മമ്മൂട്ടിയുടെ അസാധ്യ അഭിനയ മികവും, ശബ്ദവും, നായകനോളം അലെങ്കിൽ അതിനും മുകളിൽ നിൽക്കുന്ന വില്ലനും എല്ലാം കൊണ്ട് മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകളുടെ പട്ടികയിലുള്ള സിനിമയാണ് ധ്രുവം. മമ്മൂട്ടിയും ജയറാമും സുരേഷ് ഗോപിയും പ്രഭാകറും ഒപ്പം വിക്രമും ചേർന്നൊരുക്കിയ മലയാളത്തിലെ ഒരു സൂപ്പർ ആക്ഷൻ മൂവിയാണ് ധ്രുവം.
ജോഷിയാണ് ധ്രുവം സംവിധാനം ചെയ്തത്. എസ്.എൻ. സ്വാമിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. എ.കെ സാജന്റേതായിരുന്നു കഥ. മമ്മൂട്ടി ചിത്രങ്ങളിലെ ഏറ്റവും വലിയ ഹിറ്റായിരുന്ന ധ്രുവത്തിനെ കുറിച്ചുള്ള അറിയാക്കഥകൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ചിത്രത്തിനായി കഥയെഴുതിയ എ.കെ സാജൻ. ആദ്യം ധ്രുവത്തിന്റെ കഥ മോഹൻലാലിനോടാണ് പറഞ്ഞതെന്നാണ് എ.കെ സാജൻ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
ധ്രുവത്തിന്റെ കഥ മോഹൻലാലിനോടാണ് ആദ്യം പറഞ്ഞത്. അന്ന് ആ കഥ അദ്ദേഹത്തോട് പറയുമ്പോൾ നരസിംഹ മന്നാടിയാർ എന്ന കഥാപാത്രത്തിന് വലിയ റോൾ ഉണ്ടായിരുന്നില്ല. വളരെ ചെറിയ കഥാപാത്രം മാത്രമായി ഒതുക്കിയിരുന്നു. ചിത്രത്തിലെ നായക കഥാപാത്രം എന്നത് ഒരു ആരാച്ചാരുടെ കഥാപാത്രമായിരുന്നു.
ആരാച്ചാര്‍ കഥാപാത്രം ആദ്യം മുരളിയെ വെച്ച് ആലോചിച്ചെങ്കിലും പിന്നീട് ഈ കഥ ആദ്യമായി പറയാൻ മോഹന്‍ലാലിനെ സമീപിക്കുകയായിരുന്നു. ഊട്ടിയില്‍ കിലുക്കത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് മോഹന്‍ലാല്‍ കഥ കേള്‍ക്കുന്നത്. പക്ഷെ അന്ന് ഈ കഥ ഒട്ടും വാണിജ്യ സിനിമയ്ക്ക് ചേരാത്ത തരത്തിലുള്ള ഒന്നായിരുന്നു. അതുകൊണ്ട് തന്നെ ഒരു വാണിജ്യ ചിത്രം ഒരുക്കാന്‍ ആഗ്രഹിച്ച കമലും നിര്‍മാതാവും ഈ കഥ തെരഞ്ഞെടുക്കാൻ തയാറായില്ല.
പിന്നീട് കുറച്ചുനാള്‍ കഴിഞ്ഞാണ് ഈ കഥ എസ്.എൻ സ്വാമിയോട് പറയുന്നത്. അന്ന് ജോഷിക്ക് വേണ്ടി ഒരു മമ്മൂട്ടി ചിത്രം എഴുതാനുള്ള തയാറെടുപ്പിലാണ് സ്വാമി. ഈ കഥ കേട്ട ജോഷി പറഞ്ഞത് ഇതില്‍ ഒരു നായകന് മിസിംഗ് ആണെന്നും മമ്മൂട്ടിയെ ആരാച്ചാരൊന്നും ആക്കാന്‍ പറ്റില്ല എന്നുമാണ്. മമ്മൂട്ടി വരുമ്പോള്‍ ഹീറോയിസം കൊണ്ടുവരണമെന്നും ജോഷി പറഞ്ഞു. അങ്ങനെയാണ് നരസിംഹ മന്നാഡിയാര്‍ എന്ന കഥാപാത്രത്തെ ഞാനും സ്വാമിയും ചേർന്ന് വികസിപ്പിച്ച് ഇന്ന് കാണുന്നപോലെ ആക്കിമാറ്റിയത്- എ.കെ സാജൻ പറയുന്നു.