സൗരമയൂഖം സ്വര്‍ണം പൂശിയ സ്വരമണ്ഡലമായ ഭൂമിയില്‍ സ്മൃതിമണ്ഡപമാം ജീവിതമെന്നും മായാജാലം മാത്രമെന്ന് ഓര്‍മപ്പെടുത്തിയ മഹാപ്രതിഭ. മലകളും പുഴകളും മണിപ്രവാളങ്ങളും മനസിനെ രസിപ്പിക്കുന്ന മലയാളത്തിന്റെ തിരുമുന്പിലുണരുന്ന ഹൃദയവുമായ് വന്ന മലയാളി പാട്ടെഴുത്തുകാരന്...
ശ്രുതിയിൽ നിന്നുയരുന്ന നാദശലഭങ്ങളെ മനസിന്റെ ഉപവനത്തില്‍ പറന്നുവരാന്‍ ക്ഷണിച്ച, മണലിന്റെ മാറില്‍ തളര്‍ന്നു മയങ്ങുന്ന നഖചിത്ര തടത്തിലെ ലിപികള്‍ ഏതോ നവരത്ന ദ്വീപിലെ നിധികളാണെന്ന് വിശേഷിപ്പിച്ച, സര്‍ഗധനനായ കവി... ഓരോ ചിറകിന്മേലും ഒരു പൂക്കാലം വിരിയുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു...
വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ മീനോ ഇളംമാനോ ഓലഞ്ഞാലിക്കുരുവിയോ കൂടുകൂട്ടും പുളകമോ പീലി വീശിയാടും മാമയിലോ എന്നും കണ്ണാടി പുഴയിലു വിരിയണ കുളിരല പോലെ പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തുവെന്നും മധുവൂറും നിന്റെ ചൊടികളില്‍ ഒരു ചുംബനം തളിരിട്ടു നില്ക്കുമീ രാവില്‍ കൊഴിയുന്ന മയില്പ്പീലിക്കതിർമാല പോലെന്‍ സിരകളിലെന്നും ചലനമെന്നുമൊക്കെയുള്ള പ്രണയാനുഭവങ്ങളുടെ വിവിധ ഭാവങ്ങള്‍ അദ്ദേഹം പകര്‍ന്നു...
ഉടലുമുയിരും ഒൻപതു മാസം ഭജനമിരുന്ന പൊന്നമ്പലമാണ് അമ്മയെന്ന് ലളിതസുന്ദരമായും അതിലേറെ ഇഷ്ടംചേര്ത്തും അദ്ദേഹം എഴുതി... ഉള്ള് തൊടുന്ന ഭാവനകളുടെയും അതിനനുയോജ്യമായ അക്ഷരക്കൂട്ടുകളുടെയും നിറച്ചാര്‍ത്ത് മലയാളിക്ക് എക്കാലവും സമ്മാനിച്ചിട്ടുള്ള ബിച്ചു തിരുമല ഓര്‍മ്മയാകുന്പോള്‍, ആ തൂലികത്തുന്പ് മലയാളത്തിന് സമര്‍പ്പിച്ച ഗാനങ്ങള്‍ അദ്ദേഹത്തിന്റെ നിത്യസ്മാരകങ്ങളായി നിലനില്ക്കും.
ആയുസിന്റെ പുസ്തകത്തില്‍ എട്ടു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ ബിച്ചു തിരുമല എന്ന ബി. ശിവശങ്കരന്‍നായര്‍ മലയാള ചലച്ചിത്രഗാനശാഖയ്ക്ക് അമൂല്യമായ സംഭാവനകള്‍ നല്കിയെന്നതില് സംശയമില്ല. അരനൂറ്റാണ്ടോളം കാലത്തെ എഴുത്തുജീവിതത്തിനിടയില്‍ അദ്ദേഹം രചിച്ച അനേകം ഗാനങ്ങള്‍ ഇന്നും മലയാളികളുടെ ഹൃദയ മണിമണ്ഡപങ്ങളില് തളിരിട്ടു നില്ക്കുന്നു.
ഭാഷയുടെ അഴകും ലളിതപ്രയോഗശൈലിയും സന്ദര്‍ഭത്തിനനുസരിച്ചുള്ള വരികളുടെ ഒത്തിണക്കവും കൈമുതലായിരുന്ന ബിച്ചു വൈവിധ്യമാര്‍ന്ന ഗാനങ്ങളിലൂടെ കിനാവിന്റെ മായാലോകം ഒരുക്കി. ഈണത്തിനനുസരിച്ച് ഈരടികള്‍ രചിക്കാനുള്ള സവിശേഷ വൈഭവം ബിച്ചുവിന് അനുഗ്രഹ വരദാനമായിരുന്നു. ഉള്ളിലെ താളബോധമാകാം സ്വപ്നക്കൂട്ടില്‍ നിറമേഴും ചാലിക്കാന്‍ അദ്ദേഹത്തിന് തുണയായിരുന്നത്.
സംഗീതത്തിലെ മഹാരഥന്മാരോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. ഇളയരാജ, ജി ദേവരാജൻ, ശ്യാം, ജയവിജയ, ജോൺസൺ, രവീന്ദ്രൻ, എം ജി രാധാകൃഷ്ണൻ, ഔസേപ്പച്ചൻ, ജെറി അമൽദേവ് എന്നിങ്ങനെ യുവതലമുറയിലെ രാജ്യത്തിന്റെ തന്നെ അഭിമാനമായ എ.ആര് റഹ്മാന് വരെ നിര നീളുന്നു. നാടന്ശൈലികളില് മൗലികമായ സ്വാധീനം പുലര്‍ത്തിയ രചനകളും മലയാളം ഏറ്റുപാടി.
കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടാണ് ഗാനരചന എന്നതും ബിച്ചുവിനെ വിവിധ തലമുറകള്‍ക്ക് പ്രിയംകരനാക്കി. ഗാനരംഗമേതായാലും ഈണം എത്ര സങ്കീര്‍ണമായാലും ബിച്ചുവിന്റെ രചനാവൈഭവം വെല്ലുവിളികളെ അതിജീവിച്ചു.
രാകേന്ദുകിരണങ്ങൾ, വാകപ്പൂമരം ചൂടും, വെള്ളിച്ചില്ലും വിതറി, മൈനാകം മണ്ണില്‍, ആലിപ്പഴം, പൂങ്കാറ്റിനോടും കിളികളോടും, ഓലത്തുമ്പത്തിരുന്നൂയലാടും, പാൽനിലാവിനും, മൗനം പോലും മധുരം, പാതിരാവായി നേരം, ഉന്നം മറന്നു തെന്നിപ്പറന്ന എന്നിങ്ങനെ ആസ്വാദകര്‍ക്ക് ബിച്ചു ഒരുക്കിയ ഗാനാഞ്ജലി അവിസ്മരണീയം...
വസന്തഗീതങ്ങള്‍ ആല്‍ബത്തിലെ ആഭോഗി രാഗത്തിലെ മാമാങ്കം പലകുറി കൊണ്ടാടി, പന്തുവരാളിയിലെ അരയന്നമേ ആരോമലേ, ധര്മ്മവതിയിലെ കാലം ഒരു പുലര്‍കാലം, ഹരികാംബോജിയും വലചിയും ഉള്‍പ്പെട്ട കിളിമകളെ വാ ശാരികേ മുതലായ ഗാനങ്ങളും മലയാളിക്ക് ഇന്നും ഈണവും ഈരടിയും ഒരുപോലെ ഹൃദയാഭിമുഖ്യമുള്ളവയായി തുടരുന്നു.
ഗിരീഷ് പരുത്തിമഠം