സിഐഡി മൂസ എന്ന സിനിമയില്‍ വില്ലന്‍ വേഷത്തില്‍ എത്തിയ നടനാണ് സുധീര്‍. സുധീറിനു പുറമേ ശരത് സക്സേന, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയ താരങ്ങളും വില്ലന്മാരായി എത്തി. സിഐഡി മൂസയില്‍ സുധീര്‍ ചെയ്ത കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തില്‍ അവസരം ലഭിച്ചത് എങ്ങനെയെന്നു പറയുകയാണ് സുധീര്‍. ഒരഭിമുഖത്തിലാണ് നടന് മനസുതുറന്നത്. സിനിമയില്‍ അഭിനയിക്കാനുളള മോഹം ചെറുപ്പംമുതലേ ഉണ്ടായിരുന്നു.
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അഭിനയിക്കാനുളള മോഹവുമായി നാടുവിട്ടുപോയിരുന്നു. തിരിച്ചു വന്ന് അച്ഛന്റെ കൈയില്‍ നിന്ന് നല്ല തല്ല് കിട്ടിയപ്പോള്‍ സിനിമ എന്ന സ്വപ്നം വിട്ടു. വലുതായപ്പോള്‍ കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങളും ചില കടമകളും കാരണം ഗള്‍ഫിലേക്കു പോകേണ്ടി വന്നു. അങ്ങനെ സിനിമ എന്ന സ്വപ്നം വീണ്ടും മാറ്റിവച്ചു.
വിവാഹശേഷം വീണ്ടും അഭിനയമോഹം വിടാതെ പിന്തുടരാന് തുടങ്ങി. തുടര്‍ന്ന് ചില സീരിയലുകളില്‍ അഭിനയിച്ചിരുന്നു. അങ്ങനെ ഒരിക്കല്‍ സിനിമ കാണാന്‍ തിയറ്ററില്‍ പോയപ്പോഴാണ് സീരിയല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ റോയിച്ചന് കണിയാമരം തിരക്കഥാകൃത്ത് ഉദയകൃഷ്ണയെ പരിചയപ്പെടുത്തിയത്. നടനാവാന്‍ ആഗ്രഹിക്കുന്ന ആളാണ്. നല്ല ഗ്ലാമറൊക്കെ ഉണ്ട്. നിങ്ങളുടെ പടത്തില്‍ എന്തെങ്കിലും വേഷം ഉണ്ടെങ്കില്‍ കൊടുക്കെന്ന് റോയിച്ചന് ഉദയകൃഷ്ണയോട് പറഞ്ഞു.
അങ്ങനെ ഉദയകൃഷ്ണ എന്നോട് അടുത്ത ദിവസം ലൊക്കേഷനില്‍ വരാന്‍ പറഞ്ഞു. അവിടെ ഡയറക്ടറും എല്ലാവരും ഉണ്ടാവുമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ റെഡിയായി രാവിലെ തന്നെ അവിടെ ചെന്നു. അന്ന് മുടിയൊക്കെ വളര്‍ത്തി വേറൊരു സ്റ്റൈലില്‍ ആയിരുന്നു, സുധീര്‍ പറയുന്നു.
എന്നെ കണ്ടപ്പോൾ കാരക്ടറിന് കുറച്ചുകൂടിയൊക്കെ ഗാംഭീര്യമാവാം, ഒരു ക്രൂരനാണെന്ന് തോന്നിക്കണം എന്ന് സംവിധായകൻ ജോണിച്ചേട്ടൻ പറഞ്ഞു. പിന്നാലെ ദിലീപേട്ടനാണ് പറഞ്ഞത്; അയാൾ ശരിയാവും. ആ മുടിയൊക്കെ ഒന്ന് ട്രിമ്മ് ചെയ്യുകയോ മൊട്ടയടിക്കുകയോ ചെയ്താല്‍ നമുക്ക് നോക്കാം എന്ന്. ഞാനത് കേട്ടതും ഉടനെ പോയി അടുത്തുളള ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് തല മൊട്ടയടിച്ച്, പത്ത് മിനിറ്റിനുളളില്‍ തിരിച്ചെത്തി.
അപ്പോള്‍തന്നെ ലുക്ക് മാറി സിഐഡി മൂസയിലെ ലുക്കായി മാറി. എന്നിട്ടും ആരും ഒന്നും പറയുന്നില്ല. ആ വിളിക്കാം കേട്ടോ എന്നു മാത്രം പറഞ്ഞു. അങ്ങനെ പിറ്റേദിവസം രാവിലെ അവർ ഷൂട്ട് തുടങ്ങി. ഞാന്‍ ലൊക്കേഷനില്‍ ചെന്ന് നിന്നു. ഞാന്‍ ഇങ്ങനെ നോക്കിനില്‍ക്കുകയാണ്. അങ്ങനെ രണ്ടു ദിവസമായി.
ഞാന്‍ മുടിയൊക്കെ കളഞ്ഞ് അവിടെത്തന്നെ നില്ക്കുന്നതുകൊണ്ട് അവര്‍ക്ക് മറ്റൊരാളെ വിളിക്കാനും കഴിയുന്നില്ല. അങ്ങനെ ഒടുവില്‍ ഇയാള്‍ക്ക തന്നെ കൊടുത്തേക്കാം എന്ന് പറഞ്ഞാണ് ആ പടത്തില്‍ അവസരം ലഭിച്ചത്- സുധീർ അഭിമുഖത്തിൽ പറഞ്ഞു.