രമേഷ് പിഷാരടി പ്രധാന വേഷത്തിലെത്തിയ നോ വേ ഔട്ടിനെക്കുറിച്ചുള്ള പിഷാരടിയുടെ മൂത്തമകളുടെ അഭിപ്രായം സോഷ്യൽ മീഡിയയിൽ വൈറലാണ്. പീലിയുടെ പ്രതികരണം ചിലർ വലിയ ചർച്ചയാക്കുന്നതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ നിഥിൻ ദേവീദാസ്.
'എനിക്ക് ഇഷ്ടപെട്ടില്ല. അച്ഛൻ തൂങ്ങി ചാകുന്ന പടമായതുകൊണ്ട് ഇഷ്ടപ്പെട്ടില്ല. തൂങ്ങി ചാകുന്ന സീൻ മാത്രമല്ല. പടം മൊത്തത്തിൽ ഇഷ്ടപ്പെട്ടില്ല.' 'ദേഷ്യംവരലും പ്ലേറ്റ് പൊട്ടിക്കലും ഒക്കെയാണ് അച്ഛൻ ചെയ്യുന്നത്. ഇത് മാത്രമല്ലേയുള്ളു. അച്ഛന്റെ പടമാണെങ്കിലും എന്തെങ്കിലും നല്ലതാക്കി കൂടായിരുന്നോ.... രക്ഷപ്പെട്ട സീൻ ഇഷ്ടപ്പെട്ടു. ബാക്കി ഒന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല.
ബാക്കിയുള്ളവർക്ക് ഇഷ്ടപ്പെടുമായിരിക്കും എനിക്ക് പക്ഷെ ഇഷ്ടപ്പെട്ടില്ല. കോമഡി പടങ്ങൾ ഇഷ്ടമാണ്. ഇതിൽ ഒരു തരി കോമഡിയില്ല. ഫുൾ സീരിയസാണ് പടം' - എന്നാണ് പീലി പറഞ്ഞത്.
പീലി സ്ക്രീനിൽ കാണുന്നത് അച്ഛനെയാണ് കഥാപാത്രത്തെ അല്ല. അച്ഛൻ ദേഷ്യപ്പെടുന്നതോ, പ്ലേയിറ്റ് എറിഞ്ഞു ഉടയ്ക്കുന്നതോ ഒന്നും അവൾ കണ്ടിട്ടില്ല. പീലിയുടെ അഭിപ്രായം ട്രോളിനായി ഉപയോഗിക്കുന്പോൾ ചെറിയ ചിത്രത്തെയും തങ്ങളുടെ അധ്വാനത്തേയും ഒന്നു പരിഗണിക്കണമെന്നാണ് നിഥിൻ ദേവീദാസ് കുറിക്കുന്നത്.
അവൾ അച്ഛൻ കുഞ്ഞാണെന്നും അതുകൊണ്ട് തനിക്ക് അങ്ങനെയെല്ലാം സംഭവിക്കുന്നത് കണ്ടുകൊണ്ടിരിക്കാൻ അവൾക്ക് ബുദ്ധിമുട്ടാണെന്നും മകളെ കുറിച്ച് പിഷാരടി പറഞ്ഞു. ആത്മഹത്യ ചെയ്യുന്ന രംഗങ്ങളുണ്ടെന്ന് അറിഞ്ഞതിനാൽ തന്റെ അമ്മയും സിനിമ കാണാൻ വന്നില്ലെന്ന് പിഷാരടി വ്യക്തമാക്കിയിരുന്നു.
പോസ്റ്റിന്റെ പൂർണരൂപം
അവൾക്കു 10 വയസ്സാണ് പ്രായം.. സ്ക്രീനിൽ കാണുന്നത് അച്ഛനെയാണ് കഥാപാത്രത്തെ അല്ല അച്ഛൻ ദേഷ്യപ്പെടുന്നതോ.. പ്ലയിറ്റ് എറിഞ്ഞു ഉടയ്ക്കുന്നതോ ഒന്നും അവൾ കണ്ടിട്ടില്ല.. കഴുത്തിൽ കുരുക്ക് മുറുകുന്നതും വേദനിക്കുന്നതും ഒന്നും അവൾക്ക് സഹിക്കില്ല.(രമേശേട്ടന്റെ വീട്ടിൽ ഒരിക്കലെങ്കിലും പോയവർക്ക് അത് മനസിലാവും )
മൈക്കും ആൾകൂട്ടവും നിരന്തരം ഒരേ ചോദ്യം ചോദിച്ചപ്പോഴും അവൾ മനസ്സിൽ തോന്നിയത് തുറന്നു പറഞ്ഞു. അതൊരു ട്രോൾ മീറ്റിരിയാലായി മാറുമ്പോൾ.... ഒരു പാട് പേർ ഒരു മികച്ച സർവയിവൽ ത്രില്ലെർ അനുഭവമായി എന്ന് പറയുന്ന ചെറിയ ചിത്രത്തെയും ഞങ്ങളുടെ അധ്വാനത്തേയും ഒന്നു പരിഗണിക്കണം ഓർക്കണം..🙏