മമ്മൂട്ടിയുടെ പേരും പറഞ്ഞ് പട്ടാള ഉദ്യോഗസ്ഥരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങിയ സംഭവം വെളിപ്പെടുത്തി നടൻ മുകേഷ്. ‘മുകേഷ് സ്പീക്കിങ്’ എന്ന തന്റെ പുതിയ യുട്യൂബ് ചാനലിലെ ‘മമ്മൂക്ക മാപ്പ്’ എന്ന് പേരിട്ട വീഡിയോയിലൂടെയായിരുന്നു തുറന്നുപറച്ചിൽ.
സൈന്യത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് സംഭവം. രാജ്യത്തിന്റെ വിവിധ പട്ടാള ക്യാംപുകളിലാണ് ഷൂട്ടിങ്. അങ്ങനെ ഒരു പട്ടാള ക്യാംപിലെത്തി. അവിടുത്തെ ഉയർന്ന ഉദ്യോഗസ്ഥൻ മലയാളി ആയിരുന്നു. മമ്മൂട്ടിയുടെ ആരാധകനായിരുന്നു അദ്ദേഹം.
ആ ഉദ്യോഗസ്ഥന് തന്റെ ജൂനിയര്‍ ഉദ്യോഗസ്ഥനെ ഞങ്ങള്‍ക്ക് എല്ലാ സഹായങ്ങളും ചെയ്യണമെന്ന് പറഞ്ഞ് നിര്‍ത്തി. അദ്ദേഹവും ഒരു മലയാളിയായിരുന്നു. അങ്ങനെ പോകുമ്പോഴാണ് പട്ടാള ക്യാന്റനിൽ സാധനങ്ങൾക്ക് വളരെ വിലക്കുറവാണെന്ന് അറിയുന്നത്. ഒരുദിവസം ഞങ്ങളുടെ ഒപ്പമുള്ള നടന്റെ പിറന്നാൾ വന്നു.
പാർട്ടിക്കായി കുപ്പി കിട്ടിയാൽ കൊള്ളാമെന്ന് അവർ എന്നോടു പറഞ്ഞു. ഈ ഉദ്യോഗസ്ഥനോട് മദ്യം വാങ്ങിക്കുന്ന കാര്യം പറഞ്ഞു. കേട്ടപ്പോൾ തന്നെ അദ്ദേഹം ആവേശത്തോടെ ഞങ്ങൾക്ക് കുപ്പി എത്തിച്ചു. 300 രൂപ അന്ന് പുറത്തുവിലയുള്ള സാധനം അവിടെ 100 രൂപയ്ക്ക് കിട്ടും.
പിറ്റേ ദിവസം എല്ലാവരിലും ഇത് ചര്‍ച്ചയായി. വീണ്ടും കുപ്പിവേണമെന്ന ആവശ്യവുമായി ഓഫീസറെ സമീപിച്ചു. ഒരു ചെറിയ കാര്യമുണ്ട്. ബര്‍ത്ത് ഡെ സെലിബ്രേഷനില്‍ മമ്മൂക്കയും വന്നിരുന്നു. പുള്ളി കഴിക്കാത്തതാണ്. വളരെ അപൂര്‍വമായെ കഴിക്കാറുള്ളു. ഞങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു സിപ് കഴിച്ചു,. അദ്ദേഹം പറഞ്ഞു കൊള്ളാവല്ലോന്ന്. ഒരു ബോട്ടില്‍ കിട്ടുമോയെന്ന്.’
ഇതുകേട്ടതും ജൂനിയര്‍ ഓഫിസര്‍ പറഞ്ഞു, ‘രണ്ട് ബോട്ടില്‍ തരാം എന്റെ കെയര്‍ ഓഫില്‍ തന്നെ, പൈസ വേണ്ട എന്ന്’. പൈസ വേണം എന്ന് പറഞ്ഞ് 200 രൂപ കൊടുത്ത് 2 കുപ്പി വാങ്ങി. എന്നും വന്ന് അദ്ദേഹം മമ്മൂട്ടിയോട് ചോദിക്കും. ഏങ്ങനെ ഉണ്ടായിരുന്നു സർ ഇന്നലെ എന്ന്. സിനിമാ ഷൂട്ടിങിനെ പറ്റിയാണ് കരുതി മമ്മൂട്ടി ഗംഭീരമായിരുന്നു എന്ന് മറുപടിയും കൊടുക്കും.
ഒടുവിൽ ഷൂട്ടിങ് തീരുന്ന ദിനം ഓഫിസര്‍ മമ്മൂക്കയോട് വന്നു പറഞ്ഞു, ‘കാറിനകത്ത് കുറച്ച് കേറ്റി വയ്ക്കട്ടെ’ എന്ന്. മമ്മൂക്ക ചോദിച്ചു ‘എന്ത്’, ‘അല്ല കാന്റീനില്‍ നല്ല ഇനം വന്നിട്ടുണ്ട്’ ഓഫീസർ പറഞ്ഞു.
വേണ്ട കാറിനകത്ത് ഒന്നും കേറ്റി വയ്ക്കണ്ടെന്ന് മമ്മൂക്ക പറഞ്ഞു. മമ്മൂക്ക അന്ന് തന്നോട് ആദ്യമായി ചോദിച്ചു, ‘അദ്ദേഹം എന്താണ് പറഞ്ഞതെന്ന്’. ഞാന്‍ പറഞ്ഞു, ആത്മാര്‍ത്ഥ കൂടി പോയതാണ് ജ്യൂസ് അടിക്കുന്ന രണ്ടു മിക്സി കാറില്‍ കയറ്റി വയ്ക്കട്ടെ എന്നാണ് ചോദിച്ചത്.
ഞാന്‍ പറഞ്ഞു, മമ്മൂക്കയുടെ വീട്ടില്‍ 200 മിക്സി ഉണ്ടെന്ന്. മമ്മൂക്ക പറഞ്ഞു 200 ഉണ്ടെന്ന് പറയണ്ടായിരുന്നെന്ന്. ഞാന്‍ പറഞ്ഞു നൂറ് എന്ന് പറഞ്ഞിരുന്നേല്‍ പുള്ളി മിക്സി കാറില്‍ വച്ചേനെ എന്ന്. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് ഇപ്പോള്‍ ഈ കഥ കേള്‍ക്കുമ്പോഴാകും അദ്ദേഹത്തിന്റെ പേരില്‍ ഞങ്ങള്‍ കുപ്പികള്‍ വാങ്ങിയത് അറിയുക. സിനിമയാണ് അദ്ദേഹത്തിനെല്ലാം. മമ്മൂക്ക മാപ്പ്.