മാധ്യമപ്രവർത്തകനിൽനിന്നു നേരിട്ട ദുരനുഭവം പങ്കുവച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍. അഭിമുഖം ചെയ്യാനെത്തിയ ആളിൽനിന്നു തനിക്കുണ്ടായ മോശം അനുഭവം മാനസികമായി തളർത്തി എന്നും സണ്ണി ലിയോണ്‍ പറയുന്നു.
ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തെക്കുറിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. “പോൺ ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ഭൂതകാലത്തെക്കുറിച്ച് അശ്ലീലച്ചുവയോടെ അയാൾ ചോദിച്ച കാര്യങ്ങൾ എനിക്ക് അസ്വസ്ഥതയുണ്ടാക്കി. ആ മുറിയിലുണ്ടായിരുന്ന ആരും അയാളുടെ പെരുമാറ്റത്തെ എതിർത്തില്ല.
എന്നെക്കുറിച്ചുള്ള മുൻ ധാരണയിൽ അപമാനിക്കുന്ന രീതിയിലായിരുന്നു അയാളുടെ ചോദ്യം. അഭിമുഖം നടക്കുന്ന മുറിയിൽ നിരവധി പേർ കാഴ്ചക്കാരായി ഉണ്ടായിരുന്നു. എന്നാൽ ആരും അയാളുടെ വാക്കുകളെ ചോദ്യം ചെയ്തില്ല. അത് നിർത്താൻ ആരും ആവശ്യപ്പെട്ടില്ല. ആരും എന്നെ സഹായിച്ചില്ല.
ഇത്തരം അനീതികൾ നേരിടേണ്ടിവരുമ്പോള്‍ കൂടെയുള്ളവര്‍ മൗനം പാലിക്കുന്നത് എത്ര വലിയ ആഘാതമായിരിക്കും സമ്മാനിക്കുക? എന്നെ അത് മാനസികമായി വേദനിപ്പിച്ചു. എനിക്കുണ്ടായ ഈ മോശം അനുഭവം സാരമായി ബാധിച്ചു. അതുണ്ടാക്കിയ മാനസികാഘാതത്തിൽനിന്നു പുറത്തുകടക്കാൻ എനിക്ക് കുറച്ചുനാളുകള്‍ വേണ്ടിവന്നു.''- സണ്ണി പറയുന്നു.
എന്നാൽ താന്‍ ആ അഭിമുഖത്തിൽനിന്ന് ഇറങ്ങിപ്പോയില്ലെന്നും സണ്ണി ലിയോൺ പറഞ്ഞു.