സിനിമയിൽ അഭിനയിക്കുക എന്ന മോഹവുമായി നിരവധി പേരാണ് അവസരം തേടി നടക്കുന്നത്. എന്നാൽ ചുരുക്കം പേർക്ക് മാത്രമായിരിക്കും അത്തരം അവസരം ലഭിക്കുക. അവസരം ലഭിക്കാത്തവർ എന്തുചെയ്യും. ഒരു സിനിമ സംവിധാനം ചെയ്ത് അതിൽ അഭിനയിക്കുക. സിനിമയിൽ അവസരം ചോദിച്ച് നടന്ന കാലത്തെ അനുഭവം പങ്കുവയ്ക്കുകയാണ് 'മുടി' എന്ന സിനിമയുടെ സംവിധായകൻ യാസിർ മുഹമ്മദ്.
പോസ്റ്റിന്റെ പൂർണരൂപം
മുമ്പ് സിനിമാ വാർത്തകൾ 'ഒറ്റപ്പാലത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്നു' എന്ന വാചകത്തിലാണ് അവസാനിക്കാറ്. എനിക്ക് ചെറിയ സർചായ വേഷങ്ങൾ ചെയ്യാനാണ് ആഗ്രഹം ( സർ...., ചായ!)
ഒറ്റപ്പാലത്ത് പോയി അന്വേഷിച്ചപ്പോൾ ഏറ്റവും കൂടുതൽ ഷൂട്ടിംഗ് നടക്കുന്നത് തീപ്പെട്ടി കമ്പനിയിലും വരിക്കാശ്ശേരി മനയിലുമാണെന്ന് അറിഞ്ഞു. തീപ്പെട്ടി കമ്പനിയിൽ പോയപ്പോൾ സ്ഥിരമായി അവിടെ പൂട്ടിക്കിടക്കുന്നു.
പിന്നീട് ഇടവേളകളിൽ വരിക്കാശ്ശേരി മനയിൽ സന്ദർശനം നടത്താറുള്ളപ്പോൾ ചില ഷൂട്ടിംഗ് സംഘങ്ങളോട് ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു. വിഫലം! ഒരു ദിവസം ഉച്ചക്ക് അവിടെ എത്തിയപ്പോൾ ഒരു തമിഴ് സീരിയലിന്റെ ഷൂട്ടിംഗ് ക്രൂ പല വണ്ടികളിൽ കയറി അടുത്ത സെറ്റിലേക്ക് പോകുന്നു. ഭാരതപ്പുഴയുടെ തീരത്തൊരു മേക്കരയിലാണ് ഷൂട്ടിംഗ് എന്നറിഞ്ഞു.
ആരും വണ്ടിയിൽ കയറ്റാൻ കൂട്ടാക്കിയില്ല. അവസാനത്തെ മെസ് വണ്ടി മാത്രം ബാക്കി. ഒരാളോട് ഭവ്യതയോടെ കാര്യങ്ങൾ പറഞ്ഞപ്പോൾ അലിവ് തോന്നി പുറകിൽ ഇരുന്നോളാൻ പറഞ്ഞു. വലിയ ചോറ്റുപാത്രങ്ങൾ, സാമ്പാർ കലം, പാത്രങ്ങൾ, ജെഗ്ഗ്, ഗ്ലാസുകൾ ഇവക്കിടയിൽ മറ്റൊരു വസ്തുവായി ഞാനും ഇരുന്നു സ്വപ്നം കണ്ടു.
അങ്ങനെ ഒരിക്കൽ വരിക്കാശ്ശേരി മനയിൽ പോയി ഒരു ജൂനിയർ ആർടിസ്റ്റ് കോഡിനേറ്ററെ പരിചയപ്പെട്ട് പത്ത് ദിവസം അവിടെ ഷൂട്ടിംഗിന് നിക്കാനുള്ള അനുമതി വാങ്ങി. പല സീനിലും കൂട്ടങ്ങളിലൊരാളായി നിന്നു. പക്ഷെ ആദ്യത്തെ നാലുവരികൾ എക്സ്പ്രെഷൻ കൂടുതലുള്ളവർക്ക് സംവരണം ചെയ്യപ്പെട്ടതായിരുന്നു.
മൂന്ന് നാല് ദിവസത്തിന് ശേഷം, സിനിമയിലെ പ്രധാനപ്പെട്ട ഭാഗം ചിത്രീകരിക്കുന്നു. ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ മനയിൽ പരിശോധിക്കുന്ന സീനിൽ നാലാമത്തെ വരിയിലേക്ക് സ്ഥാനം കിട്ടി. ആക്ഷൻ പറയുമ്പോൾ കാമറക്ക് ഫേവർ ചെയ്ത് എല്ലാവരും എക്സ്പ്രെഷനിട്ട് ഓടണം. ഞാനും ഓടി. ഓട്ടത്തിനിടയിൽ എക്സ്പ്രഷന്റെ കാര്യം വിട്ടു.
സിനിമയിറങ്ങിയതും കോഴിക്കോട് രാധയിലേക്ക് പാഞ്ഞു. ഏറ്റവും പുറകിലാണ് സീറ്റ് കിട്ടിയത്. രാധയിൽ പോയവർക്കറിയാം, പുറകിൽ രണ്ട് വലിയ തൂണുകളുണ്ട്. തൂണിന്റെ മറവിലായിരുന്നു ഞാൻ. സിനിമ തുടക്കം മുതൽ അവസാനം വരെ കണ്ടിട്ടും, എടുത്ത സീനുകൾ വന്നിട്ടും അതിൽ എന്നെ കാണാൻ പറ്റുന്നില്ല.
തൂണിന്റെ മറവിലായത് കൊണ്ടായിരിക്കും എന്ന് കരുതി ഷോ കഴിഞ്ഞ് ഒരു ടിക്കറ്റ് കൂടിയെടുത്ത് തൂണില്ലാത്ത സ്ഥലത്ത് പോയിരുന്നു. അപ്പോഴും എന്നെ കാണാൻ കഴിയുന്നില്ല എന്ന് മനസിലാക്കി തിരിച്ച് മിഠായിത്തെരുവിലൂടെ രാത്രി ഒറ്റക്ക് നടന്നു. ഓരോ ചുവടുകൾ മുന്നോട്ട് വെക്കുമ്പോഴും ഓരോ പ്രതിജ്ഞകൾ എടുത്ത് കൊണ്ടിരുന്നു. അതിലാരു പ്രതിജ്ഞയാണ് ഇപ്പോൾ നീ സ്ട്രീമിൽ ഓടിക്കൊണ്ടിരിക്കുന്ന ഞാൻ ആദ്യമായി സംവിധാനം ചെയ്ത "മുടി''.
ഒരു സിനിമ സംവിധാനം ചെയ്താൽ എനിക്ക് ആരോടും ചോദിക്കാതെ അതിൽ അഭിനയിക്കാലോ എന്ന് കരുതി. മുടിയിൽ ഒരു പാസിംഗ് ഷോട്ടിൽ ഞാനുമുണ്ട് ☺️✌🏾