വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ "ദ കാഷ്മീർ ഫയൽസ്' സിനിമയെ അഭിനന്ദിച്ച് സംവിധായകനും നടനുമായി മേജർ രവി. ചിത്രം പറയുന്നത് വാസ്തവമാണെന്ന് പറഞ്ഞ മേജർ രവി മോദി സർക്കാർ കാഷ്മീരിന്റെ വികസനത്തിനായി നിവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.
എനിക്ക് രാഷ്ട്രീയം ഇല്ല. ഒരു പാർട്ടിയിലും മെന്പർഷിപ്പ് ഇല്ല. കേരളത്തിന് നല്ല കാര്യം ചെയ്യുന്ന ഏതു സംഘടന വിളിച്ചാലും അവരുടെ പരിപാടിയിൽ പങ്കെടുക്കാറുണ്ട്. അതിന് കോൺഗ്രസ് എന്നോ, ട്വിന്റി-20 എന്നോ, ജനപക്ഷമെന്നോ, ആം ആദ്മി എന്നോ നോക്കാറില്ല. ഞാൻ മോദിയെ സല്യൂട്ട് ചെയ്യും എന്നു കരുതി കേരളത്തിലെ ബിജെപി നേതാക്കന്മാർ അംഗീകരിക്കില്ല.
മുകേഷിനു വേണ്ടി പ്രസംഗിക്കാൻ പോകും. അത് കമ്യൂണിസ്റ്റായതുകൊണ്ടല്ല. ഇനി ഞാൻ ഏത് പാർട്ടിക്കാരനാണെന്ന് ചോദിക്കരുത്. വർഗവിരോധം കുട്ടികളുടെ തലയിൽ കയറ്റരുതെന്ന് മാതാപിതാക്കളോട് അപേക്ഷിക്കുകയാണ്. ഇവിടെയുള്ള രാഷ്ടീയക്കാരാണ് ഇതിനു പിന്നിൽ. സത്യം സത്യമാണെന്ന് ബോധ്യപ്പെട്ടാൽ അത് അംഗീകരിക്കണം - മേജർ രവി പറഞ്ഞു.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘ദ കാഷ്മീർ ഫയൽസ്’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. കാഷ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രം പറയുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.