ലഹരി ഉപയോഗിച്ചാണ് നടന് ഷൈന്‍ ടോം ചാക്കോ അഭിമുഖത്തില്‍ പങ്കെടുത്തതെന്ന വിധത്തിൽ പ്രചരിച്ച സംഭവത്തിന്റെ പിന്നലെ യഥാർഥ കാരണം വെളിപ്പെടുത്തി തിരക്കഥാകൃത്തും താരത്തിന്റെ സുഹൃത്തുമായ മുനീര്‍ മുഹമ്മദുണ്ണി. 'വെയില്' എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന് ഷൈന്‍ ടോം ചാക്കോ നല്കിയ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.
ലഹരി ഉപയോഗിച്ചാണ് താരം അഭിമുഖത്തില്‍ പങ്കെടുത്തതെന്ന രീതിയില്‍ നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു. എന്നാല്‍ കാലിനേറ്റ പരുക്കിന് വേദനസംഹാരി മരുന്നു കഴിച്ചതിന്റെ സെഡേഷനാണ് അഭിമുഖത്തില്‍ ഷൈന്‍ ക്ഷീണിതനായിരുന്നതിനു കാരണമെന്നാണ് മുനീര്‍ മുഹമ്മദുണ്ണി വെളിപ്പെടുത്തുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
ട്രോളുകള്‍, ഷൈനിന്റെ ഇന്റര്‍വ്യു - സത്യം എന്താണ് ? തല്ലുമാല, ഫെയര്‍ ആന്‍ഡ് ലൗലി എന്നീ സിനിമകളില്‍ ഫൈറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെ ഷൈന്‍ ടോം ചാക്കോയുടെ കാലിന് പരിക്ക് പറ്റി. ശേഷം ഡോക്ടര്‍ ഒരുമാസം ബെഡ് റെസ്റ്റ് പറയുന്നു. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ പെയിന്‍ കില്ലറുകള്‍ കഴിച്ച് സെഡേഷനില്‍ വിശ്രമിക്കുകയായിരുന്ന ഷൈന്‍ ടോമിനോട് 'വെയില്' സിനിമയ്ക്കു വേണ്ടി ഇന്റര്‍വ്യൂ കൊടുക്കാന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, അവിടെ ഒരു അഭിമുഖത്തിനു പകരം 16 അഭിമുഖങ്ങള്‍ ആണ് സംഘടിപ്പിക്കപ്പെട്ടത്. വേദനയും സെഡേഷന്‍ മൂലമുള്ള ക്ഷീണവും കാരണം പല ഇന്റര്‍വ്യുകളും കൈവിട്ട് പോവുകയായിരുന്നു. പിന്നാലെ മദ്യമോ മറ്റ് ലഹരിയോ ഉപയോഗിച്ച് അഭിമുഖത്തില്‍ പങ്കെടുത്തു എന്ന പേരില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
ഓണ്‍ലൈന്‍ സദാചാര പോലീസ് ചമയുന്ന ചിലര്‍ ഇതിനെ തെറ്റായ രീതിയില്‍ വളച്ചൊടിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഷൈന്‍ ടോമുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംഭവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയണം എന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.