ആസിഫ് അലി നായകനായ കെട്ട്യോള് ആണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് വീണ നന്ദകുമാര്‍. ഭീഷ്മപര്‍വത്തിലും വീണ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു മുംബെക്കാരിയാണ് വീണ. അമല്‍ നീരദിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്നാണ് വീണ പറയുന്നത്. ഭീഷ്മപര്വത്തെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചുമൊക്കെ ഇക്കഴിഞ്ഞ ദിവസം നല്കിയ അഭിമുഖത്തിൽ താരം മനസ് തുറന്നിരുന്നു...
മമ്മൂക്ക സെറ്റില്‍ വരുമ്പോള്‍ എല്ലാവരോടും തമാശ പറഞ്ഞു സ്നേഹത്തോടെ സംസാരിക്കും. അതുകൊണ്ട് അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ പേടിയോ അകല്‍ച്ചയോ തോന്നാറില്ല. മമ്മൂക്ക എപ്പോഴും അദ്ദേഹത്തിലെ കലാകാരനെ നന്നായി പരിപാലിച്ച് പോകുന്നത് കാണുമ്പോള്‍ അതിശയം തോന്നാറുണ്ട്.
അദ്ദേഹത്തിന്റെ എനര്‍ജിയും സിനിമയോടുള്ള മനോഭാവവും ഒക്കെ കാണുന്പോള്‍ നമ്മള് അദ്ഭുതപ്പെട്ടു പോകും. അദ്ദേഹത്തിന് മാത്രം കഴിയുന്ന ചില കാര്യങ്ങളാണ് അതെല്ലാം. അദ്ദേഹത്തിന് കലയോടുള്ള സമര്‍പ്പണ മനോഭാവമാണ് അതിനു കാരണം. അദ്ദേഹത്തെ കാണുമ്പോള്‍തന്നെ നമ്മുടെ എനര്‍ജിയും വര്‍ധിക്കും.
ചെയ്യുന്ന ജോലിയില്‍ നൂറു ശതമാനം ആത്മാര്‍ഥതയും സമര്‍പ്പണവും കാണിക്കണം എന്ന പാഠമാണ് എനിക്ക് അദ്ദേഹത്തില്‍ നിന്നു പഠിക്കാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ ആ സ്വഭാവം എന്നിലെ കലാകാരിക്ക് പ്രചോദനമായെന്നും വീണ പറഞ്ഞു.
മോഹന്‍ലാല്‍ ചിത്രമായ മരക്കാറിലും വീണ അഭിനയിച്ചിരുന്നു. ചിത്രത്തിലെ വീണയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ കമന്റുകളോടും വീണ അഭിമുഖത്തിൽ പ്രതികരിച്ചു. ഞാന്‍ ഈയിടെ കൊടുത്ത ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് ആളുകള്‍ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു.
ഞാന്‍ പറഞ്ഞത് കെട്ട്യോള് ആണെന്റെ മാലാഖ എന്ന ചിത്രത്തിന് മുന്‍പു കിട്ടിയ ഓഫര്‍ ആണ് മരക്കാറിന്റേത്. കെട്ട്യോള്‍ക്ക് ശേഷമാണ് മരക്കാര്‍ കിട്ടിയതെങ്കില് ചെയ്യുമായിരുന്നില്ല എന്നല്ല ഞാന്‍ പറഞ്ഞത്. ഓരോ കഥാപാത്രങ്ങളും എനിക്ക് പുതിയ പുതിയ പാഠങ്ങളാണ്. ഞാന്‍ സിനിമയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മരക്കാര്‍ കിട്ടിയത്. ലാലേട്ടനും പ്രിയദര്ശന് സാറും ഒന്നിക്കുന്ന സിനിമ ചെയ്യാന്‍ കഴിഞ്ഞത് വളരെ നല്ലതായിട്ടേ ഞാന്‍ കരുതിയിട്ടുള്ളൂ എന്നും വീണ വ്യക്തമാക്കി.