വീഡിയോ കോൾ വിളിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവത്തിൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പ് നൽകി നടൻ അനീഷ് രവി. തന്റെ സഹപ്രവർത്തകന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഫേസ്ബുക്ക് ലൈവിലെത്തിയാണ് താരം ഇക്കാര്യം പറഞ്ഞത്. ഫോണിൽ സേവ് ചെയ്യാത്ത ഒരു നമ്പറിൽ നിന്നാണ് ആർട് ഡയറക്ടർ കൂടിയായ അനിലിന് വിഡിയോ കോൾ വരുന്നത്.
കോൾ എടുത്തപ്പോൾ ഒരു പെൺകുട്ടി സംസാരിക്കുന്നു. പിന്നീട് അവർ സ്വയം വസ്ത്രം മാറ്റുകയാണ്. ഉടൻ കോൾ കട്ട് ചെയ്തെങ്കിലും പിന്നീട് ഇതിന്റെ സ്ക്രീൻ റെക്കോർഡും മറ്റ് വീഡിയോകളും എഡിറ്റ് ചെയ്ത് കയറ്റിയ ശേഷം ഒരു വീഡിയോ അയച്ചുതരികയായിരുന്നു. പിന്നാലെ സിബിഐ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ഒരാൾ ഹിന്ദിയിൽ സംസാരിച്ചു. പിന്നാലെ യുട്യൂബിൽ നിന്നാണെന്ന് പറഞ്ഞ് വിളിച്ചു.
11,500 രൂപ കൊടുത്തില്ലെങ്കിൽ ഇത് യൂട്യൂബിൽ അപ്ലോഡ് ചെയ്യും എന്നാണ് ഭീഷണി. ഇത്തരം ഭീഷണിക്ക് ഇരയായ ഒട്ടേറെ പേർ സിനിമാമേഖലയിൽ തന്നെയുണ്ടെന്ന് താരം വ്യക്തമാക്കുന്നു. ഏതാനും ദിവസം മുന്പ് ഒരാൾ 2000 രൂപ കൊടുത്ത സംഭവം ഉണ്ടായിട്ടുണ്ട്.
കുട്ടികൾ അടക്കം ഇത്തരം കെണിയിൽ പെടാനുള്ള സാധ്യതയുണ്ട്. ദയവായി അറിയാത്ത നമ്പറുകളിൽനിന്നും വരുന്ന വീഡിയോ കോൾ എടുക്കരുതെന്ന് അഭ്യർഥിച്ച് കൊണ്ടാണ് അനീഷ് രവി വീഡിയോ അവസാനിപ്പിക്കുന്നത്. ഫേസ്ബുക്ക് ലൈവ് ചെയ്യുന്നതിനിടെ സിബിഐ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ആൾ വിളിക്കുന്നതും അനീഷ് രവി കാണിക്കുന്നുണ്ട്.