കുഞ്ചാക്കോ ബോബനെയും അരവിന്ദ്സ്വാമിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഫെല്ലിനി സംവിധാനം ചെയ്യുന്ന ഒറ്റിന്റെ സെക്കൻഡ് ഷെഡ്യൂള്‍ മുംബൈയില്‍ ആരംഭിച്ചു. മുംബൈ സിഎസ്ടി റെയില്‍വേസ്റ്റേഷനു മുന്നിലായിരുന്നു ഷൂട്ടിംഗ്.
മെഴ്സിഡസ് ബെന്‍സിന്റെ കണ്‍വര്‍ട്ടബിള്‍ കാറിനുള്ളിലാണ് ചാക്കോച്ചനും അരവിന്ദ് സ്വാമിയും. ഡ്രൈവിംഗ് സീറ്റില്‍ ചാക്കോച്ചനാണ്. ഇരുവരും ഒന്നിച്ചുള്ള പാസിംഗ് ഷോട്ടുകളാണ് അവിടെ പൂര്‍ത്തിയാക്കിയവയില്‍ ഏറെയും.
ഒറ്റിന്റെ ആദ്യ ഷെഡ്യൂള്‍ ഗോവയില്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ലോക് ഡൗണിനെത്തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചത്. സെക്കൻഡ് ഷെഡ്യൂള്‍ കേരളത്തില്‍ തുടങ്ങാനായിരുന്നു പ്ലാന്‍.
കാഞ്ഞങ്ങാട്ടുള്ള താജ് ഹോട്ടലില്‍ അതിനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു. പക്ഷേ, കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി കേരളത്തില്‍ ഇപ്പോഴും ഷൂട്ടിംഗ് തുടങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മുംബൈയിലേക്ക് ഷിഫ്റ്റ് ചെയ്തത്. ചിത്രത്തിലെ ഒരു പ്രധാന ലൊക്കേഷന്‍ കൂടിയാണ് മുംബൈ.
'ഇനി ഷെഡ്യൂള്ബ്രേക്ക് ഉണ്ടാകില്ല. മുംബൈയില്‍ 15 ദിവസത്തെ വര്‍ക്കാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ അവസാന ദിവസങ്ങളില്‍ ജാക്കിഷ്റോഫ് കൂടി ജോയിന്‍ ചെയ്യും. തുടര്‍ന്ന് പൂനെ, മംഗലാപുരം, ഗോവ തുടങ്ങിയ ലൊക്കേഷനിലേക്ക് ബ്രേക്കില്ലാതെ ചിത്രീകരണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.' നിര്‍മ്മാതാവ് ഷാജി നടേശന് പറഞ്ഞു.
ഒരേസമയം മലയാളത്തിലും തമിഴിലുമായിട്ടാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ഈശാറബ്ബയാണ് ചിത്രത്തിലെ നായിക. അവരും മുംബൈ ഷെഡ്യൂളില്‍ പങ്കെടുക്കുന്നുണ്ട്.