സൂര്യ നായകനായ തമിഴ്ചിത്രം ജയ്ഭീമിനെതിരെയുള്ള പരാതിയില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ട് ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്രട്രേറ്റ് കോടതി. സിനിമയുടെ നിര്‍മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകന് ടി.ജെ. ജ്ഞാനവേല്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തമിഴ്നാട് പോലീസിനോട് കോടതി നിര്‍ദേശിച്ചു.
രുദ്ര വണ്ണിയാര്‍ സേന എന്ന വണ്ണിയാര്‍ സമൂഹത്തില്‍പ്പെട്ടവരുടെ സംഘടന നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവിറക്കിയിരിക്കുന്നത്, തങ്ങളുടെ സമുദായത്തെ സിനിമ മോശമായി ചിത്രീകരിച്ചു കാണിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
ചിത്രത്തിലെ ക്രൂരനായ പോലീസുകാരന് യഥാർഥത്തില്‍ വണ്ണിയാര്‍ സമുദായ അംഗമല്ല. എന്നാല്‍ അത്തരത്തില്‍ ചിത്രികരിക്കാന്‍ ശ്രമം നടന്നുവെന്നാണ് സംഘടനയുടെ ആരോപണം. സിനിമയില്‍ അഗ്നികുണ്ഡം പശ്ചാത്തലമാക്കിയ ഒരു കലണ്ടര്‍ കാണിക്കുന്നുവെന്നും അഗ്നികുണ്ഡം വണ്ണിയാര്‍ സമുദായത്തെ പ്രതിനിധീകരിക്കുന്നതാണെന്നും അവര്‍ അവകാശപ്പെടുന്നു.
ജയ്ഭീമിന്റെ റിലീസ് സമയത്ത് ചിത്രം നിരോധിക്കണമെന്നും വണ്ണിയാര്‍ സമുദായം ആവശ്യപ്പെട്ടിരുന്നു. ആക്ഷേപകരമായ രംഗങ്ങള്‍ നീക്കണം, അണിയറപ്രവര്‍ത്തകര്‍ മാപ്പ് പറയണം, അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നിങ്ങനെ ആവശ്യങ്ങള്‍ ഉന്നയിച്ച് നോട്ടീസ് അയച്ചിരുന്നു. 2021 നവംബറിലാണ് ഇവര്‍ ചിത്രത്തിനെതിരെ സംഘടന രംഗത്ത് വന്നത്.