ചെറിയ വേഷങ്ങളിലാണെങ്കിലും സിനിമയിൽ ഒന്ന് മുഖം കാണിക്കുക എന്നത് ഒരു കലാകാരന്റെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. അത്തരത്തിൽ സിനിമയിൽ ലഭിച്ച ചെറിയ വേഷത്തിലൂടെ ഇപ്പോൾ ശ്രദ്ധേയനായിരിക്കുകയാണ് മിമിക്രി കലാകാരനായ ഫിറോസ്.
ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്ത് റിലീസ് ചെയ്ത പിടികിട്ടാപ്പുള്ളി എന്ന സിനിമയിലെ ഡ്രൈവറുടെ വേഷം വ്യത്യസ്തമാർന്ന രീതിയിൽ കൈകാര്യം ചെയ്താണ് ഫിറോസ് ഇപ്പോൾ താരമായി മാറിയിരിക്കുന്നത്.
ആദ്യ സീനിൽ തന്നെ ഡ്രൈവറുടെ വേഷത്തിൽ എത്തുന്ന ഫിറോസിന്റെ കഥാപാത്രം സിനിമയുടെ പ്രധാന ഭാഗമായി അവസാനം മാറുന്നു എന്നതും ശ്രദ്ധേയമാണ്. ക്രൈമും കോമഡിയും ചേർന്നുള്ള കാറ്റഗറിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ചിത്രമാണ് പിടികിട്ടാപ്പുള്ളി. സണ്ണി വെയിനാണ്ചിത്രത്തിലെ നായകൻ.
ചെറിയ വേഷങ്ങളിലൂടെ
മുമ്പ് 2012ൽ പുറത്തിറങ്ങിയ ഫ്രൈഡേ എന്ന ചിത്രത്തിലും ഒരു ഓട്ടോറിക്ഷക്കാരനായി ചെറിയ വേഷത്തിൽ ഫിറോസ് അഭിനയിച്ചിരുന്നു. അതിനു ശേഷം മറ്റു നിരവധി ചിത്രങ്ങളിലും ചെറിയ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടങ്കിലും പിടികിട്ടാപ്പുള്ളിയിലെ ഡ്രൈവറുടെ കഥാപാത്രം പ്രാധാന്യമുള്ളതും നന്നായി അഭിനയിക്കാൻ അവസരം ലഭിച്ച ഒരു കഥാപാത്രവുമാണെന്ന് ഫിറോസ് പറഞ്ഞു.
സ്കൂളിൽ പഠിക്കുന്ന കാലത്ത് കോമഡി കാസറ്റുകൾ കേട്ട് അതിൽ ആകൃഷ്ടനായ ഫിറോസ് പിന്നീട്അനുകരണ കലയായ മിമിക്രി രംഗത്തെത്തുകയുമായിരുന്നു. കോമഡി കാസറ്റുകളിൽ സ്കിറ്റുകളും ചില താരാനുകരണങ്ങളും ഒക്കെ വീട്ടിലുള്ളവരെ തന്നെ പറഞ്ഞു കേൾപ്പിച്ച് ആയിരുന്നു തുടക്കം.
പിന്നീട് നാട്ടിലെ ഓണപ്പരിപാടികളിൽ കൂട്ടുകാരുമൊത്ത് ചില സ്കിറ്റുകൾ അവതരിപ്പിച്ചു. കായംകുളം എംഎസ്എം കോളേജിലെ പഠന കാലത്ത് നാഷണൽ സർവീസ് സ്കീമിന്റെ വേദികളിൽ മിമിക്രി അവതരിപ്പിച്ചും പാട്ടുകൾ പാടിയും വിദ്യാർഥികൾക്കിടയിലും താരമായി.
ചാനൽ ഷോകളിലും തിളങ്ങി
പിന്നീട് പല പ്രഫഷണൽ മിമിക്രി ട്രൂപ്പുകളുടെയും ഭാഗമായി കോമഡി ഷോകൾ അവതരിപ്പിക്കാനും ഫിറോസിന് അവസരം ലഭിച്ചു. ജോൺ കെ. പോളും ചേർന്ന് സൂര്യ ടിവിയിലെ രസികരാജ കോമഡി ഷോയിലൂടെ ആണ് മിനി സ്ക്രീനിൽ എത്തുനിന്നത്. മിന്നും താരം, കോമഡി ഫെസ്റ്റിവൽ തുടങ്ങിയ നിരവധി ചാനൽ ഷോകളിലും പിന്നീട് കോമഡി അവതരിപ്പിച്ചു.
ഇതിനിടയിൽ "ഹൃദിയിൽ മൃദു മാരുത ഗമനം" എന്ന വരികളിൽ ഒരു ഗാനം എഴുതുകയും അത് ചിത്രീകരണം നടത്തി പുറത്തിറക്കുകയും ചെയ്തു. പാട്ട് ജനശ്രദ്ധ നേടിയെങ്കിലും സാമ്പത്തിക ലാഭം ഉണ്ടായില്ലന്ന് ഫോറോസ് പറഞ്ഞു .
മനം നിറച്ച് അഭിനന്ദനങ്ങൾ
പിടികിട്ടാപ്പുള്ളിയിലെ ഡ്രൈവർ വേഷം ശ്രദ്ധേയമായതോടെ നിരവധി സുഹൃത്തുക്കളും സിനിമ പ്രവർത്തകരും ഫിറോസിനെ ഇപ്പോൾ ഫോണിലൂടെ വിളിച്ചും സന്ദേശങ്ങൾ അയച്ചും അഭിനന്ദിക്കുന്നുണ്ട്.സിനിമയിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന് തന്നെയാണ് സിനിമയെ സ്വപ്നം കാണുന്ന എല്ലാ കലാകാരന്മാർക്കും ഉള്ളതുപോലെ തന്നെ ഫിറോസിന്റെയും ആഗ്രഹം .
പിടികിട്ടാപ്പുള്ളിയിലെ ഡ്രൈവർ വേഷം അതിന് സഹായകമായി തീരുമെന്ന പ്രതീക്ഷയാണ് ഈ കലാകാരനുള്ളത്. കൊല്ലം കരുനാഗപ്പള്ളി കെഎസ് പുരം ഫിറോസ് മൻസിലിൽ എസ്, റഹിം, പി. എച്ച്. സഫിയത്ത് ദമ്പതികളുടെ മൂത്ത മകനാണ് ഫിറോസ്. ഇപ്പോൾ എറണാകുളത്ത് തൈക്കൂടത്താണ് താമസം. ഭാര്യ ഷഹന. മക്കൾ ഫൈഹ, സാറ
നൗഷാദ് മാങ്കാംകുഴി