ക്രിമിനലുകളെ വോട്ട് നൽകി വിജയിപ്പിക്കുന്ന നാട്ടിൽ ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അദ്ഭുതമുള്ളുവെന്ന് നടൻ ജോയ് മാത്യു. കാലത്തിന് നിരക്കുന്നതാവണം സമരങ്ങളും പ്രക്ഷോഭങ്ങളും. ആളുകളുടെ വഴി തടഞ്ഞുള്ള സമരങ്ങൾക്ക് ബലിയാടാകുന്ന ആർക്കും ഉണ്ടാവുന്ന ധാർമ്മിക രോഷമാണ് ജോജു ജോർജ് പ്രകടിപ്പിച്ചതെന്നും ജോയ് മാത്യു പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം,
ദണ്ഡിയാത്രികരും ജോജു ജോർജും
കാലത്തിനനുസരിച്ചു ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയാത്തത്ര ഷണ്ഡത്വം ബാധിച്ചവരാണ് നമുക്ക് കിട്ടിയ രാഷ്ട്രീയക്കാർ എന്നത് നമ്മുടെ യോഗം. എന്നോ കാലഹരണപ്പെട്ട സമരമുറകളാണ് തലച്ചോറിനു എണ്ണയിടാത്ത ഇവരുടെ തുരുമ്പെടുത്ത ആയുധങ്ങൾ. വഴി തടയൽ, റോഡ് ഉപരോധിക്കൽ, ഹർത്താൽ ഉണ്ടാക്കൽ, അതിന്റെ പേരിൽ കൊള്ള, കൊല അക്രമം തീവെപ്പ് ....ഇതൊക്കെയാണ് നിറയെ അണികളുള്ള പാർട്ടികൾ മുതൽ ഞാഞ്ഞൂൽ പാർട്ടികൾ വരെ കാട്ടിക്കൂട്ടുന്നത്.
ഒന്ന് ശ്രദ്ധിച്ചു നോക്കൂ വിവരവും വിദ്യാഭ്യാസവുമുള്ളവർ ഇത്തരം ആൾക്കൂട്ടങ്ങളിൽ അധികം ഉണ്ടാവാറില്ല. lumpen എന്ന വാക്കിന്റെ അർഥം ഞാനായിട്ട് ഇവിടെ പറയുന്നുമില്ല. മനുഷ്യജീവനോ , സമയത്തിനോ യാതൊരു വിലയും കൽപ്പിക്കാത്ത ഇജ്ജാതി ആൾക്കൂട്ടങ്ങൾ എല്ലാ പാർട്ടികളിലും ഉണ്ട്. ഇവർക്കെല്ലാം ഒറ്റ മുഖമേയുള്ളു, മദം പൊട്ടിയ ആനയുടെയോ മുക്രയിടുന്ന കാട്ടുപോത്തിന്റെയോ മുഖം !
ക്രിമിനലുകളെ വോട്ട് നൽകി വിജയിപ്പിക്കുന്ന നാട്ടിൽ ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. മനുഷ്യാവകാശ കമ്മീഷനോ ഹൈക്കോടതിയോ ഇടപെട്ടിട്ട് വേണം ഇതിനു പരിഹാരം കാണാൻ. ഭരിക്കുന്നവർക്കോ പ്രതിപക്ഷത്തിനോ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ല; ചെയ്യുകയുമില്ല. നാട്ടുഭാഷയിൽ പറഞ്ഞാൽ "ഒക്കെ കണക്കന്നെ "എന്ന് സാരം .
സമരങ്ങളും പ്രക്ഷോഭങ്ങളും വേണ്ട എന്നല്ല ,അത് കാലത്തിന് നിരക്കുന്നതാവണം. ഇന്നും ഉപ്പുകുറുക്കാൻ ദണ്ഡിയാത്ര നടത്തണം എന്ന് പറയുന്ന പോലുള്ള ഭോഷ്കാണ് വഴിതടയലും ഹർത്താലുമെന്ന് നിരവധി പ്രാവശ്യം ആവർത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. ഇജ്ജാതി സമരങ്ങൾക്ക് ബലിയാടാകുന്ന ആർക്കും ഉണ്ടാവുന്ന ധാർമ്മിക രോഷമാണ് ജോജു ജോർജ് പ്രകടിപ്പിച്ചത്.
പക്ഷേ ആൾക്കൂട്ട മന:ശാസ്ത്രം മനസ്സിലാക്കാതെ പ്രതികരിക്കാതിരിക്കുവാനുള്ള വിവേകം നമുക്കുണ്ടാവണം, ഇല്ലെങ്കിൽ ഈ മുഖമില്ലാത്ത ആൾക്കൂട്ടം പ്രതികരിക്കുന്നവരെ കത്തിച്ചുകളയാൻ വരെ മടിക്കില്ല.