മുല്ലപ്പെരിയാർ ഡാം പൊളിച്ചുപണിയണമെന്ന നടൻ പൃഥ്വിരാജിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. തേനി കളക്ടറേറ്റിന് മുന്നില്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചു. അഖിലേന്ത്യ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകരാണ് കോലം കത്തിച്ചത്.
സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് തെറ്റിദ്ധാരണജനകമായ പ്രസ്താവനയാണ് പൃഥ്വിരാജ് നടത്തിയതെന്നും താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഇവർ പരാതി നല്കി. പൃഥ്വിരാജ് ഉൾപ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയിൽ അഭിയിപ്പിക്കരുതെന്ന് തമിഴക വാഴ്വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്മുരുകന് പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ട് ഡീക്കമ്മീഷൻ ചെയ്യണമെന്ന ആവശ്യവുമായി പൃഥ്വിരാജ് ഉൾപ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നടന്മാരായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ശക്തമായ ഭാഷയിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
"വസ്തുതകളും കണ്ടെത്തലുകളും എന്തായിരുന്നാലും, 125 വർഷം പഴക്കമുള്ള അണക്കെട്ട് ഒരു പ്രവർത്തന ഘടനയായി നിലനിൽക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ ഇല്ല! രാഷ്ട്രീയവും സാമ്പത്തികവുമായ വ്യത്യാസങ്ങൾ മാറ്റിവെച്ച്, ശരിയായ കാര്യം ചെയ്യുന്ന സമയമാണിത്. നമുക്ക് സിസ്റ്റത്തെ മാത്രമേ വിശ്വസിക്കാൻ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാർത്ഥിക്കാം!" എന്നായിരുന്നു പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.