാതെ സിനിമ ഷൂട്ടിംഗ് കാണുകയോ താരങ്ങളെ പരിചയപ്പെടുകയോ ഒന്നുമായിരുന്നില്ല അദ്ദേഹത്തിന്റെ താല്പര്യം. പോകാന്‍ ധൃതിയുണ്ടെന്ന കാര്യം ടി.വി.ആറും സ്വരാജേട്ടനും പറയുകയും ചെയ്തിരുന്നു.
പക്ഷെ എന്റെ സ്നേഹ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവരിവിടെയെത്തിയത്. ഞാനഭിനയിക്കുന്ന ലൊക്കേഷനിലേക്ക് എന്നോടുള്ള ഇഷ്ടം കൊണ്ടാണ് അവര്‍ വന്നത്. പക്ഷെ സജി ചെറിയാനെന്ന സംഘാടക സമിതി ചെയര്മാന് കൃത്യമായ നിലപാടുണ്ടായിരുന്നു.
അവസാനമായി ഞാന്‍ അദ്ദേഹത്തെ കാണുന്നത് അവിടുന്നാണ്. പിന്നീട് ആലപ്പുഴ രാഷ്ട്രീയത്തിലെ നിറസാന്നിധ്യമായ മനുഷ്യന്. ആലപ്പുഴയില്‍ എനിക്കുള്ള ഒരുപാട് സുഹൃത്തുക്കള്‍ക്ക് അത്താണിയായ മനുഷ്യന്. വിചാരിക്കും ഭരണഘടനയെക്കുറിച്ച് എനിക്ക് ആധികാരികമായി ഒന്നുമറിയില്ല. പക്ഷേ സജി ചെറിയാന് സാധാരണ മനുഷ്യന്റെ ആത്മതാളങ്ങളില്‍ മതിമറക്കുന്ന മനുഷ്യനാണ്.
നിങ്ങള്‍ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി ഇനി ഉണ്ടായാലും ഇല്ലെങ്കിലും സാധാരണക്കാരന്റെ ഹൃദയത്തില്‍ ഇന്‍ക്വിലാബായ് നിങ്ങള്‍ അലയടിക്കും. നിങ്ങള്‍ മന്ത്രിയാണെങ്കിലും അല്ലെങ്കിലും ചെങ്ങന്നൂരിന്റെ എംഎല്‍എയായി ജനഹൃദയങ്ങളില്‍ ജ്വലിക്കും.
കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റഗമായ നിങ്ങള്‍ നല്ലൊരു മനുഷ്യനാണ്. മനുഷ്യ സ്നേഹിയാണ്. നല്ലൊരു കമ്യൂണിസ്റ്റാണ്. നിങ്ങളെ സ്നേഹിക്കുന്ന മനുഷ്യരുടെ മനസ്സില്‍ താങ്കള്‍ മരണമാസല്ല കൊലമാസാണ്.