നടൻ ശ്രീനിവാസൻ മരിച്ചുവെന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്ക് മറുപടിയുമായി നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ. മാർച്ച് മാസം അവസാനത്തോടെയാണ് ഹൃദയസംബന്ധമായ അസ്വസ്ഥതകളെ തുടർന്ന് നടൻ ശ്രീനിവാസൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച വിവരം വാർത്തയായിരുന്നു. എന്നിരുന്നാലും മരുന്നുകളോട് പ്രതികരിച്ച ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
പോസ്റ്റിന്റെ പൂർണ്ണരൂപം
മലയാള സിനിമ കണ്ട മികച്ച കലാകാരനായ ശ്രീനിവാസൻ മരിച്ചു എന്ന വ്യാജ വാർത്ത നൽകുന്നതിലൂടെ ആർക്കാണ് ഇത്ര ഹൃദയ സുഖം? ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ട് എന്നത് ശരിയാണ്. എന്നാൽ, ഇപ്പോൾ അദ്ദേഹം പൂർണ ആരോഗ്യവാനാണ്. സ്വതസിദ്ധ ശൈലിയിൽ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നുണ്ട്.ശ്രീനിയേട്ടന്റെ സുഹൃത്തും നിർമാതാവുമായ മനോജ് രാംസിങ്ങിനോട് ശ്രീനിയേട്ടൻ സംസാരിച്ചത് എത്ര ഊർജത്തോടെയും ഓജസോടെയുമാണ്.!
ശ്രീനിയേട്ടന്ന് ആദരാഞ്ജലികൾ എന്ന വ്യാജ വാർത്ത മനോജ് ചൂണ്ടിക്കാട്ടിയപ്പോൾ ആൾക്കാർ ആദരവോടെ തരുന്നതല്ലേ ഒന്നും പാഴാക്കണ്ട കിട്ടുന്നതൊക്കെ തന്നേക്ക് എന്നായിരുന്നു ശ്രീനിയേട്ടന്റെ ചിരി കലർന്ന മറുപടി. വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് ഒരു തരം മനോരോഗമാണ്.
മലയാള സിനിമ താരങ്ങൾ മരിച്ചു എന്നു പ്രചരിപ്പിക്കുമ്പോൾ കിട്ടുന്ന സുഖം എന്തെന്ന് മനസിലാകുന്നില്ല. എന്തായാലും മലയാളികളുടെ പ്രിയ ശ്രീനിയേട്ടന് എത്രയും വേഗത്തിൽ നമുക്കിടയിലേക്ക് ഓടിയെത്തും.!